ഹാനോവര്‍ ട്രെയ്ഡ് ഫെയര്‍ മോദിയും മെര്‍ക്കലും സംയുക്തമായി ഉദ്ഘാടനം ചെയ്തു
Monday, April 13, 2015 8:03 AM IST
ഹാന്നോവര്‍: ജര്‍മനിയിലെ ഹാനോവറില്‍ നാല്‍പ്പത്തിയൊന്നാം ഇന്‍ഡസ്ട്രിയല്‍ ട്രെയ്ഡ് ഫെയര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മന്‍ ചാന്‍സലര്‍ ഡോ. ആംഗലാ മെര്‍ക്കലും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ട്രേയ്ഡ് ഫെയറിന്റെ പങ്കാളിത്ത രാജ്യം ഇന്ത്യയാണ്.

ഇന്ത്യയില്‍ കൂടുതലായി മുതല്‍മുടക്കാന്‍ മോദി ജര്‍മന്‍ വ്യവസായികളെ ആഹ്വാനം ചെയ്തു. ജര്‍മന്‍ ഉപചാന്‍സലറും വ്യവസായ മന്ത്രിയുമായ സീഗ്മാര്‍ ഗാബ്രിയേല്‍, നീഡര്‍സാക്സന്‍ മുഖ്യമന്ത്രി സ്റെഫാന്‍ വൈല്‍, ഫെഡറല്‍ വിദ്യാഭ്യാസമന്ത്രി ഡോ.ജോഹാനാ വാങ്ക, ജര്‍മന്‍ എന്‍ജിനിയറിംഗ് ഫെഡറേഷന്‍ (വിഡിഎംഎ) പ്രസിഡന്റ് ഡോ. റൈന്‍ഹോള്‍ഡ് ഫെസ്റ്ഗെ, ജര്‍മന്‍ എക്സിബിഷന്‍ ചെയര്‍മാന്‍ ഡോ.വോള്‍ഫ്റാം ഫൊണ്‍ ഫ്രിട്ഷ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

ആയിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംസ്കാരിക പരിപാടിയില്‍ സ്വാഗതനൃത്തം (മലയാളഗാനം) ഉള്‍പ്പടെ ഉദ്ഘാടച്ചടങ്ങിനെ മോടിപിടിപ്പിച്ചു. 15 മിനിറ്റു നീണ്ടുനിന്ന വിവിധ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സ്വാഗതനൃത്തം തീരുന്നതിനു തൊട്ടുമുമ്പ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്ന്നമായ 'ഗര്‍ജിക്കുന്ന സിംഹം' സദസിനിടയിലൂടെ കടന്നു വന്ന് വേദിയിലെത്തി പൊട്ടിത്തെറിച്ച് ഇലക്ട്രോണിക് സംവിധാനമായ സ്തംഭമായി നിലയുറപ്പിച്ചത് ഏറെ കൌതുകം പകര്‍ന്നു.

ഓം കാരത്തില്‍ തുടങ്ങി ഫ്യൂഷന്‍ സംഗീതത്തില്‍ വന്ദേമാതരം പാടി സ്വാഗതനൃത്തം (യോഗ, ക്ളാസിക്കല്‍ നൃത്തം, കഥക,് ഭരതനാട്യം, മണിപ്പുരി, ഒഡിസി, മോഹിനിയാട്ടം, കഥകളി) അവസാനിച്ചപ്പോള്‍ സദസില്‍ കരഘോഷം ഉയര്‍ന്നുപൊങ്ങി. നൃത്തത്തിനൊപ്പം മാറി മാറി വന്നിരുന്ന വിഷ്വല്‍ സെറ്റിംഗ്സ് വേദിയെ കമനീയമാക്കിയിരുന്നു. വേദിയുടെ മുന്‍നിരയില്‍ മെര്‍ക്കലിനൊപ്പം മോദിയും ഉപവിഷ്ടനായിരുന്നു.

ട്രെയ്ഡ് ഫെയര്‍ തുടങ്ങുന്നതിനു മുമ്പ് ജര്‍മനിയിലെ പതിനഞ്ചിലധികം കമ്പനികളുടെ സിഇഒമാര്‍ പങ്കെടുത്ത യോഗത്തില്‍ മോദി പ്രസംഗിച്ചു. പുതിയ ഇന്ത്യ കെട്ടിപ്പെടുക്കുന്നതിന് പങ്കാളികളാകാന്‍ നിക്ഷേപ കമ്പനികളെ സ്വാഗതം ചെയ്തു. ഇതിനായി ആവശ്യം വേണ്ടുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തി കാര്യങ്ങള്‍ ലളിതമാക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മോദി പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്മെന്റ് (എഫ്ഡിഐ) തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യവസായ പുരോഗതിക്കുവേണ്ട വിപുലീകരണം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. ഡിജിറ്റല്‍ ക്െനോളജി ഉപയോഗപ്പെടുത്തുന്നതു വഴി കാലതാമസം ഒഴിവാക്കുമെന്നും മോദി പറഞ്ഞു. നിങ്ങളുടെ പ്രോജക്ടിനൊപ്പം വഴികാട്ടിയായി ഞങ്ങള്‍ ഒപ്പമുണ്ടാകും. സഹകരണത്തിലും മത്സര്യത്തിലുമുള്ള സ്വാതന്ത്യ്രം അതായിരിക്കും മുഖമുദ്ര. മേയ്ക്ക് ഇന്‍ ഇന്ത്യ, ഒരു ബ്രാന്‍ഡോ ഒരു മുദ്രാവാക്യമോ അല്ല. അത് ഇന്ത്യയുടെ പുതിയ ദേശീയ പ്രസ്ഥാനമാണെന്നും മോദി ഓര്‍മിപ്പിച്ചു.

മോദിക്കുശേഷമാണ് ചാന്‍സലര്‍ മെര്‍ക്കല്‍ പ്രസംഗിച്ചത്. ഇന്ത്യയുമായുള്ള വ്യാപാരം ഒരു സുപ്രധാന ഘടകമാണെന്നും ഭാവിയിലും ജര്‍മനി അതു തുടരുമെന്നും പറഞ്ഞു.

സംഘത്തിലുള്ള കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കാളിയായി. ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളുടെ ലളിതമായ ചുവടുവയ്പ്പുകളാണ് പ്രധാനമായും ചര്‍ച്ചയില്‍ പൊന്തിവന്നത്. പ്രമുഖ ജര്‍മന്‍ കമ്പനികളായ ഡയിംലര്‍, ബൊംബാര്‍ഡിയര്‍, വോയിത്, മെട്രോ എജി തുടങ്ങിയ കമ്പനികളുടെ മേധാവികളാണ് മോദിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, രാജീവ് പ്രതാപ് റൂഡി, വെങ്കയ്യ നായിഡു എന്നിവരും മേഘാലയ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം ജര്‍മനിയില്‍ എത്തിയിട്ടുണ്ട്.  

ഞായറാഴ്ച ഹാനോവറിലെ ലാംഗന്‍ഹാഗന്‍ വിമാനത്താളത്തിലിറങ്ങിയ മോദിയെയും സംഘത്തെയും ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി മിഷായേല്‍ സ്റൈനര്‍, ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖലെ, ചീഫ് പ്രോട്ടോകോള്‍ അംബാസഡര്‍ യൂര്‍ഗന്‍ മേര്‍ട്ടെന്‍സ്, കോണ്‍സല്‍ ജനറല്‍ ഡോ. വിധു പി. നായര്‍ തുടങ്ങിയവര്‍ മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഹാനോവറില്‍ മോദി താമസിക്കുന്ന ഹോട്ടലിന്റെ പരിസരത്തും നിരവധി ഇന്ത്യക്കാര്‍ പതാകയുമേന്തി എത്തിയിരുന്നു. എല്ലാവരേയും മോദി കൈവീശി അഭിവാദ്യം ചെയ്തു. ഹാനോവര്‍ സിറ്റി ഹാളില്‍ ഇന്ത്യന്‍ ഐടി വിദ്യാര്‍ഥികളുമായി മോദി കൂടിക്കണ്ട് ആശയവിനിമയം നടത്തി.

തിരക്കിട്ട പരിപാടികളാണ് മോദിക്കും സംഘത്തിനും ജര്‍മനിയിലുള്ളത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ജര്‍മനിയെ കൂടി പങ്കാളിയാക്കാനുള്ള തത്രപ്പാടിലാണ് മോദിയും സംഘവും ജര്‍മനിയിലെത്തിയത്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ഇന്ത്യയില്‍ നിന്ന് നാനൂറോളം കമ്പനികള്‍ ഫെയറിലെ ഇന്ത്യന്‍ പവലിയനില്‍ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. കൂടാതെ വ്യവസായ പ്രമുഖരും പതിനാറിലധികം സംസ്ഥാനങ്ങളില്‍ നിന്നായി ചെറുകിട വന്‍കിട വ്യവസായ സംരംഭകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ആഗോള തലത്തില്‍ എഴുപതു രാജ്യങ്ങളില്‍ നിന്നായി 6500 ല്‍ അധികം കമ്പനികള്‍ ഈ മേളയില്‍ പ്രദര്‍ശകരായി പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 13 ന് (തിങ്കള്‍) ആരംഭിക്കുന്ന മേള 17 ന് സമാപിക്കും.

പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യത്തെ ഔദ്യോഗിക ജര്‍മന്‍ സന്ദര്‍ശമാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍