മാഞ്ചസ്റര്‍ തിരുനാളിനെ സംഗീതസാന്ദ്രമാക്കാന്‍ കെ.ജി. മാര്‍ക്കോസും സംഘവുമെത്തി
Friday, July 3, 2015 6:58 AM IST
മാഞ്ചസ്റര്‍: യുകെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചെസ്റര്‍ തിരുനാള്‍ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തിരുനാളിനെത്തുന്ന നാനാജാതി മതസ്ഥരായ ജനങ്ങളെ സംഗീതത്തില്‍ ആറാടിക്കുവാന്‍ മലയാള സിനിമാ സംഗീതലോകത്തെ മഹാപ്രതിഭയായ മാര്‍ക്കോസും സംഘവുമെത്തി.

മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടില്‍ വികാരി ഫാ. ലോനപ്പന്‍ അരങ്ങാശേരി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ക്കോസിനും സംഘത്തിനും വന്‍ വരവേല്‍പ്പു നല്‍കി.

ജൂലൈ നാലിനു (ശനി) തിരുനാള്‍ ദിനത്തില്‍ ഉച്ചകഴിഞ്ഞു രണ്ടിനു സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൌണ്ടിലെ ഓപ്പണ്‍ എയര്‍ സ്റേഡിയത്തിലാണ് ഗാനമേള നടക്കുക. കെ.ജി.മാര്‍ക്കോസിന്റെ ഗാനമേളയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രുതിമധുരമായ ശബ്ദം ഒരുക്കുന്നതു യുകെയിലെ പ്രമുഖ ബാന്‍ഡായ ജാസ് ഡിജിറ്റല്‍ ആണ്.

ജിനു മാത്യു, ശ്രീനാഥ് വിജയന്‍ എന്നിവര്‍ അമരക്കാരായ ഈ ബാന്‍ഡിനു ടെക്നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കുന്നതു ജോഹന്‍സ് ജോണാണ്. ഏതാണ്ട് പത്ത് വര്‍ഷക്കാലം വയലിനും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച് ഇലക്ട്രോണിക്സില്‍ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനാഥ് വിജയന്‍ ആണ് ജാസിന്റെ ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഡിജിറ്റല്‍ ഓഡിയോ റിക്കോര്‍ഡിംഗ് സ്റുഡിയോയും ജാസിനുണ്ട്. അടുത്തിടെ ലണ്ടനില്‍ നടന്ന വിജയ് യേശുദാസിന്റെ ഗാനമേളയിലും സെലിബ്രിറ്റി ക്രിക്കറ്റ്, പ്രമുഖ മ്യൂസിക് ഡയറക്ടറായ അര്‍ജുന്‍ ബെന്നിയുടെ മ്യൂസിക്ക് ഷോയിലുമെല്ലാം ശബ്ദം ഒരുക്കിയത് ജാസ് ആയിരുന്നു. ഉടന്‍ ആരംഭിക്കുന്ന തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോയിലും ശബ്ദം ഒരുക്കുന്നത് ജാസ് ഡിജിറ്റല്‍ ആണ്.

നാട്ടിലെ പള്ളിത്തിരുനാളുകളുടെ തനിയാവര്‍ത്തനം ഇത്തവണ മാഞ്ചസ്ററില്‍ ഉണ്ടാക്കുവാനാണ് തിരുനാള്‍ കമ്മിറ്റി, ഇടവക വികാരി റവ. ഫാ. ലോനപ്പന്‍ അരങ്ങാശേരിയോടും കണ്‍വീനര്‍ ബിജു ആന്റണിയുമോടൊന്നിച്ചു പരിശ്രമിക്കുന്നത്. പെരുനാള്‍ വന്‍ വിജയമാക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് കമ്മിറ്റിയംഗങ്ങള്‍.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്