ഗ്രീക്കുകാരെ കാത്തിരിക്കുന്നത് ദുരിതമാസങ്ങള്‍
Saturday, July 18, 2015 8:09 AM IST
ഏഥന്‍സ്: യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന മൂന്നാമത്തെ രക്ഷാ പാക്കേജും അംഗീകരിക്കപ്പെടുന്നതോടെ ഗ്രീക്കുകാരുടെ ദുരിതം ഇനിയും മാസങ്ങളോളം, അല്ലെങ്കില്‍ വര്‍ഷങ്ങളോളം നീളുമെന്ന് ഉറപ്പായി. കടുത്ത നികുതി വര്‍ധനകളും ചെലവുചുരുക്കല്‍ നടപടികളും ഉപാധിയായി സ്വീകരിച്ചാണ് ഗ്രീസ് സഹായ ധനം കൈപ്പറ്റുന്നത്.

ചെലവുചുരുക്കല്‍ നടപടികള്‍ക്കു വഴങ്ങില്ലെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ സൈറിസ പാര്‍ട്ടിയുടെ വാഗ്ദാനമാണ് ഇതോടെ പാഴാകുന്നത്. ജനഹിത പരിശോധന നടത്തി തള്ളിക്കളഞ്ഞ ഉപാധികളെക്കാള്‍ കടുത്തതാണ് ഇപ്പോള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായവയില്‍ പലതും. ഹിതപരിശോധന നടത്തുക വഴി ഗ്രീസ് യൂറോപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതോടെ, ഉപാധികള്‍ വെറുതേ അംഗീകരിച്ചാല്‍ മാത്രം പോരാ, പാര്‍ലമെന്റില്‍ നിയമ ഭേദഗതികള്‍ തന്നെ നടത്തണമെന്ന ഉപാധിയും യൂറോ ഗ്രൂപ്പ് മുന്നോട്ടുവച്ചിരുന്നു. ഇതും ഗ്രീസിന് അംഗീകരിക്കേണ്ടിവന്നു.

2008ലെ ആഗോള മാന്ദ്യകാലം മുതല്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് ഗ്രീക്ക് സമ്പദ് വ്യവസ്ഥ. 1930കളില്‍ യുഎസ് നേരിട്ടതിനു സമാനമായ സാമ്പത്തിക ഞെരുക്കമാണിത്. 2008 മുതലിങ്ങോട്ടുള്ള സമയത്ത്, 2014ന്റെ തുടക്കത്തില്‍ മാത്രമാണ് ഗ്രീക്ക് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ചയെങ്കിലും കാണിച്ചിട്ടുള്ളത്. 1950നു ശേഷം ഒരു വികസിത രാജ്യവും ഇത്ര വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല.

സഹായധനമൊഴുകി; ഗ്രീക്ക് ബാങ്കുകള്‍ ഇനി തുറക്കാം

കടുത്ത സാമ്പത്തിക ഞെരുക്കം കാരണം അടച്ചിട്ടിരിക്കുന്ന ഗ്രീക്ക് ബാങ്കുകള്‍ തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തനം പുനരാരംഭിക്കും.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പ്രഖ്യാപിച്ച അടിയന്തരസഹായം ലഭ്യമായതോടെയാണ് ബാങ്ക് പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായത്. 90 കോടി യൂറോയാണ് ഗ്രീസിന് ലഭിക്കുക. ഗ്രീസിന്റെ ചില കടങ്ങള്‍ എഴുതിത്തള്ളണമെന്ന ഐഎംഎഫ് നിര്‍ദേശം പരിഗണിക്കണമെന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രാഗി ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍ അടിച്ചേല്‍പ്പിച്ച കടുത്ത നിബന്ധനകളോടെയുള്ള കടാശ്വാസപദ്ധതിക്ക് കഴിഞ്ഞ ദിവസം ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. നിബന്ധനകള്‍ പാലിക്കുന്നപക്ഷം മൂന്നുവര്‍ഷത്തിനിടെ 9500 കോടി ഡോളറാണ് യൂറോപ്യന്‍ യൂണിയനും ഐഎംഎഫും ചേര്‍ന്ന് ഗ്രീസിനു നല്‍കുക. മൂന്നുവര്‍ഷത്തിനിടെ അവധിയത്തുെന്ന വായ്പാതിരിച്ചടവിന് ഇത്രയും തുക ആവശ്യമാണ്.

അതേസമയം, ഒരു ദിവസം ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന തുക അറുപതു യൂറോയായി പരിമിതപ്പെടുത്തിയത് ഏതാനും ദിവസം കൂടി തുടരുമെന്നാണ് അറിയുന്നത്. പത്തിന്റെ യൂറോ നോട്ടുകള്‍ കുറവായതിനാല്‍ പലയിടത്തും അമ്പത് യൂറോ മാത്രമാണ് പിന്‍വലിക്കാന്‍ കഴിയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍