ജര്‍മന്‍ വിംഗ്സ് പൈലറ്റുമാര്‍ 12 മണിക്കൂര്‍ പണിമുടക്കില്‍
Thursday, October 16, 2014 7:31 AM IST
കൊളോണ്‍: ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ചെലവ് കുറഞ്ഞ വിഭാഗമായ ജര്‍മന്‍ വിംഗ്സിലെ പൈലറ്റുമാര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ 12 മണിക്കൂര്‍ നേരം പണിമുടക്കുന്നു. കമ്പനിയുടെ റിട്ടയര്‍മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഇതനുസരിച്ച് 100 മുതല്‍ 500 സര്‍വീസുകള്‍ മുടങ്ങിയതായി കമ്പനി വക്താവ് അറിയിച്ചു. തലസ്ഥാന നഗരമായ ബര്‍ലിന്‍ ടേഗലില്‍ 40 സര്‍വീസുകള്‍ തടസപ്പെട്ടു.

രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് ജര്‍മന്‍ വിംഗ്സിന്റെ ഒരു വിമാനവും പറക്കില്ലെന്നാണ് പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, കോക്ക്പിറ്റ് യൂണിയന്‍ സമരം ചെയ്താലും 80 ശതമാനം സര്‍വീസുകളും മുടക്കം കൂടാതെ നടത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 5400 ലുഫ്താന്‍സ പൈലറ്റുമാരാണ് കോക്ക്പിറ്റ് യൂണിയനുള്ളത്.

ഇപ്പോള്‍ ലുഫ്താന്‍സ പൈലറ്റുമാര്‍ക്ക് ഔദ്യോഗിക വിരമിക്കല്‍ പ്രായത്തിനു മുമ്പു തന്നെ ജോലി മതിയാക്കാന്‍ സൌകര്യം ലഭിക്കുന്നു. 55 വയസ് മുതല്‍ ഇതിന് അര്‍ഹത ലഭിക്കും. ഇതോടെ ശമ്പളത്തിന്റെ അരുപതു ശതമാനം വരെ ട്രാന്‍സിഷന്‍ തുകയായി ലഭിക്കുകയും ചെയ്തു. 55 വയസ് എന്ന പരിധി ഉയര്‍ത്താനുള്ള കമ്പനിയുടെ നീക്കമാണ് പൈലറ്റുമാരെ പ്രകോപിപ്പിക്കുന്നത്.

ജര്‍മനിയിലെ റെയില്‍വേ ജീവനക്കാരുടെ 14 മണിക്കൂര്‍ സമരം പിന്നിട്ടപ്പോഴാണ് പൈലറ്റുമാരുടെ സമരം ആരംഭിച്ചത്. ഇതുകൂടാതെ സംയുക്ത സമര സമിതി സംഘടനയായ വേര്‍ഡി ആഹ്വാനം ചെയ്ത പൊതുമേഖലയിലെ ബസ്, ട്രാം ജീവനക്കാര്‍ നടത്തിയ സമരവും ഈയടുത്ത നാളില്‍ ജര്‍മനിയിലെ യാത്രക്കാരെ ഒട്ടേറെ വലച്ചിരുന്നു. മുമ്പ് സമരം എന്നത് കേട്ടുകേള്‍വി മാത്രമായിരുന്ന ജര്‍മനിയില്‍ ഇപ്പോള്‍ സമരങ്ങളുടെ ഒരു പട്ടിക തന്നെ തീര്‍ക്കാന്‍ സാധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍