യുകെയിലെ നസ്രത്തില്‍ തീര്‍ഥാടനം ഞായറാഴ്ച
Wednesday, July 15, 2015 6:24 AM IST
വാല്‍സിംഗ്ഹാം (ലണ്ടന്‍): പരിശുദ്ധ കന്യാകമറിയം ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ഭവനം യുകെയിലേക്ക് അദ്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിംഗ്ഹാമിലേക്കു ജൂലൈ 19നു (ഞായര്‍) സീറോ മലബാര്‍ സഭ നടത്തുന്ന ഒമ്പതാമത് തീര്‍ഥാടനത്തില്‍ വന്‍ ജനാവലിയെയാണു പ്രതീക്ഷിക്കുന്നത്. അതിനാല്‍ത്തന്നെ ഗതാഗത അസൌകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി തീര്‍ഥാടനത്തിനെത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളും വോളന്റിയേഴ്സ് നല്‍കുന്ന നിര്‍ദേശങ്ങളും പാലിക്കണമെന്നു സംഘാടക സമിതി അഭ്യര്‍ഥിച്ചു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ളിപ്പര്‍ ചാപ്പലിന്റെ കോമ്പൌണ്ടിലും തൊട്ടടുത്ത സ്ഥലങ്ങളിലുമായി വിസ്തൃതമായ സൌജന്യ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോച്ചുകളിലും വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലെ അനൌന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍സിംഗ്ഹാമിലെ കോച്ച് പാര്‍ക്കിലോ, കാര്‍ പാര്‍ക്കിലോ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചുപോയി സ്ളിപ്പര്‍ ചാപ്പല്‍ പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

അനൌന്‍സിയേഷന്‍ ചാപ്പലിലേക്ക് ഉള്ള വാഹന ഗതാഗതം തീര്‍ഥാടന സൌകര്യാര്‍ഥം 11.30 ഓടെ ട്രാഫിക് പോലീസ് ബ്ളോക്ക് ചെയ്യും. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരും കൊച്ചു കുട്ടികള്‍ ഉള്ളവരും അതിനു മുമ്പായി വാഹനങ്ങളില്‍ എത്തി ആരംഭ വേദിയില്‍ ഇറങ്ങാവുന്നതാണ്. വാഹനങ്ങള്‍ ദൂരെ പാര്‍ക്ക് ചെയ്യേണ്ടി വരുന്നതിനാല്‍ തീര്‍ഥാടകര്‍ തങ്ങളുടെ മരുന്നുകള്‍, കുടിക്കുവാനുള്ള വെള്ളം, സ്നാക്സ് തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ കൈവശംതന്നെ കരുതേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്ന സ്ഥലം ആയതിനാല്‍ കുട കൈയില്‍ കരുതുന്നതുനല്ലതാണ്.

മരിയ പുണ്യ ഗീതങ്ങള്‍ ആലപിച്ചും പരിശുദ്ധ ജപമാല സമര്‍പ്പിച്ചും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ചും ഭയഭക്തി ബഹുമാനത്തോടെ തീര്‍ഥാടകര്‍ രണ്ടു ലൈനായി നടന്നുനീങ്ങണമെന്നും ലൈന്‍ മുറിയാതിരിക്കുവാന്‍ അതത് കമ്യൂണിറ്റികള്‍തന്നെ ശ്രദ്ധിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. മുത്തുക്കുടകള്‍ ഉള്ളവര്‍ എല്ലാം കുട കൊണ്ടുവന്നാല്‍ തീര്‍ഥാടനം കൂടുതല്‍ വര്‍ണാഭമാക്കാവുന്നതാണ്. വിനോദ സഞ്ചാര ഏരിയ ആയതിനാല്‍ റോഡുകളില്‍ ട്രാഫിക് തിരക്ക് അനുഭവപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ ഭവനങ്ങളില്‍നിന്നു മുന്‍കൂട്ടി യാത്ര തിരിക്കുന്നത് ഉത്തമമായിരിക്കും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ഭക്ഷണം കഴിക്കുവാനുള്ള ഇടവേള ഉണ്ടായിരിക്കും. ഭക്ഷണങ്ങള്‍ ചാപ്പല്‍ പരിസരത്തു തയാറാക്കിയിരിക്കുന്ന ഫുഡ് സ്റാളുകളില്‍ മിതമായ നിരക്കില്‍ ലഭ്യമാണ്. തീര്‍ഥാടകരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളോ, മറ്റു വെയിസ്റുകളോ ഉണ്െടങ്കില്‍ അത് നിക്ഷേപിക്കേണ്ട സ്ഥലത്തുതന്നെ നിക്ഷേപിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ജൂലൈ 20 നു (ഞായര്‍) ഉച്ചയ്ക്ക് 12ന് വാല്‍സിംഗ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ് ആംഗ്ളിയായുടെ ബിഷപ് അലന്‍ ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും. മരിയഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണാഭമായ മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും വര്‍ണാഭമായ അകമ്പടിയോടെ മരിയഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13.15) തീര്‍ഥാടന സന്ദേശം, കുട്ടികളെ അടിമവയ്ക്കല്‍ തുടര്‍ന്നു ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ അടിമ വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വോളണ്ടിയേഴ്സില്‍നിന്നും അതിനായുള്ള കൂപ്പണ്‍ മുന്‍കൂട്ടി വാങ്ങിയ ശേഷം നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി അടിമ വയ്ക്കുവാന്‍ ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.

ഉച്ചകഴിഞ്ഞു 2.45ന് ആഘോഷമായ തീര്‍ഥാടന തിരുനാള്‍ സമൂഹബലിയില്‍ മുഖ്യാഥിതിയായി ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍, ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍, ഫാ. ടെറിന്‍ മുള്ളക്കര, ഫാ. ഫിലിഫ് ജോണ്‍ പന്തംതൊട്ടിയില്‍ യുകെയുടെ നാനാ ഭാഗത്തുനിന്നും എത്തുന്ന മറ്റു വൈദികരും സഹകാര്‍മികരായിരിക്കും. ഫാ. മാത്യു വണ്ടാലക്കുന്നേല്‍ വിശിഷ്ടതിഥികളെയും തീര്‍ഥാടകരെയും സ്വാഗതം ചെയ്യും.

യുകെയിലെ മുഴുവന്‍ മാതൃ ഭക്തരും ഞായറാഴ്ച തീര്‍ഥാടനത്തില്‍ അണി നിരക്കുമ്പോള്‍ വാല്‍സിംഗ്ഹാം മലയാള മാതൃ സ്തോത്രങ്ങളാല്‍ മുഖരിതമാവും. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കു തങ്ങളുടെ പ്രാര്‍ഥനകള്‍ക്കു മറുപടി ലഭിക്കുന്നതായും അവിടുത്തെ തീര്‍ഥജലം രോഗ ശാന്തി നല്‍കുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രസിദ്ധമാണ്. തീര്‍ഥാടകരുടെ വന്‍ വരവാണ് കഴിഞ്ഞ നൂറു കണക്കിനു വര്‍ഷങ്ങളായി വാല്‍സിംഗ്ഹാമില്‍ നടക്കുന്നത്.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യുകെയിലെ ഏറ്റവും വലിയ തീര്‍ഥാടനത്തിലേക്ക് ഹണ്ടിംഗ്ഡന്‍ സീറോ മലബാര്‍ കമ്യൂണിറ്റി ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223, ജീജോ ജോര്‍ജ് 07869126064.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ