യുകെ മലയാളികള്‍ക്കു മാതൃകയായി വിഗന്‍ അസോസിയേഷനിലെ കുട്ടികള്‍
Thursday, May 14, 2015 5:38 AM IST
ലണ്ടന്‍: യുക്മ നടത്തുന്ന നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തില്‍ യുകെ മലയാളികള്‍ക്കു മാതൃകയാകുന്നു വിഗന്‍ അസോസിയേഷനിലെ കുട്ടികള്‍. ഒരാഴ്ചകൊണ്ട് അഞ്ഞൂറിലധികം പൌണ്ട് പിരിച്ചെടുത്ത് സാമൂഹ്യപ്രവര്‍ത്തനത്തിനു മറ്റുള്ളവര്‍ക്കു വഴികാട്ടിയാകുകയാണു വിഗനിലെ അലന്‍, ലിയ, ബ്രൈറ്റ്, ജോയല്‍ എന്നീ കുട്ടികള്‍.

യുക്മ നോര്‍ത്ത് വെസ്റ് നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് പിരിക്കുക എന്ന സന്ദേശം അവരില്‍ എത്തിച്ചപ്പോള്‍, അവര്‍ വളരെ ഉത്സാഹത്തോടെ അത് ഏറ്റെടുക്കുകയായിരുന്നു. ടിവിയിലെ വാര്‍ത്തകളും ചിത്രങ്ങളും ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചുവെന്നാണു കുട്ടികള്‍ പറഞ്ഞത്. നേപ്പാള്‍ ജനതയോടുള്ള സ്നേഹാനുകമ്പ അവരിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.

യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫിന്റെ നേതൃത്വത്തിലുള്ള നേപ്പാള്‍ ദുരിതാശ്വാസ കാമ്പയിന്‍ വിഗണിലെ ഓരോ കുടുംബത്തിലും എത്തിക്കുകയായിരുന്നു ഈ കുട്ടികള്‍. ഇവരെ സ്വാന്തന ചടങ്ങില്‍ റീജണ്‍ പ്രസിഡന്റ് അഭിനന്ദിച്ചു.

വിഗന്‍ സെന്റ് ജോണ്‍ ഫിഷര്‍ സ്കൂളില്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന അലന്‍ ജോണ്‍, കണ്ണൂര്‍ ഇരിട്ടി മൈലാടിയില്‍ ജോണ്‍-അച്ചാമ്മ ദമ്പതികളുടെ മകനാണ്.

വിഗന്‍ സെന്റ് ജോണ്‍ ഫിഷര്‍ സ്കൂളില്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന ബ്രൈറ്റ് ബിനു, എറണാകുളം പനക്കല്‍കുന്നേല്‍ ബിനു-റീന അച്ചാമ്മ ദമ്പതികളുടെ മകനാണ്.

വിഗന്‍ സെന്റ് ജോണ്‍ ഫിഷര്‍ സ്കൂളില്‍ പത്താം ക്ളാസില്‍ പഠിക്കുന്ന ജോയല്‍ ജോമോന്‍ കോട്ടയം അറയ്ക്കല്‍ ജോമോന്‍-സാലി ദമ്പതികളുടെ മകനാണ്.

ബോള്‍ട്ടന്‍ ഗ്രാമര്‍ സ്കൂളില്‍ പത്താം ക്ളാസില്‍ പഠിക്കുന്ന ലിയ അസി കോട്ടയം മൂങ്ങാമക്കേല്‍ അസി-സാലി ദമ്പതികളുടെ മകളാണ്.

അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ് സന്നിഹിതനായിരുന്നു. അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ടെസി ജിജി, ട്രഷറര്‍ ജോണി മൈലാടിയില്‍, വൈസ് പ്രസിഡന്റ് അനീഷ്, മെംബര്‍മാരായ ജിജി, എബി എന്നിവരും പങ്കെടുത്തു. അസോസിയേഷന്‍ സെക്രട്ടറി ടെസി സ്വാഗതവും യുക്മയ്ക്കുവേണ്ടി റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ് നന്ദിയും പറഞ്ഞു.

കുട്ടികളുടെ വരും നാളുകളിലെ സാമൂഹിക രംഗത്തെ വളര്‍ച്ചയ്ക്കാവശ്യമായ പ്രവര്‍ത്തനത്തിന് യുക്മ എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്ന് റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജോ വര്‍ഗീസ്