ഇന്ത്യന്‍ കൌമാര പ്രതിഭ ഗ്രാന്ത് രാകേഷിന് ലോക കീരിടം
Monday, October 13, 2014 3:25 AM IST
ബര്‍ലിന്‍: ഗണിത ശാസ്ത്രത്തിലെ പ്രയാസമേറിയ ഏതു ചോദ്യങ്ങള്‍ക്കും ഞൊടിയിടയ്ക്കുള്ളില്‍ ഉത്തരം കണ്ടെത്തുന്ന പ്രതിഭയായി ഇന്ത്യക്കാരനായ ബാലന്‍ ലോകകിരീടം കരസ്ഥമാക്കി.

ഒക്ടോബര്‍ 11, 12 തീയതികളില്‍ ജര്‍മനിയിലെ ഡ്രെസ്ഡന്‍ നഗരത്തില്‍ നടന്ന വേള്‍ഡ് മെന്റല്‍ അരിത്മെറ്റിക് മത്സരത്തിലാണ് പതിമൂന്നുകാരനായ ഗ്രാന്ത് രാകേഷ് താക്കര്‍ കിരീടം നേടിയത്. തനിക്കു ലഭിക്കുന്ന കഠിനമേറിയ ഏതു ചോദ്യവും സെക്കന്റിനുള്ളില്‍ മനക്കണക്കായി ശരിയായ ഉത്തരം കണ്ടെത്തിയാണ് ഈ പതിമൂന്നുകാരന്‍ ജനറല്‍ വിഭാഗത്തില്‍ ഗണിതശാസ്ത്രലോകത്തിന്റെ നിറുകയിലെത്തിയത്.

സ്പെയിന്‍കാരനായ മാര്‍ക് ജോണെറ്റ് ഷാന്‍സ് രണ്ടാം സ്ഥാനവും ജപ്പാന്‍കാരനായ ചി ഇവിക്കാവാ മൂന്നാം സ്ഥാനവും നേടി. എട്ടംഗ സംഖ്യകളുടെ ഗുണിതങ്ങള്‍, റൂട്ട്സ് എന്നിവ കണ്ടുപിടിക്കാനുള്ള ചോദ്യങ്ങളിലും ഗ്രാന്ത് ഏവരേയും പിന്നിലാക്കിയിരുന്നു.

ഡ്രസ്ഡനില്‍ നടന്ന ആറാമത് ലോക ചാമ്പ്യന്‍ഷിപ്പില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള പത്ത് വയസിനും എണ്‍പതു വയസിനും ഇടയില്‍ പ്രായമുള്ള എണ്‍പതുകാരന്‍ ഫ്രഞ്ചുകാരന്‍ ഉള്‍പ്പടെ 40 മിടുക്കരാണ് പങ്കെടുത്തത്.
മല്‍സരത്തില്‍ കാല്‍ക്കുലേറ്റര്‍, പേന, പെന്‍സില്‍ പേപ്പര്‍ എന്നിയ്ക്ക് വിലക്കുണ്ടായിരുന്നു.

2013 ല്‍ ടര്‍ക്കിയില്‍ നടന്ന മല്‍സരത്തില്‍ റൂട്ട്സ് അടിസ്ഥാനമാക്കിയ വിഭാഗത്തില്‍ ഗ്രാന്ത് ലോകറിക്കാര്‍ഡിനൊപ്പം ചാമ്പ്യന്‍ഷിപ്പും നേടിയിരുന്നു. ഗുജറാത്തിലെ വഡോദരയിലെ വാപ്പിയിലെ ആഷാദം മദര്‍ ഓഫ് ഹോപ്പ് സ്കൂള്‍ വിദ്യാര്‍ഥിയാണ് ഗ്രാന്ത്. ഒഴിവുസമയങ്ങളില്‍ കണക്കുകൊണ്ടുള്ള കളിയാണ് പ്രധാന ഹോബിയെന്നും ഭാവിയില്‍ ബഹിരാകാശ ശാസ്ത്രജ്ഞനാകാനാണ് ആഗ്രഹമെന്നും ഗ്രാന്ത് പറഞ്ഞു.ഗ്രാന്തിന്റെ കഴിവിനെക്കുറിച്ചുള്ള മെന്റല്‍ മാത്സ് ടൈറ്റാന്‍സ് എന്ന ഒരുഡോക്കുമെന്ററി ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍