കത്തോലിക്കാ സഭയുടെ ഫാമിലി സിനഡ് ഞായറാഴ്ച ആരംഭിക്കും
Friday, October 2, 2015 5:08 AM IST
വത്തിക്കാന്‍: കത്തോലിക്കാസഭയില്‍ പുതിയ പരിഷ്കരണം ലക്ഷ്യംവച്ചുള്ള പ്രത്യേക സാര്‍വത്രിക സഭ ഫാമിലി സിനഡ് ഒക്ടോബര്‍ നാലിനു (ഞായര്‍) ആരംഭിക്കും.

സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്കാ സഭ പുലര്‍ത്തി വരുന്ന നയങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാനാണു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന അസാധാരണ സിനഡ് വോട്ടിനിട്ട് തള്ളിയ വിഷയങ്ങള്‍ മാര്‍പാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ മാസത്തെ സിനഡില്‍ ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനഡ് 25 നു അവസാനിക്കും. 120 രാജ്യങ്ങളില്‍ നിന്നും 279 ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കും.

ഇന്ത്യയില്‍നിന്ന് സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലത്തീന്‍ സഭയുടെ കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പുമാരായ ഡൊമിനിക് ജാല, ഫിലിപ് നേരി ഫെറാവോ, ബിഷപ് ഡോ. സെലിസ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമിസ് കാതോലിക്കാ ബാവ എന്നിവരാണു സിനഡില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍