ലോകം കീഴടക്കിയ ഗോറ്റ്സെയുടെ ബൂട്ടിന് രണ്ടു മില്യന്‍ യൂറോ
Tuesday, December 9, 2014 10:53 AM IST
ബര്‍ലിന്‍: ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരേ ഏക ഗോള്‍ നേടിയ ജര്‍മന്‍ താരം മരിയോ ഗോറ്റ്സെയുടെ ബൂട്ട് ലേലം ചെയ്തു. എ ഹാര്‍ട്ട് ഫോര്‍ ചില്‍ഡ്രന്‍ എന്ന സന്നദ്ധ (ചാരിറ്റി) സംഘടനയ്ക്കായി ഇതുവഴി സമാഹരിച്ചത് രണ്ട് മില്യന്‍ യൂറോയാണ്.

ജര്‍മനിയിലെ രണ്ടാം ചാനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദഉഎ വഴിയാണ് ലേലം നടന്നത്. ചാനലില്‍ അവതരിപ്പിച്ച പ്രത്യേക ലൈവ് ഷോയിലൂടെയാണ് ലേലം സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട ഒട്ടേറെ അതിഥികള്‍ക്കൊപ്പം ലേലം നടക്കുമ്പോള്‍ ഗോറ്റ്സെയും ഷോയില്‍ പങ്കെടുത്തു.

വിജയ ഗോള്‍ നേടിയ ഇടതുകാലിലെ ബൂട്ട് നേരത്തെ തന്നെ ഈ സംഘടനയ്ക്ക് സംഭാവന ചെയ്യുകയായിരുന്നു 22 കാരനായ ഗോറ്റ്സെ. ഇത്രയും വലിയ തുക സംഘടനയ്ക്ക് ഇതിലൂടെ ലഭിക്കുമെന്നു കരുതിയില്ലെന്നും ബയേണ്‍ മ്യൂണിക്കിന്റെ താരമായ ഗോറ്റ്സെ ഷോയില്‍ നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍