തൊഴില്‍ നയ പരിഷ്കരണത്തിനെതിരേ ഇറ്റലിയില്‍ സമരം
Monday, December 15, 2014 10:09 AM IST
റോം: ഇറ്റലിയിലെ തൊഴില്‍ വിപണിയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇറ്റലിയില്‍ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സമരം നടത്തി. ആശുപത്രികളും പൊതു ഗതാഗത സംവിധാനങ്ങളും സ്കൂളുകളും പ്രവര്‍ത്തിച്ചില്ല.

മിലാന്‍, ടൂറിന്‍ തുടങ്ങിയ നഗരങ്ങളില്‍ ചിലയിടത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടി. എല്ലാ പ്രധാന നഗരങ്ങളിലും റാലികള്‍ സംഘടിപ്പിക്കപ്പെട്ടു.

സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയം ജോലി സുരക്ഷ തകിടം മറിക്കുന്നതാണെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ജോലിക്കാരെ പിരിച്ചുവിടാന്‍ എളുപ്പമാക്കുന്നതാണ് നയത്തിലെ വ്യവസ്ഥകളെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍, തൊഴില്‍ വിപണി കൂടുതല്‍ സജീവമാക്കാന്‍ ഉദ്ദേശിച്ചാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കിയതെന്ന് പ്രധാമന്ത്രി മാറ്റിയോ റെന്‍സി അവകാശപ്പെടുന്നു.

ഇറ്റലിയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നതു സംബന്ധിച്ച് യൂണിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി മരിയോ മോണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.

വന്‍കിട കമ്പനികളില്‍നിന്നു ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരായ നിയമം പിന്‍വലിക്കണമെന്നതാണ് മോണ്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാല്‍, യൂണിയനുകള്‍ ഈ നിയമം നിലനിര്‍ത്തണമെന്നു ശക്തമായി ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികലെ സ്ഥിരമായി ഹയര്‍ ചെയ്യുന്ന തൊഴില്‍ദാതാക്കള്‍ക്ക് ഇന്‍സന്റീവ് ഏര്‍പ്പെടുത്തിയതു പിന്‍വലിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍