ഒമ്പതാമത് സീറോ മലബാര്‍ വാല്‍സിംഗ്ഹാം മഹാ തീര്‍ഥാടനം ജൂലൈ 19 ന്; മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികന്‍
Saturday, May 9, 2015 5:36 AM IST
വാല്‍സിംഗ്ഹാം: ഇംഗ്ളണ്ടിലെ നസ്രത്ത് എന്ന് വിഖ്യാതമായതും റോം, ജെറുസലേം, സന്ത്യാഗോ (സെന്റ് ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്കാ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം ഉന്നത സ്ഥാനം വഹിക്കുന്നതും ഏറ്റവും പ്രശസ്ത മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിംഗ്ഹാമില്‍ സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് തീര്‍ഥാടനം ജൂലൈ 19 നു മരിയ ഭക്തി പ്രഘോഷണ വേദിയാവുമ്പോള്‍ മുഖ്യാതിഥിയായി എത്തുന്നതു മാര്‍ ജോര്‍ജ് രാജേന്ദ്രന്‍.

തക്കല രൂപതാധ്യക്ഷനായി 2013 ലാണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്.സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് തീര്‍ത്ഥാടന മുഖ്യഅതിഥിയായി എത്തുന്ന പിതാവ് യുകെയിലും അയര്‍ലന്‍ഡിലുമായി നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെകുറിച്ച് നല്‍കിയ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് യുകെയില്‍ നിര്‍മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ളണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന വാല്‍സിംഗ്ഹാമില്‍ ഈ വര്‍ഷത്തെ തിരുനാളിനു നേതൃത്വം നല്‍കുക ഈസ്റ് ആന്‍ഗ്ളിയായിലെ ഹണ്ടിംഗ്ഡണ്‍ സീറോ മലബാര്‍ കമ്യുണിട്ടിയാണ്. റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നതുവരെ ഹെന്‍ട്രി എട്ടാമന്‍ രാജാവ് അടക്കം പല രാജാക്കന്മാരും പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും നഗ്ന പാദരായിട്ട് പല തവണ പുണ്യ യാത്ര ചെയ്ത അന്നത്തെ തീര്‍ഥാടന കേന്ദ്രം റോമുമായി തെറ്റിയ ശേഷം ഹെന്‍ട്രി രാജാവ് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സഭ സ്ഥാപിച്ചപ്പോള്‍ തകര്‍ത്തു കളഞ്ഞു.

പുനര്‍ നിര്‍മിക്കപ്പെട്ട മരിയ പുണ്യ കേന്ദ്രം വീണ്ടും ആത്മീയ അനുഗ്രഹ അഭയ കേന്ദ്രമാക്കി ആഗോള മാതൃഭക്ത തീര്‍ഥാടകര്‍ ഉയര്‍ത്തിയപ്പോള്‍ മുന്‍ കാലങ്ങളിലെപ്പോലെ സ്ളിപ്പര്‍ ചാപ്പലില്‍ പാദരക്ഷകള്‍ അഴിച്ചുവച്ചശേഷം നഗ്ന പാദരായിട്ട് പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് തീര്‍ഥാടനം നടത്തിയ അതേ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ഥാടനവും നീങ്ങുക. മാതൃ നിര്‍ദ്ദേശത്താല്‍ പ്രാര്‍ത്തിക്കുവാന്‍ സൌകര്യം ഒരുക്കപ്പെട്ട വാല്‍സിംഗ്ഹാമില്‍ എത്തി പ്രാര്‍ത്തിക്കുന്നവര്‍ക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കുകയുണ്ടായി. അക്കാലത്ത് പാദ രക്ഷകള്‍ അഴിച്ചുവച്ചിരുന്ന സ്ളിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇന്നുള്ളത്.

ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ കൂട്ടായ്മയും ആത്മീയ മുന്നേറ്റങ്ങള്‍ക്ക് തീക്ഷ്ണമായ സംഭാവനകള്‍ നല്‍കി പോരുന്നതുമായ ഹണ്ടിംഗ്ഡണ്‍ സീറോ മലബാര്‍ കമ്യൂണിട്ടിയാണ് ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനു പ്രസുദേന്തികളാവുക. പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാര്‍ഥനകളും ചിട്ടപ്പെട്ട പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഹണ്ടിംഗ്ഡണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി.

ആതിഥേയ രൂപതയായ ഈസ്റ് ആംഗ്ളിയായുടെ കത്തോലിക്ക രൂപതാധ്യക്ഷനും യുകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ് അലന്‍ ഹോപ്പ്സ് ആണ് കേരള കത്തോലിക്കാ സഭക്കുവേണ്ട എല്ലാ സഹായവും സൌകര്യവും ഒരുക്കി നല്‍കിപ്പോരുന്നതും തീര്‍ഥാടനത്തിനു ഫ്ളാഗ് ഓഫ് ചെയ്യുന്നതും.

ആയിരങ്ങള്‍ അത്ഭുത സാമീപ്യം അനുഭവിക്കുകയും അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുകയും ആത്മീയ സന്തോഷം നേടുകയും ചെയ്തു വരുന്ന മരിയന്‍ തീര്‍ഥാടനത്തില്‍ ഈ വര്‍ഷം പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി മുഖ്യചുമതല വഹിക്കുന്ന ഫാ മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ അറിയിച്ചു. ഈസ്റ് ആംഗ്ളിയായിലെ ചാപ്ളെയിനും സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള വാല്‍സിംഗ്ഹാം തീര്‍ഥാടനത്തിന്റെ തുടക്കം കുറിച്ച 2007 മുതല്‍ തീര്‍ഥാടനത്തെ മരിയ ദൌത്യമായി ഏറ്റെടുത്ത് വര്‍ഷം തോറും പൂര്‍വാധികം വിപുലമായി നടത്തി പോരുന്ന ഫാ. മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ ആണ് മലയാളി മരിയ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായി ഇതിനെ മാറ്റിയത്.

ജൂലൈ 19 നു ഉച്ചക്ക് 12 ന് വാല്‍സിംഗ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (ചഞ22 6ഉആ) നിന്നും ആമുഖ പ്രാര്‍ഥനയോടെ വാല്‍സിംഗ്ഹാമിലെ സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (ചഞ22 6അഘ) തീര്‍ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട്, വാല്‍സിംഗ്ഹാം മാതാവിന്റെ രൂപവും ഏന്തി മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം സന്ദേശം, അടിമ വയ്ക്കല്‍ തുടര്‍ന്നു ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2.45 നു ആഘോഷമായ തിരുനാള്‍ സമൂഹ ബലി നടക്കും. മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു തീര്‍ഥാടന സന്ദേശം നല്‍കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹബലിയില്‍ സഹകാര്‍മികരാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു ജോര്‍ജ് 07939920844.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ