ഷെങ്കന്‍ മേഖലയിലും ഐഡി പരിശോധന വേണം: ജര്‍മന്‍ ആഭ്യന്തര മന്ത്രി
Thursday, April 2, 2015 4:54 AM IST
ബര്‍ലിന്‍: ഷെങ്കന്‍ മേഖലയില്‍ യാത്ര ചെയ്യുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുന്നതു നിര്‍ബന്ധമാക്കുന്ന തരത്തില്‍ എയര്‍ലൈന്‍ കമ്പനികള്‍ ചട്ടം രൂപവത്കരിക്കണമെന്നു ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍.

ജര്‍മന്‍വിംഗ്സ് വിമാന ദുരന്തത്തിനു പിന്നില്‍ തീവ്രവാദികളാണോ എന്നറിയാന്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം പേരുടെയും വിവരങ്ങള്‍ എയര്‍ലൈന്‍ കമ്പനിയുടെ പക്കല്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണു മന്ത്രി ആവശ്യമുന്നയിച്ചിരിക്കുന്നത്.

യാത്രക്കാരെ സബന്ധിച്ച വിവരങ്ങളെല്ലാം മുന്‍കൂട്ടി സ്വീകരിച്ചിരുന്നെങ്കില്‍ മരിച്ചവരെ തിരിച്ചറിയാനും എളുപ്പമായിരുന്നേനെ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ ഡിഎന്‍എ പരിശോധന വഴി ബന്ധുക്കളുമായി ഒത്തുനോക്കിയാണ് ഓരോരുത്തരെയായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത്.

26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഷെങ്കന്‍ മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന നിര്‍ബന്ധമല്ല. ചില യാത്രക്കാര്‍ മറ്റു ചിലരുടെ പേരിലുള്ള ടിക്കറ്റുകള്‍ വരെ യാത്രയ്ക്കുപയോഗിച്ചു എന്നും വ്യക്തമായി. ഇതൊക്കെ വലിയ സൂരക്ഷാ പ്രശ്നങ്ങള്‍ക്കു കാരണമാകാമെന്നു മെയ്സ്യര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍