കാമറോണിന്റെ വിജയത്തില്‍ ആഹ്ളാദിക്കാതെ യൂറോപ്പ്; ജര്‍മനിക്ക് ഉത്തരവാദിത്വമേറും
Saturday, May 9, 2015 8:19 AM IST
ലണ്ടന്‍: പ്രതീക്ഷിച്ചതിലേറെ കരുത്തനായി, കഴിഞ്ഞ ടേമിലേതിനെക്കാള്‍ വലിയ അംഗബലവുമായി ഡേവിഡ് കാമറോണ്‍ തുടര്‍ന്നും ബ്രിട്ടനെ നയിക്കും. പ്രതീക്ഷിച്ചതിലും വലിയ വിജയം കണ്‍സര്‍വേറ്റീവ് അനുഭാവികള്‍ക്ക് അതിരറ്റ ആഹ്ളാദം പകരുമ്പോള്‍, യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് അത്ര ആഹ്ളാദകരമല്ല കാമറോണിന്റെ ജൈത്രയാത്ര. കാരണം, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു ജയിച്ചാല്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിശ്ചയിക്കാന്‍ ജനഹിത പരിശോധന നടത്തുമെന്നത്.

ഹിത പരിശോധനയുടെ സ്വഭാവം വ്യക്തമല്ല. ബന്ധത്തിന്റെ ഭാവിയെന്നാല്‍, യുകെ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിക്കുക വരെയാകാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുകെയുടെ അംഗത്വം യൂണിയന് എത്രമാത്രം വിലപ്പെട്ടതാണെന്ന് ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതുമാണ്.

യഥാര്‍ഥത്തില്‍, കാമറോണിനെക്കാള്‍ യൂറോപ്പ് ഭയപ്പെടുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെയാണ്. വ്യക്തിപരമായ നിലപാടുകള്‍ വലിയ യൂറോപ്യന്‍ വിരുദ്ധത വച്ചുപുലര്‍ത്തുന്ന ആളല്ല കാമറോണ്‍. പക്ഷേ, പ്രധാനമന്ത്രിപദത്തില്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം കൂടുതല്‍ ദുര്‍ബലനാകുന്നു എന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ വിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്ന മുതിര്‍ന്ന നേതാക്കള്‍ ഏറെയുള്ള പാര്‍ട്ടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. അവരുടെ സമ്മര്‍ദങ്ങള്‍ക്ക് വലിയൊരളവു വരെ വഴങ്ങുന്ന സമീപനം തന്നെയാണ് ഇതുവരെ കാമറോണിന്റെ ഭാഗത്തുനിന്നു കണ്ടിട്ടുള്ളത്.

ഡൌണിംഗ് സ്ട്രീറ്റില്‍ മാത്രമല്ല, യുകെയിലാകമാനം നോക്കിയാലും ചില ഘടകങ്ങളില്‍ കാമറോണിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നതു കാണാം. സ്കോട്ട്ലാന്‍ഡ് ഒരു ഒറ്റ പാര്‍ട്ടി പ്രദേശമായി മാറിക്കഴിഞ്ഞു. അവിടം സ്വതന്ത്രമാകാനുള്ള നടപടികള്‍ എസ്എന്‍പി സ്വീകരിച്ചാല്‍ അതും യൂറോപ്പിനു അത്ര ഹിതകരമായിരിക്കില്ല.

യുകെഐപി പ്രതീക്ഷിച്ചത്ര സീറ്റ് നേടിയില്ലെങ്കിലും അവരുടെ ശക്തി കുറച്ചു കാണാന്‍ കഴിയില്ല. അവര്‍ രാജ്യത്ത് നിര്‍ണായക സാന്നിധ്യമാകുന്നതും യൂറോപ്യന്‍ ഐക്യത്തിന് ഭീഷണി തന്നെ.

ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പു ഫലത്തെ ജര്‍മന്‍ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശ്രദ്ധാപൂര്‍വമാണ് അവലോകനം ചെയ്യുന്നത്. ഇനി യൂറോപ്യന്‍ ഐക്യം ഉറപ്പാക്കാന്‍ ജര്‍മനിക്കുമേല്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേരുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

2017ലാണ് കാമറോണ്‍ യൂറോവിരുദ്ധ ഹിതപരിശോധന നടത്താനിരിക്കുന്നത്. ഫ്രാന്‍സിലും അതേ വര്‍ഷം പൊതുതെരഞ്ഞെടുപ്പു നടക്കും. അവിടെ തീവ്ര വലതുപക്ഷക്കാര്‍ ശക്തിയാര്‍ജിച്ചു വരുന്ന സാഹചര്യത്തില്‍ ഭൂഖണ്ഡത്തെ ഒരുമിച്ചു നിര്‍ത്താനുള്ള രാഷ്ട്രീയ സാഹചര്യവും സാമ്പത്തിക വലുപ്പവും ജര്‍മനിക്കു മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകാന്‍ യുകെ തീരുമാനിച്ചാല്‍ ആ രാജ്യത്തിന് അതൊരു ദുരന്തം തന്നെയായിരിക്കുമെന്നാണ് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പാവ്ലോ ജെന്റിലോണി പ്രതികരിച്ചത്. എന്നാല്‍, അങ്ങനെയൊരു പുറത്തുപോക്ക് സംഭവിക്കില്ലെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാമറോണിന്റെ വന്‍ വിജയം സാമ്പത്തിക വിപണികള്‍ പോസിറ്റീവായി തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാരില്‍ ഇത് ആശങ്കയുളവാക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി യുകെ അകന്നാല്‍ അതു തങ്ങളുടെ കരിയറിനെയും ജീവിതത്തെയും തന്നെയും ബാധിക്കാമെന്നാണ് അവരുടെ ആശങ്ക.

നെറ്റ് മൈഗ്രേഷന്‍ ഒരു ലക്ഷത്തിനു താഴെയെത്തിക്കുമെന്ന പഴയ തെരഞ്ഞെടുപ്പു വാഗ്ദാനം കണ്‍സര്‍വേറ്റീവുകള്‍ ഇക്കുറിയും ആവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇനിയിതു സാധ്യമാകണമെങ്കില്‍ യൂറോപ്പിനുള്ളില്‍നിന്നുള്ള കുടിയേറ്റത്തില്‍ കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും എന്നതാണ് വസ്തുത.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍