അമിതോര്‍ജമുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഓസ്ട്രിയക്കാര്‍ മുന്നില്‍
Tuesday, November 24, 2015 8:55 AM IST
വിയന്ന: അമിതോര്‍ദം നിറഞ്ഞ ഭക്ഷണം അകത്താക്കുന്നവരില്‍ ഓസ്ട്രിയന്‍ ജനത ലോകത്തിലെ രാജാക്കന്മാര്‍. ദിനംപ്രതി 3784 കലോറി ഭക്ഷണമാണ് ഒരു ഓസ്ട്രിയക്കാരന്‍ അകത്താക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ആല്‍പ്സ് പര്‍വതനിരയിലെ ഈ കൊച്ചു രാജ്യത്തിലെ ജനങ്ങള്‍ ദിവസവും കഴിക്കുന്ന അമിത ഊര്‍ജം ഒരു അമേരിക്കക്കാരന്‍ അകത്താക്കുന്നില്ല എന്നതാണ് സത്യം.

വിനര്‍ ഷ്നിറ്റ്സെല്‍, പന്നി വറുത്തത് (ഷ്വൈന്‍ ബ്രാത്തന്‍), സാഹെര്‍ ടോര്‍ട്ടെ തുടങ്ങിയ ഓസ്ട്രിയക്കാരുടെ സ്വന്തമായ വിഭവങ്ങള്‍ ശരിക്കും ലോകപ്രശസ്തമാണ്. എന്നാല്‍, ഇപ്പോള്‍ അമിത കലോറി നിറഞ്ഞ ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ ഓസ്ട്രിയന്‍ ജനത ലോകത്ത് ശ്രദ്ധിക്കപ്പെടുകയാണ്.

ലോകത്ത് ഏറ്റവുമധികം കലോറിയുള്ള ഭക്ഷണം കഴിക്കുന്നവര്‍ ബെല്‍ജിയംകാരാണ്. ഇവിടെ ഓസ്ട്രിയക്കാര്‍ രണ്ടാം സ്ഥാനത്തും തുര്‍ക്കി മൂന്നാം സ്ഥാനത്തും അമിത വണ്ണക്കാരുള്ള അമേരിക്ക നാലാം സ്ഥാനത്തുമാണ്. ചിക്കന്‍ ബര്‍ഗറിന്റെ സ്വന്തം നാട്ടിലെ അമേരിക്കക്കാരന്‍ ഒരു ദിവസം 3639 കലോറി അകത്താക്കുമ്പോള്‍ ഒരു ഓസ്ട്രിയക്കാരന്‍ അകത്താക്കുന്നത് 3784 കലോറിയാണ്.

എന്നാല്‍, ശരാശരി രാജ്യങ്ങളിലെ ഭക്ഷണത്തിലെ കലോറി നിരക്ക് 3410 ആണ്. കൂടാതെ കഴിക്കുന്ന കലോറിയും അമിത വണ്ണവുമായി യാതൊരു ബന്ധവുമില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ അമിതവണ്ണക്കാരാണ്. എന്നാല്‍ ചോക്ളേറ്റ് രാജ്യമായ ബെല്‍ജിയത്തിലാകട്ടെ ജനസംഖ്യയില്‍ പത്തുശതമാനം പേര്‍ മാത്രമാണ് അമിത വണ്ണക്കാര്‍.

എന്നാല്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇങ്ങനെയാണെന്നിരിക്കെ, മദ്യപാനത്തിന്റെ കാര്യത്തിലും ഓസ്ട്രിയക്കാരന്‍ ഒട്ടുംപിന്നിലല്ല. ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ള അവര്‍ 12 ലിറ്റര്‍ മദ്യമാണ് ഒരു വര്‍ഷം അകത്താക്കുന്നത്. ഇവിടെ ഒന്നാം സ്ഥാനം ബൈലാറസിനാണ്.

വര്‍ഷത്തില്‍ 14.4 ലിറ്റര്‍ മദ്യം ശരാശരി അകത്താക്കുന്നു. അതായത് നോര്‍വേക്കാരന്‍ കഴിക്കുന്നതിന്റെ ഇരട്ടിയും (6.6), ഒരു തുര്‍ക്കിക്കാരന്‍ കഴിക്കുന്നതിന്റെ (1.4) ഒമ്പതിരട്ടിയുമാണ് ഓസ്ട്രിയക്കാരന്‍ അകത്താക്കുന്നതെന്നര്‍ഥം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍