ജയില്‍പുള്ളികളുടെ പാദങ്ങള്‍ കഴുകി ഫ്രാന്‍സിസ് പാപ്പാ മാതൃകയായി
Saturday, April 4, 2015 8:43 AM IST
വത്തിക്കാന്‍സിറ്റി. ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാദിനത്തില്‍ വൈകുന്നേരം 12 ജയില്‍പുള്ളികളുടെ പാദങ്ങള്‍ കഴുകി വീണ്ടും മാതൃകയായി. റോമിലെ കാസ സിര്‍കോണ്‍ഡ്രിയാലേ നോവോ കോംപ്ളേസോ റെബിബിയാ എന്ന ജയിലിലെ അന്തേവാസികളുടെ പാദങ്ങളാണ് മാര്‍പാപ്പാ കഴുകിയത്.

കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്ത ആറു പേര്‍ പുരുഷന്‍മാരും ആറു പേര്‍ സ്ത്രീകളുമായിരുന്നു. അവിടെ നിന്നിരുന്ന ഒരു ആഫ്രിക്കന്‍ യുവതിയുടെ കൈയിലിരുന്ന കുഞ്ഞിന്റെ പാദവും പാപ്പാ കഴുകി. കാല്‍കഴുകിയശേഷം പാപ്പാ ഇങ്ങനെ പറഞ്ഞു. ഇവര്‍ തടവുകാരാണെങ്കിലും നമ്മുടെ സഹോദരങ്ങളാണ്, ശിഷ്യന്മാരെപ്പോലെ നാമും ക്രിസ്തുവിനാല്‍ കഴുകി വിശുദ്ധീകരിക്കപ്പെടണം, എങ്കിലേ നാം പൂര്‍ണതായാല്‍ ക്രിസ്തുവിനോടുചേരൂ.

ജയില്‍ അധികാരികളും തടവുപുള്ളികളും വിശ്വാസികളും പാപ്പായെ സ്നേഹനിര്‍ഭരമായി സ്വീകരിച്ചു. 'അവിടുന്ന് തനിക്കുള്ളവരെ അവസാനം വരെ സ്നേഹിച്ചു' എന്ന വചനത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചനം വ്യാഖ്യാനിച്ചത്. 'ദൈവം നമ്മെ അതിരുകളില്ലാതെ സ്നേഹിക്കുന്നു. സ്നേഹത്തില്‍ ആശ്ളേഷിക്കുന്നു, സ്നേഹവലയത്താല്‍ ബന്ധിതരാക്കുന്നു എങ്കിലും നമ്മള്‍ മനുഷ്യര്‍ അവിടുത്തെ ത്യജിച്ച് മറ്റെന്തൊക്കയോ നേടാന്‍ ഓടിയൊളിക്കുന്നു. ദൈവത്തിന്റെ സ്നേഹം അചഞ്ചലവും സുതാര്യവുമാണ്. സ്നേഹത്തിന്റെ പ്രതിബിംബമാണ് ദൈവം, അതുകൊണ്ടുതന്നെ കാല്‍വരി യാഗത്തിലൂടെ സ്വയം ബലിവസ്തുവായിത്തീര്‍ന്നു'. ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍