നാടുകടത്തല്‍: പലസ്തീനിയന്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു, വാക്കുകളില്ലാതെ മെര്‍ക്കല്‍
Friday, July 17, 2015 7:56 AM IST


ബര്‍ലിന്‍: സ്കൂള്‍ കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടെ മെര്‍ക്കലിന് അപ്രതീക്ഷിതമായാണ് അവളെ നേരിടേണ്ടിവന്നത്. അവളുടെ കണ്ണീരിനു മുന്നില്‍ യൂറോപ്പിന്റെ ഉരുക്കുവനിതയ്ക്ക് വാക്കുകള്‍ നഷ്ടമായി. ആ കണ്ണീര്‍ യൂറോപ്പില്‍ മെര്‍ക്കലിന്റെ പ്രതിച്ഛായയ്ക്കുമേല്‍ ഒരു കരിനിഴല്‍ കൂടി വീഴ്ത്തി.

താനും കുടുംബവും ജര്‍മനിയില്‍നിന്നു നാടുകടത്തപ്പെടാനുള്ള സാധ്യത മെര്‍ക്കലിനു മുന്നില്‍ അവതരിപ്പിച്ചാണു പെണ്‍കുട്ടി കണ്ണീരണിഞ്ഞത്. ജര്‍മനിയില്‍ പഠിക്കാനുള്ള തന്റെ ആഗ്രഹവും അവള്‍ തുറന്നു പറഞ്ഞു.

മറ്റുള്ളവര്‍ ജീവിതം ആസ്വദിക്കുകയും നിങ്ങള്‍ക്ക് അവരോടൊപ്പം ആസ്വദിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതു വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്- അവള്‍ പറഞ്ഞു.

നാലു വര്‍ഷമായി ജര്‍മന്‍ സ്കൂളിലാണ് അവള്‍ പഠിക്കുന്നത്. ഇംഗ്ളീഷും ജര്‍മനും സ്വീഡിഷ് ഭാഷയും പഠിച്ചു. പക്ഷേ, വെല്‍ഡറായ അച്ഛന്‍ താത്കാലിക വീസയില്‍ രാജ്യത്തു തുടരാന്‍ സാധിക്കാത്തതിനാല്‍ കുടുംബത്തെ അപ്പാടെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനം.

ഇത്തരത്തില്‍ ആയിരക്കണക്കിനാളുകളാണു വിവിധ അഭയാര്‍ഥി ക്യാമ്പുകളിലുള്ളത്. ഇവരെയെല്ലാം ജര്‍മനിയിലേക്കു സ്വാഗതം ചെയ്യുക പ്രായോഗികമല്ലെന്നു മെര്‍ക്കല്‍ പറഞ്ഞതോടെയാണു റിം എന്ന പെണ്‍കുട്ടി പൊട്ടിക്കരഞ്ഞത്. അവളുടെ തലയില്‍ തലോടി ആശ്വസിപ്പിക്കാനുള്ള മെര്‍ക്കലിന്റെ ശ്രമവും വൃഥാവിലായി. മാനുഷികമൂല്യങ്ങളില്‍ മെര്‍ക്കല്‍ നേരിടുന്ന പരാജയത്തിന്റെ ഉദാഹരണമായാണ് ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍