സെപ് ബ്ളാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ്
Saturday, May 30, 2015 2:46 AM IST
സൂറിച്ച്: അഴിമതിയുടെ നിറകുടമായി മാറിയ ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ ഫിഫയുടെ (ഫുട്ബോള്‍ അസോസിയേഷനുകളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോസഫ് സെപ് ബ്ളാറ്റര്‍ (79) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യറൌണ്ടു വോട്ടെടുപ്പില്‍ 133 വോട്ടുകള്‍ ബ്ളാറ്റര്‍ നേടിയപ്പോള്‍ മല്‍സരത്തിലെ എതിരാളിയിരുന്ന 73 വോട്ടുകള്‍ കൊണ്ടു തൃപതിപ്പെടേണ്ടിവന്നു. രണ്ടാം റൌണ്ട് വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ മല്‍സരത്തില്‍ പിന്മാറിയതായി യോര്‍ദ്ദാന്‍ രാജകുമാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ബ്ളാറ്ററെ വിജയിയായി പ്രഖ്യാപിയ്ക്കുകയായിരുന്നു. ആദ്യറൌണ്ടില്‍ വിജയിക്കാന്‍ 140 വോട്ടുകള്‍ വേണമെന്നിരിയ്ക്കെ ഫ്ളാറ്റര്‍ 133 കരസ്ഥമാക്കുകയും ഇതിന്റെ വെളിച്ചത്തില്‍ താന്‍ രക്ഷപെടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ യോര്‍ദ്ദാന്‍ രാജകുമാരന്റെ പിന്‍വാങ്ങല്‍ ബ്ളാറ്റര്‍ക്ക് വിജയത്തിന്റെ കരുത്തേകി.

തുടരെ അഞ്ചാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബ്ളാറ്റര്‍ വീണ്ടും അജയ്യനാണെന്നു തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ മല്‍സരം. ഇന്നലെയാരംഭിച്ച 65-ാം ഫിഫ കോണ്‍ഗ്രസിന്റെ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

എന്നാല്‍ ഫിഫ തെരഞ്ഞെടുപ്പ് നടന്ന സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് കോണ്‍ഗ്രസില്‍ ബോംബു ഭീഷണി ഉണ്ടായതിനെ തുടര്‍ന്നു സ്വിസ് പോലീസ് അന്വേഷണം ആരംഭിച്ചു. കനത്ത സുരക്ഷയിലാണു ഫിഫ തെരഞ്ഞെടുപ്പ് നടക്കുന്നത്. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. 209 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ സൂറിച്ചിലെ കോണ്‍ഗ്രസില്‍ പങ്കെടുത്തു വോട്ടു രേഖപ്പെടുത്തിയതായിട്ടാണ് വിവരം.

വോട്ടെടുപ്പിനു തൊട്ടുമുമ്പ് തങ്ങളെ വിജയിപ്പിച്ചാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും മറ്റുമായി 15 മിനിറ്റു നേരം ഇരു സ്ഥാനാര്‍ത്ഥികളും സംസാരിച്ചിരുന്നു. തുടര്‍ന്നാണു വോട്ടിംഗ് നടന്നത്.ആകെയുള്ള 209 വോട്ടിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം (140 വോട്ട്) ലഭിക്കുന്നവര്‍ വിജയിക്കും. എന്നാല്‍, ആദ്യഘട്ടത്തില്‍ അത്രയും വോട്ട് ലഭിച്ചില്ലെങ്കില്‍ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചയാളെ വിജയിയായി പ്രഖ്യാപിക്കും എന്നതാണ് ഫിഫായുടെ കീഴ്വഴക്കം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലി