ഗ്രീക്ക് പ്രധാനമന്ത്രിയുടെ നിര്‍ണായക ജര്‍മന്‍ സന്ദര്‍ശനം
Monday, March 23, 2015 8:13 AM IST
ബര്‍ലിന്‍: ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസിനെ സ്വീകരിക്കാന്‍ ബര്‍ലിനില്‍ മാര്‍ച്ച് 23നു (തിങ്കള്‍) ചുവപ്പു പരവതാനി നിവരുമ്പോള്‍ യൂറോപ്യന്‍ യൂണിയന് അതു നിര്‍ണായക മുഹൂര്‍ത്തമാകും. ഗ്രീസിന്റെ കടക്കെണിയും പരിഹാരശ്രമങ്ങളും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ക്കൊരു സമന്വയവുമാണ് യൂറോപ്പു കാത്തിരിക്കുന്നത്.

ചെലവുചുരുക്കലിന്റെയും യൂറോപ്യന്‍ നയങ്ങളുടെയും തലതൊട്ടമ്മയായി മാറിക്കഴിഞ്ഞിരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേരിട്ടാണു സിപ്രാസിന് ആതിഥ്യം വഹിക്കുക. വൈകുന്നേരമാണ് ഇരുവരുടെയും കൂടിക്കാഴ്ച.

അഞ്ചു വര്‍ഷം ദീര്‍ഘിച്ച ചെലവുചുരുക്കല്‍ നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നാണ് സിപ്രാസിന്റെയും കൂട്ടരുടെയും വാദം. എന്നാല്‍, സാമ്പത്തിക രക്ഷാ പാക്കേജ് ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു യൂറോപ്യന്‍ നേതാക്കള്‍.

ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ക്കു മെര്‍ക്കലിന്റെ സാന്നിധ്യത്തില്‍ ഒരു പരിഹാരമാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്.

അതേസമയം, ഗ്രീസിനോട് ഇനി വിട്ടുവീഴ്ച പാടില്ലെന്ന വികാരം ജര്‍മനിയിലും യൂറോപ്പിലാകമാനവും ശക്തമാണ്. എല്ലാ ശരിയാകും, ഇതാ ഒരു നൂറു മില്യന്‍ കൂടി വച്ചോളൂ എന്ന മട്ടിലുള്ള നയം അവസാനിപ്പിക്കണമെന്നാണു ചെലവുചുരുക്കല്‍ വാദികളുടെ ആവശ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍