വിയന്നയില്‍ സംഘടിപ്പിച്ച ബഹുഭാഷ പ്രസംഗമത്സരത്തില്‍ സമീര പുതുപറമ്പില്‍ ജേതാവായി
Saturday, March 14, 2015 2:38 AM IST
വിയന്ന: ഓസ്ട്രിയയിലെ അസോസിയേഷന്‍ ഫോര്‍ എകോണോമിക് ഇന്റഗ്രേഷന്‍ സംഘടിപ്പിച്ച ബഹുഭാഷ പ്രസംഗമത്സരത്തില്‍ വിയന്നയിലെ സമീര പുതുപറമ്പില്‍ ജേതാവായി. 'സാഗ്സ് മുള്‍ട്ടി' (മള്‍ട്ടി കള്‍ച്ചറല്‍ എന്ന് സൂചിപ്പിക്കുന്നു) എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടി ഓസ്ട്രിയയില്‍ സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട പ്രസംഗമത്സരമാണിത്. ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയുന്ന കുട്ടികളുടെ ഒരു പ്രധാനപ്പെട്ട പരിപാടി കൂടിയാണിത്.

ഈ വര്‍ഷം വിവിധ വിഭാഗങ്ങളില്‍ മത്സരിച്ച 537 കുട്ടികളില്‍ 15 പേര്‍ക്കാണ് സമ്മാനം ലഭിച്ചത്. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഏക മലയാളി സാന്നിധ്യവുമാണ് 13 വയസുള്ള സമീര. മാര്‍ച്ച് പതിനൊന്നിനു വിയന്ന നിയമസഭയില്‍ നടന്ന ചടങ്ങില്‍ ദേശീയോദ്ഗ്രഥത്തിനും വിദേശ കാര്യങ്ങള്‍ക്കുമുള്ള മന്ത്രി സെബാസ്റ്യന്‍ കുര്‍ത്സില്‍ നിന്നും സമീര സമ്മാനം ഏറ്റുവാങ്ങി. മാതൃഭാഷയിലും അതേപോലെ രാജ്യത്തിന്റെ ഒന്നാം ഭാഷയായ ജര്‍മനിലും ഒരേ പോലെ പ്രസംഗിച്ചാണ് സമീര വിജയം കരസ്ഥമാക്കിയത്.

ഓസ്ട്രിയയിലേയ്ക്ക് കുടിയേറിയവരുടെ രണ്ടാം തലമുറയിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തില്‍ ജര്‍മന്‍ ഭാഷയോടൊപ്പം കുട്ടികള്‍ അവരവരുടെ മാതൃഭാഷയും അനായാസമായി ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരാണോ എന്നതും, ദേശീയോദ്ഗ്രഥത്തില്‍ പുതുതലമുറയുടെ പങ്കാളിത്തവും വിലയിരുത്തി. മള്‍ട്ടിലിംഗ്വലിസത്തിന്റെ സാധ്യതകള്‍ കുട്ടികള്‍ സമര്‍ഥമായി പ്രയോജനപ്പെടുത്തുന്നതിന് 'സാഗ്സ് മുള്‍ട്ടി' സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ സഹായിക്കുമെന്ന് അസോസിയേഷന്‍ ഫോര്‍ എകോണോമിക് ഇന്റഗ്രേഷന്‍ അറിയിച്ചു.

2008ലാണ് ഇത്തരത്തിലുള്ള മത്സരം വിയന്നയില്‍ ആരംഭിക്കുന്നത്. 2011 മുതല്‍ മലയാളി കുട്ടികളും ഈ മത്സരത്തില്‍ വിജയികളായിട്ടുണ്ട്. തൊടുപുഴയില്‍ നിന്നും മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയന്നയിലേയ്ക്ക് കുടിയേറിയ പുതുപറമ്പില്‍ സൈമണ്‍ ആനീസ് ദമ്പതിമാരുടെ പുത്രിയാണ് സമീര.

റിപ്പോര്‍ട്ട്: ജോബി ആന്റണി