ജര്‍മനിയില്‍ കാര്‍ണിവല്‍ ആഘോഷത്തിനു സമാപ്തിയായി
Tuesday, February 17, 2015 10:04 AM IST
കൊളോണ്‍: ജര്‍മനിയിലെ കാര്‍ണിവല്‍ തിങ്കളാഴ്ച നടന്ന ആഘോഷങ്ങളുടെ ക്ളൈമാക്സ് ഘട്ടത്തില്‍ എത്തിയതോടെ സമാപിച്ചു. ഇതിന്റെ ഭാഗമായി കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ്, എസന്‍, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളിലെ ആഘോഷങ്ങള്‍ ആവേശോജ്വലമായി. തണുപ്പിനെയും അവഗണിച്ച് കാര്‍ണിവല്‍ പ്രേമികള്‍ നഗരങ്ങളില്‍, തെരുവീഥികളില്‍ താളമേളങ്ങളോടെ ആടിയും പാടിയും ആഘോഷിച്ചു. സംഗീതവും നൃത്തവും ഫാന്‍സിഡ്രസും പതഞ്ഞൊഴുകുന്ന ബിയറുമൊക്കെയായി ആഘോഷം പൂര്‍ണവും വര്‍ണശബളവുമായ പ്രകടനത്തോടുകൂടിയാണു പരിസമാപ്തിയായത്.

കൊളോണില്‍ അണിനിരന്ന പരേഡിനു പത്തു കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. 200ഓളം ഫ്ളോട്ടുകള്‍ അതില്‍ ഒരുക്കിയിരുന്നു. ഇത്തവണ തണുപ്പില്ലാഞ്ഞതിനാല്‍ ആഘോഷക്കാരുടെ മനസും ശരിക്കും ചൂടുപിടിച്ചു. ആഘോഷത്തില്‍ പങ്കുകൊള്ളാന്‍ ലക്ഷങ്ങളാണു കൊളോണ്‍ നഗരത്തില്‍ മാത്രമായി എത്തിയത്.

പതിവുപോലെ, അനവസരത്തിലുള്ള രാഷ്ട്രീയ പരിഹാസങ്ങളായിരുന്നു പരേഡില്‍ ഏറെയും അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം സ്വാഭാവികമായും ഇത്തവണ ഷാര്‍ലി എബ്ഡോയുടെ കൊലപാതകത്തിന്റെ ദൃശ്യങ്ങളായിരുന്നു. ഐഎസിന്റെ വിചാരണയും കൂട്ടക്കുരുതിയും യുക്രയ്ന്‍ പ്രശ്നവും പുടിനും ചാന്‍സലര്‍ ആംഗല മെര്‍ക്കലും പെഡിഗയും ഫേസ് ബുക്കും ഒക്കെ ഫ്ളോട്ടുകളില്‍ നിറഞ്ഞിരുന്നു. കൂടാതെ ലോകത്തിലെ ആനുകാലിക രാഷ്ടീയ, സാമൂഹ്യ, സാംസ്കാരിക വിഷയങ്ങളെ ആസ്പദമാക്കിയും നേതാക്കളെ ഓരോ കഥാപാത്രങ്ങളാക്കി ഹാസ്യവത്കരിച്ചുമുള്ള ഫ്ളോട്ടുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റി.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത സുരക്ഷാ സന്നാഹമാണു പോലീസ് ഒരുക്കിയിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍