വ്യാജ വിവാഹം വഴിയുള്ള വിസ തട്ടിപ്പ് തടയാന്‍ ബ്രിട്ടന്‍ നടപടി കര്‍ക്കശമാക്കി
Thursday, December 11, 2014 4:45 AM IST
ലണ്ടന്‍: വിസ തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ വിവാഹം കഴിച്ചെന്ന രേഖ സമ്പാദിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങി. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് വിവാഹിതരായി തിരിച്ചെത്തുന്നതിന് എഴുപതു ദിവസത്തെ നോട്ടീസ് സമയം നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വാടക വധുവിനെ കണ്ടെത്തി വിവാഹം കഴിച്ച് അതിന്റെ രേഖ ഉപയോഗിച്ച് പൌരത്വമോ സ്ഥിര താമസത്തിന് അനുവാദമോ സമ്പാദിക്കുന്നവര്‍ക്ക് ഇതു വെല്ലുവിളിയാകും. ഇത്തരത്തില്‍ താമസിക്കുന്നവരെ പിടികൂടെ നാടുകടത്താനും പദ്ധതിയായി.

എഴുപതു ദിവസത്തെ നോട്ടീസ് കാലവധിക്കുള്ളില്‍ വിവാഹത്തിന്റെ സാധുതയെക്കുറിച്ച് ബ്രിട്ടീഷ് അധികൃതര്‍ അന്വേഷിച്ച് സ്ഥിരീകരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍, വ്യാജ വിവാഹം വൈകി തിരിച്ചറിഞ്ഞാല്‍ പോലും നടപടിയെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേകിച്ച് ഇന്‍ഡ്യയില്‍ നിന്നുള്ളവര്‍ക്കും മേലില്‍ വിവാഹ രജിസ്ട്രേഷന്‍ നിയമം ബാധകമായിരിയ്ക്കും. പുതിയ നിയമപ്രകാരം ബ്രിട്ടീഷ് പൌരത്വം ഉണ്ടെങ്കില്‍ക്കൂടി വിവാഹ നോട്ടീസ് കാലാവധി 15 ദിവസം എന്നത് 28 ദിവസമാക്കി മാറ്റി. വിവാഹിതരാവുന്നതില്‍ ഒരാള്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ മാര്യേജ് രജിസ്ട്രാര്‍ ഈ വിവരം ഹോം ഓഫീസിനെ അറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശരിയെന്നു കണ്ടാല്‍ മാത്രമേ വിസാ അനുവദിയ്ക്കുകയുള്ളു. 2015 മാര്‍ച്ച് രണ്ടുമതലാണ് നിയമം പ്രാബല്യത്തിലാവുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍