ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ റെയില്‍ സമരം നേരിടാന്‍ ജര്‍മനി
Tuesday, May 5, 2015 8:30 AM IST
ബര്‍ലിന്‍: ജര്‍മന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്ക് പ്രഖ്യാപിച്ച ട്രെയിന്‍ ഡ്രൈവര്‍മാര്‍ രൂക്ഷ വിമര്‍ശനം നേരിടുന്നു. ഈ തൊഴില്‍ തര്‍ക്കം പുറത്തുനിന്നു നോക്കിയാല്‍ മനസിലാക്കാന്‍ കഴിയാത്തതായി മാറിയിരിക്കുന്നു എന്ന് സാമ്പത്തിക മന്ത്രിയും വൈസ് ചാന്‍സലറുമായ സിഗ്മാര്‍ ഗബ്രിയേല്‍.

ഒരാഴ്ച നീളുന്ന സമരമാണ് യൂണിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരെയും ജര്‍മന്‍ റെയിലിനെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെയും ഇതു ഗുരുതരമായി ബാധിക്കുമെന്ന് ഉപചാന്‍സലറുടെ മുന്നറിയിപ്പ്. അക്ഷന്തവ്യമായ സാഹചര്യമാണ് യൂണിയന്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രിയും പറഞ്ഞു.

ശമ്പളം, ജോലി സമയം എന്നീ വിഷയങ്ങളിലാണ് ഡ്രൈവര്‍മാരുടെ യൂണിയനായ ജിഡിഎല്ലും റെയില്‍വേ മാനേജ്മെന്റുമായി തര്‍ക്കം തുടരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം കാര്‍ഗോയില്‍ തുടങ്ങി പാസഞ്ചര്‍ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.

മൂന്നു ലക്ഷം ജീവനക്കാരാണ് ജര്‍മന്‍ റെയ്ലിലുള്ളത്. ഇതില്‍ 1,96,000 പേര്‍ ജര്‍മനിയിലാണ്. പ്രതിദിനം 5.5 മില്യന്‍ യാത്രക്കാരാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. 6,07,000 ടണ്‍ കാര്‍ഗോയും കൊണ്ടുപോകുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാരംഭിക്കുന്ന സമരം ഞായറാഴ്ച വരെ നീളും. ഇതു എട്ടാംതവണയാണ് ജിഡിഎല്‍ സമരം നടത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍