ഇടാത്തി കേസിന്റെ വിസ്താരം തുടങ്ങ
Monday, February 23, 2015 10:05 AM IST
ബര്‍ലിന്‍: ബാലലൈംഗിക ചിത്രങ്ങള്‍ വാങ്ങിയെന്നതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്റ്യന്‍ ഇടാത്തിയുടെ വിസ്താരം തുടങ്ങി. ജര്‍മനിയിലെ വെര്‍ഡന്‍ ജില്ലാകോടതിയിലാണ് ഇടാത്തിയെ വിസ്തരിക്കുന്നത്. ജില്ലാ കോടതി അധ്യക്ഷന്‍ യൂര്‍ഗന്‍ സൈഫര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഫുള്‍ബഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.

സര്‍ക്കാരിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ തോമസ് ക്ളിംഗ് കോടതിയില്‍ ഹാജരായി. ബര്‍ലിനിലെ പ്രശസ്ത അഭിഭാഷകന്‍ ക്രിസ്റ്റ്യാന്‍നോള്‍ ആണു പ്രതിഭാഗം വക്കീല്‍.

കോടതിവളപ്പില്‍ കനത്ത സുരക്ഷാസന്നാഹം പോലീസ് ഒരുക്കിയിരുന്നു. എന്നാല്‍, കോടതിയിലെത്തിയപ്പോള്‍ കോടതിക്ക് പുറത്ത് കുറച്ചുപേര്‍ ഇടാത്തിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.

പോയ വര്‍ഷം ഫെബ്രുവരിയിലാണു കേസിന്റെ തുടക്കം. തുടര്‍ന്ന് എംപി സ്ഥാനം രാജിവച്ച് ഒളിവിലായിരുന്ന ഇടാത്തി കഴിഞ്ഞ ഡിസംബറിലാണു വീണ്ടും പ്രത്യക്ഷപ്പെടുന്നത്. കേസിന്റെ പേരില്‍ സോഷ്യലിസ്റ് പാര്‍ട്ടിയിലെ പ്രമുഖരായ പലരുടെയും സ്ഥാനങ്ങള്‍ ഇതിനിടെ തെറിച്ചിരുന്നു. ജര്‍മന്‍ കുറ്റാന്വേഷണ പോലീസ് മേധാവിയും സംശയത്തിന്റെ നിഴലിലായി. ഇപ്പോഴും പല നേതാക്കളും ഇടാത്തിയുടെ ഇടിത്തീയില്‍പ്പെടുമോ എന്നുപോലും സംശയിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍