കാലാവസ്ഥാ ഉടമ്പടി വേണം, നമ്മുടെ കുട്ടികള്‍ക്കായി: മെര്‍ക്കല്‍, ഒബാമ
Tuesday, December 1, 2015 10:12 AM IST
പാരീസ്: നമ്മുടെ കുട്ടികളെ ഓര്‍ത്ത്, വരും തലമുറകളെ ഓര്‍ത്ത്, കാലാവസ്ഥാ ഉടമ്പടി യാഥാര്‍ഥ്യമാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. പാരീസില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭൂമിയുടെ ഭാവിയോര്‍ത്ത് വ്യക്തമായ സന്ദേശം നല്‍കാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്കു സാധിക്കണം. ജര്‍മനി ഇതിനായി സാധിക്കുന്ന എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. 1990ലേതിനെ അപേക്ഷിച്ച് 2050 ആകുമ്പോള്‍ അഞ്ച് ശതമാനം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജര്‍മനിയുടെ ഊര്‍ജ ആവശ്യങ്ങളില്‍ 27 ശതമാനവും ഇപ്പോള്‍ നിറവേറ്റപ്പെടുന്നത് പാരമ്പര്യേതര സ്രോതസുകള്‍ ഉപയോഗിച്ചാണ്. ജര്‍മനി അടക്കം ഏതു രാജ്യത്തിനും ഇത്തരം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ സമ്പദ് വ്യവസ്ഥയില്‍ തന്നെ അഴിച്ചു പണി ആവശ്യമായി വരുമെന്നും മെര്‍ക്കല്‍ ഓര്‍മിപ്പിച്ചു.

വ്യാവസായിക രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചാല്‍ മാത്രം പോരാ. വികസ്വര രാജ്യങ്ങള്‍ക്ക് പുരോഗതി ഉറപ്പാക്കിക്കൊണ്ട് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുകയും വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആഗോള താപനം തടയുന്നതില്‍ പാരീസ് ഉച്ചകോടി നിര്‍ണായക വഴിത്തിരിവാകുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. അടുത്ത തലമുറ കാത്തിരിക്കുന്നു, അര്‍ഥവത്തായ ഒരു ഉടമ്പടി ആവശ്യമാണ്- മെര്‍ക്കലിന്റെ അഭിപ്രായത്തിനു സമാനമായി അദ്ദേഹവും വ്യക്തമാക്കി.

നേതാക്കളുടെ മെനു ഇങ്ങനെ

ഏകദേശം 150 രാജ്യങ്ങളില്‍നിന്ന് പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും രാജാക്കന്‍മാരുമൊക്കെ എത്തിച്ചേര്‍ന്നിരിക്കുന്ന പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍. ഇവരൊക്കെ എന്തായിരിക്കും ഉച്ചയ്ക്കു കഴിക്കുക?

75 മിനിറ്റാണ് ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ ലഞ്ചിന് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് വിളമ്പുന്നത് ഫോര്‍ കോഴ്സ് മെനു. രാജ്യത്തെ ഏറ്റവും പ്രമുഖരായ അഞ്ച് പാചക വിദഗ്ധര്‍ ചേര്‍ന്നാണിവ തയാറാക്കിയിരിക്കുന്നത്.

ഫ്രാന്‍സിന് പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വിഭവങ്ങളാണത്രെ ഒരുക്കിയിരിക്കുന്നത്. എല്ലാം പൂര്‍ണമായി ജൈവ രീതിയില്‍ ഉത്പാദിപ്പിച്ചവ.

ഫ്രീന്യൂസ് ടേണിപ് സൂപ്പിലായിരിക്കും തുടക്കം. കൂടെ ഫ്ളോറല്‍ സ്റീമില്‍ പാകം ചെയ്ത സ്കാലപ്സ്. ചിക്കന്‍, സെലറി, ചീര തുടങ്ങിയവ പിന്നാലെ. ചീസ് കോഴ്സാണ് അടുത്തത്. വൈന്‍ സെക്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍