അത്യാധുനിക സൌകര്യങ്ങളുമായി 'ആന്‍തം ഓഫ് ദി സീസ്'
Tuesday, April 21, 2015 7:00 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ അത്യാധുനിക 'ആന്‍തം ഓഫ് ദി സീസ്' എന്ന കപ്പലിലെ സൌകര്യങ്ങള്‍ ഏവരെയും അമ്പരപ്പിക്കും. റോയല്‍ കരീബിയന്‍ എന്ന അമേരിക്കന്‍-നോര്‍വീജിയന്‍ ഷിപ്പിംഗ് കമ്പനിയുടേതാണ് ഈ അത്യാധുനിക കപ്പല്‍.

ഒരേ സമയത്ത് അയ്യായിരം പേര്‍ക്ക് യാത്ര ചെയ്യാവുന്ന 16 ഡെക്കുകള്‍, വാന നിരീക്ഷണ കേന്ദ്രം, സ്കൈ ഡ്രൈവിംഗ്, സര്‍ക്കസ് പരിശീലന കേന്ദ്രങ്ങള്‍, സര്‍ഫിംഗ് സിമുലേറ്റര്‍, ഇന്‍ഡോര്‍ സ്പോര്‍ട്സ്, എന്റര്‍ടെയ്ന്‍മെന്റ് കോംപ്ളക്സ്, 1600 പേര്‍ക്ക് ഇരിക്കാനാവുന്ന തിയറ്റര്‍, ബമ്പര്‍ കാറുകള്‍, റോളര്‍ സ്കേറ്റിംഗ്, ലോകമെമ്പാടുമുള്ള ഭക്ഷണം വിളമ്പാന്‍ 18 റസ്ററന്റുകള്‍, ബാറില്‍ മദ്യം വിളമ്പാന്‍ റോബോട്ടുകള്‍. ഇത്രയും സൌകര്യങ്ങള്‍ ഉള്ള മറ്റൊരു കപ്പല്‍ ഇതേവരെ ലോകത്തില്‍ ഉണ്ടായിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യാത്രക്കപ്പലാണ് 'ആന്‍തം ഓഫ് ദി സീസ്'. ഏപ്രില്‍ 20നാണ് ഇതിന്റെ ഔദ്യോഗിക പേരിടല്‍ കര്‍മം നടന്നത്. അതിനുശേഷം, ഈ വേനല്‍കാലത്ത് 80,000 പേരെയെങ്കിലും വഹിച്ച് ഈ കപ്പല്‍ കടലിലൂടെ സഞ്ചരിക്കും. ഈ കപ്പലിലെ ബാറില്‍ ചെന്നിരുന്ന് തങ്ങള്‍ക്കിഷ്ടമുള്ള മദ്യം ഒന്നുകില്‍ അവിടുത്തെ ഓര്‍ഡര്‍ മെഷീനില്‍ രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ വോയിസ് ഓര്‍ഡര്‍ നല്‍കുകയോ ചെയ്യുക. ബാറിലെ റൊബോട്ടോ തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത മദ്യം, അല്ലെങ്കില്‍ ഡ്രിങ്ക് ഗ്ളാസില്‍ പകര്‍ന്ന് നമ്മുടെ സീറ്റില്‍ നല്‍കും. ട്രാന്‍സ് അറ്റ്ലാന്റിക്, വെസ്റ് മെഡിറ്ററേനിയന്‍, കരീബിക്, ബഹാമാസ് എന്നീ റൂട്ടുകളില്‍ എപ്രില്‍ അവസാനം മുതല്‍ 'ആന്‍തം ഓഫ് ദി സീസ്' എന്ന അത്യാധുനിക കപ്പലില്‍ യാത്ര ചെയ്യാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍