യൂറോപ്യന്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ക്കു തുടക്കമായി
Friday, November 27, 2015 7:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: 'അലേ യാറെ വീഡര്‍' - എല്ലാ വര്‍ഷങ്ങളിലും വീണ്ടും എന്നതാണ് ക്രിസ്മസ് - ആഗമന കാലത്തെക്കുറിച്ച് ജര്‍മന്‍കാരുടെ വാക്യശൈലി. ക്രിസ്ത്യന്‍ ആഗമനകാലത്തിന്റെ ആരംഭത്തില്‍ ജര്‍മനിയിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ക്രിസ്മസ് മാര്‍ക്കറ്റുകള്‍ക്ക് തുടങ്ങുന്നു. നവംബര്‍ 24 മുതല്‍ പല ദിവസങ്ങളിലായി തുടങ്ങുന്ന ഈ മാര്‍ക്കറ്റുകള്‍ ക്രിസ്മസിന് തലേദിവസം വരെ നീണ്ടു നില്‍ക്കും.

പതിന്നാലാം നൂറ്റാണ്ടില്‍, ക്യത്യമായി പറഞ്ഞാല്‍ 1434ല്‍ ആരംഭിച്ചതാണു ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍. യൂറോപ്പിലെ ജര്‍മന്‍ സംസാരിക്കുന്ന പ്രദേശങ്ങളിലാണ് ആദ്യം ഈ മാര്‍ക്കറ്റുകളുടെ തുടക്കം. കിഴക്കന്‍ ജര്‍മന്‍ പട്ടണമായ ഡ്രേസനിലാണ് ആദ്യത്തെ ക്രിസ്മസ് മാര്‍ക്കറ്റ് നടന്നത്. ഈ മാര്‍ക്കറ്റില്‍ ഏതാണ്ട് 1.2 മുതല്‍ രണ്ടു മില്യന്‍ ആള്‍ക്കാര്‍ പങ്കെടുക്കുകയും 60 വില്‍പ്പന സ്റ്റാളുകള്‍ ഉണ്ടായിരുന്നതുമായി രേഖപ്പെടുത്തിയിരിക്കുന്നു. ഡ്രേസനിലെ ഡൂക്ക് (പ്രഭു) തന്റെ ജനങ്ങള്‍ക്ക് ക്രിസ്മസിന് മാംസം (ഇറച്ചി) വാങ്ങാന്‍ വേണ്ടി ആഗമന കാലത്ത് ഒരു ചന്ത നടത്താന്‍ അനുവാദം കൊടുത്തു. അങ്ങനെ തുടങ്ങിയ ചന്തയില്‍നിന്നു ഡ്രേസനിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ ഇറച്ചി വാങ്ങി അവരുടെ ക്രിസ്മസ് ആഘോഷം നടത്തി. പിന്നീട് ശില്‍പകലയിലും, കൈത്തൊഴിലില്‍ പ്രാപ്തിയുള്ളവരും, സാധാരണക്കാരും ഈ മാര്‍ക്കറ്റില്‍ പങ്കെടുത്ത് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തുടങ്ങി. 1471 ല്‍ ഡ്രേസന്‍ സിറ്റി ഭരണാധികാരികള്‍ തങ്ങളുടെ പ്രദേശത്തുള്ള പാവപ്പെട്ടവര്‍ക്കുവേണ്ടി 'സ്റ്റോളന്‍' എന്ന ഒരു പ്രത്യേക തരം കേക്ക് ഉണ്ടാക്കി വിതരണം ചെയ്തു. ആഗമനകാലത്തെ തണുത്ത കാലാവസ്ഥയെ ചെറുക്കാന്‍ ഈ കേക്കിനോടൊപ്പം ചെറുചൂടോടെ കുടിക്കാന്‍ പ്രത്യേക തരം വൈനും അവര്‍ ഉണ്ടാക്കി നല്‍കി. ഇതാണ് ക്രിസ്മസ് കാലത്ത് പ്രസിദ്ധി നേടിയ 'ഗ്ളൂവൈന്‍'. അന്നുമുതല്‍ ഇന്ന് വരെ ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ 'സ്റ്റോളനും ഗ്ളൂവൈനും' ഏറ്റവും സവിശേഷതയോടെ നിലനില്‍ക്കുന്നു. കാലക്രമേണ ഈ മാര്‍ക്കറ്റുകള്‍ വളരുകയും യൂറോപ്പിലെ മറ്റു എല്ലാ രാജ്യങ്ങളിലേക്കും, അമേരിക്കയിലേക്കും പടര്‍ന്ന് പന്തലിച്ചു.

ഇന്നു ജര്‍മനിയില്‍ 40 ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ലോകപ്രസിധി നേടിയിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള ഡ്രേസനിലെ 'സ്ട്രൈസല്‍' മാര്‍ക്കറ്റ്, ഓഗ്സ്ബൂര്‍ഗ്, ന്യൂറന്‍ബര്‍ഗ്, മ്യൂണിക് എന്നിവിടങ്ങളിലെ ക്രിസ്റ്റ് കിന്‍ഡല്‍ മാര്‍ക്കറ്റ്, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ഹംബൂര്‍ഗ്, ആഹന്‍, ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ എന്നിവയാണ് പലതരം സവിശേഷതകൊണ്ട് മുന്‍നിരയില്‍. പല ആകൃതിയിലും വലിപ്പത്തിലുമുള്ള പുല്‍ക്കൂടുകള്‍, ക്രിസ്മസ് അലങ്കാര സാധനങ്ങള്‍, ഉണ്ണിയേശുവിന്റേയും തിരുക്കുടുംബത്തിന്റേയും രൂപങ്ങള്‍, മൃഗങ്ങളുടെ രൂപം, അലങ്കാര ലൈറ്റുകള്‍, സമ്മാനസാധനങ്ങള്‍, സെറാമിക് - തടി - പ്ളാസ്റ്റിക് എന്നിവ കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ഇന്നു ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നു. സ്റ്റോളന്‍, ഗ്ളൂവൈന്‍, ബിയര്‍, ഐസ്വൈന്‍, വിവിധതരം രാജ്യങ്ങളിലെ ഭക്ഷണം, സോസേജുകള്‍, എന്നിവ ഈ മാര്‍ക്കറ്റുകളിലെ പ്രത്യേകതയായി നില നില്‍ക്കുന്നു. ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സവിശേഷതയോടെ നിലനില്‍ക്കുന്നതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഈ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റുകള്‍ ജര്‍മനിയില്‍ എത്തുന്നു. അങ്ങിനെ ആഗമനകാലത്തെ മഞ്ഞ് വീണ് തണുത്ത് മരവിച്ച അന്തരീക്ഷത്തിന് ഈ കിസ്മസ് മാര്‍ക്കറ്റുകള്‍ ചൂടും, ഉണര്‍വും പ്രദാനം ചെയ്യുന്നു.

ഈ വര്‍ഷത്തെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ അഭയാര്‍ഥിപ്രവാഹത്തെയും, പാരീസ് ആക്രമണത്തിന്‍റെയും നടുവില്‍ വന്‍ സുരക്ഷയോടെ ആണ് തുടങ്ങിയിരിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട് ക്രിസ്മസ് മാര്‍ക്കറ്റിലെ ട്രീക്ക് 32 മീറ്റര്‍ ഉയരമുള്ളതും ജര്‍മനിയില്‍ പ്രസിദ്ധമായ ബ്ളാക്ഫോറസ്റ്റില്‍ (ഷ്വാര്‍സ്വാള്‍ഡ്) നിന്നുമുള്ള ഫിക്റ്റെ മരമാണ്. ഈ വര്‍ഷം വിവിധ ക്രിസ്മസ് അലങ്കാര സാധനങ്ങളും, സമ്മാനങ്ങളും, ഗ്ളൂവൈന്‍ ഉള്‍പ്പെടെ എല്ലാവിധ ഡ്രിങ്ക്കളും, ആഹാരസാധനങ്ങളും വില്‍ക്കുന്ന 260 സ്റ്റാളുകള്‍ ഫ്രാങ്ക്ഫര്‍ട്ട് ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ട്. ഡിസംബര്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ഈ ക്രിസ്മസ് മാര്‍ക്കറ്റ് ദിവസേന രാവിലെ പത്തു മുതല്‍ വൈകിട്ട് ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍