ഫോട്ടോ ഷൂട്ടില്‍ 'രാജ'തിളക്കവുമായി കുമാരന്‍ ജോര്‍ജ്
Monday, December 15, 2014 10:07 AM IST
ലണ്ടന്‍: കുരുന്നു പ്രായത്തിലെ ഫോട്ടോകള്‍ എടുക്കാനും കൈമാറാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അതാസ്വദിയ്ക്കാനും ഏതു മാതാപിതാക്കളാണ് ഇഷ്ടപ്പെടാത്തത്. എന്നാല്‍ അത് രാജപിറവിയുടെ കാര്യത്തിലാവുമ്പോള്‍ ലോകം മുഴുവനായി ഏറ്റെടുക്കുമെന്നു തീര്‍ച്ച.

ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കേറ്റ് രാജകുമാരിയുടെയും (ഡച്ചസ് ആന്‍ഡ് ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്) പുത്രന്‍ ജോര്‍ജ് എന്ന പതിനേഴുമാസം മാത്രം പ്രായമുള്ള കുട്ടികുമാരന്റെ ഫോട്ടോഷൂട്ടിലാണ് രാജപ്രൌഢിയുടെ തിളക്കത്തിന്റെ തനിനിറം പുറത്തു വന്നത്.

തങ്ങളുടെ ക്രിസ്മസ് ആഘോഷം വേറിട്ടതാക്കാന്‍ വില്യം - കേറ്റ് ദമ്പതികള്‍ നടത്തിയ പുതിയൊരു തന്ത്രമായിരുന്നു കുട്ടികുമാരന്റെ ഫോട്ടോഷൂട്ട്. അതാവട്ടെ സങ്കല്‍പ്പിച്ചതിലും കവിഞ്ഞ ആഢ്യത്വം കൈവന്നപ്പോള്‍ ജോര്‍ജ് കുമാരന്റെ നവരസഭാവങ്ങള്‍ കാമറാക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാനായി.

കുഞ്ഞുങ്ങളിലെ നിഷ്ങ്കളങ്കത അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാമെന്നു പഴമക്കാരുടെ കമന്റില്‍ തുടങ്ങിയ ഫോട്ടോ ഷൂട്ടില്‍ ജോര്‍ജ് കുമാരന്റെ വിവിധ ഭാവചലനങ്ങള്‍ അഭ്രപാളികയില്‍ പതിഞ്ഞപ്പോള്‍ പിതാവായ വില്യമിന്റെ കുട്ടിക്കാലത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന പ്രതീതിയാണ് ചിലര്‍ പ്രകടിപ്പിച്ചത്.

ലണ്ടനിലെ കെന്‍സിംങ്ടണ്‍ കൊട്ടാരത്തിന്റെ തിരുമുറ്റത്താണ് ഫോട്ടോഷൂട്ട് അരങ്ങേറിയത്. ആഢ്യത്വത്തിന്റെ പ്രതീകമായ വെള്ള നിറമുള്ള ഉടുപ്പിന്റെ മീതേ നേവി ബ്ളൂ (നേവി വൂളന്‍ ടാങ്ക്) കളറുള്ള ടോപ്പില്‍ ഗാര്‍ഡ്മാന്‍ ഡിസൈന്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഇരുപതു പൌണ്ട് വിലയുള്ള കടും നീല നിറമുള്ള ഷോട്സും (കാത്ത് കിഡ്സ്റോണ്‍ ജംബര്‍) അതേ നിറമുള്ള നീളമുള്ള സോക്സും ഷൂസും (29 പൌണ്ട് വിലയുള്ള ഏര്‍ലി ഡേയ്സ് ഷൂസ്) ധരിച്ച കുട്ടികുമാരന്റെ ഫോട്ടോ ഷൂട്ടിലെ വേഷവും ഫോട്ടോകള്‍ക്ക് തിളക്കവും ജീവനും ചാരുതയും പകരുന്നു. കല്‍പ്പടവില്‍ ഇരുത്തിയെടുത്ത ഫോട്ടോകള്‍ക്ക് കൊട്ടാരത്തിലെ ഫോട്ടോ ആര്‍ട്ടിസ്റുകളുടെ കരവിരുതും കൂടി ചേര്‍ന്നപ്പോള്‍ രാജകുമാരന്റെ ഫോട്ടോകള്‍ തികച്ചും പ്രൊഫഷണലായി ക്രിസ്മസ് പോര്‍ട്രെയിറ്റായി രചിക്കപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജോര്‍ജ് രാജകുമാരന്റെ ഫോട്ടോകള്‍ പുറത്തുവിട്ടത്. നോര്‍ഫോള്‍ക്കിലെ സാന്‍ഡ്രിന്‍ഗ്ഹാമിലാണ് ഇത്തവണ വില്യം-കേറ്റ് ദമ്പതികള്‍ രാജ്ഞിയ്ക്കും മറ്റു രാജകുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍