നോര്‍വേയില്‍ കൂട്ടക്കൊല നടത്തിയ ബ്രീവിക് ഇനി ഓസ്ലോ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി
Saturday, July 18, 2015 8:07 AM IST
ഓസ്ലോ: ബോംബിട്ടും വെടിവച്ചും നോര്‍വേയില്‍ 77 പേരെ കൊലപ്പെടുത്തിയ ആന്‍ഡ്രൂ ബ്രീവിക്കിന് ഓസ്ലോ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ അഡ്മിഷന്‍ കിട്ടി. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായാണ് പ്രവേശനം.

2013ലാണ് ബ്രീവിക് ആദ്യമായി ഓസ്ലോ യൂണിവേഴ്സിറ്റി കോഴ്സിനു അപേക്ഷ അയയ്ക്കുന്നത്. തുടര്‍ന്നിങ്ങോട്ട് വിവിധ മൊഡ്യൂളുകള്‍ പഠിച്ചുവരുകയാണ്. എന്നാല്‍, മുഴുവന്‍ സമയ വിദ്യാര്‍ഥിയായി പ്രവേശനം അനുവദിക്കപ്പെടുന്നത് ഇതാദ്യം.

മുഴുവന്‍ സമയ വിദ്യാര്‍ഥിയാണെങ്കിലും ബ്രീവിക്കിന് ക്ളാസുകള്‍ നേരിട്ട് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കില്ല. യൂണിവേഴ്സിറ്റി അധ്യാപകരുമായോ ജീവനക്കാരുമായോ വിദ്യാര്‍ഥികളുമായോ യാതൊരു ബന്ധവുമില്ലാതെ ജയിലിലെ സെല്ലിലിരുന്നു തന്നെയായിരിക്കും പഠനം.

രണ്ടാം ലോകയുദ്ധത്തിനു ശേഷം നോര്‍വേയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രീവിക് 21 വര്‍ഷത്തെ തടവു ശിക്ഷയാണ് അനുഭവിച്ചുവരുന്നത്.

ബ്രീവിക്കിനു പ്രവേശനം നല്‍കുന്നതില്‍ യൂണിവേഴ്സിറ്റി പല ധാര്‍മിക പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്ന് യൂണിവേഴ്സിറ്റി റെക്ടര്‍ ഓല്‍ പെറ്റര്‍ ഓറ്റേഴ്സണ്‍ പറഞ്ഞു. ഇവിടത്തെ വിദ്യാര്‍ഥികളുടെ അടുത്ത ബന്ധുക്കളും ബ്രീവിക്കിന്റെ ഇരകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇയാള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ വ്യവസ്ഥയില്ലാതിരുന്നതിനാല്‍ നിയമം അനസരിച്ചുതന്നെ യൂണിവേഴ്സിറ്റി മുന്നോട്ടു പോകുകയായിരുന്നു എന്നും റെക്ടറുടെ വിശദീകരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍