തന്റെ പാര്‍ട്ടിവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടയാന്‍ കോളിന്റെ നെട്ടോട്ടം
Thursday, October 9, 2014 7:48 AM IST
ബര്‍ലിന്‍: ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരേയും ചാന്‍സലര്‍ അംഗല മെര്‍ക്കലിനെതിരേയും താന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പരസ്യമാക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതു തടയാന്‍ ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ രംഗത്ത്.

തന്റെ ജീവചരിത്രകാരനും സിഡിയുവിന്റെ മുന്‍ പ്രസിഡന്റുമായ ഹെരിബെര്‍ട്ട് ഷ്വാനുമായി താന്‍ നടത്തിയ സംഭാഷണങ്ങളുടെ റെക്കോഡിംഗുകള്‍ പുസ്തക രചനയില്‍ ഉപയോഗിക്കപ്പെട്ടെന്നാണ് കോളിന്റെ ആശങ്ക.

മെര്‍ക്കലും മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്യാന്‍ വുള്‍ഫും അടക്കമുള്ളവര്‍ക്കെതിരേ കോള്‍ ഉന്നയിച്ച രൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് സൂചന. നൈഫും ഫോര്‍ക്കും ശരിയായി ഉപയോഗിക്കാന്‍ പോലും മെര്‍ക്കലിന് അറിയില്ലെന്നും വുള്‍ഫ് വഞ്ചകനാണെന്നും മറ്റും കോള്‍ ഇതില്‍ പറഞ്ഞിരുന്നുവത്രെ.

ബര്‍ലിന്‍ മതില്‍ വീഴാനും ജര്‍മന്‍ പുനരേകീകരണം സാധ്യമാകാനും കാരണമായത് കിഴക്കന്‍ ജര്‍മനിയിലെ നിശബ്ദ വിപ്ളവമൊന്നുമല്ലെന്നും സോവ്യറ്റ് യൂണിയന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാത്രമായിരുന്നുവെന്നും അദ്ദേഹം ഇതില്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ഒരിക്കല്‍ ജര്‍മനിയുടെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന കോള്‍ ഇപ്പോള്‍ തീര്‍ത്തും അവശതയിലാണ്. 16 വര്‍ഷം തുടര്‍ച്ചയായി ജര്‍മനിയെ നയിച്ച് രാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തിക്കുക മാത്രമല്ല ഒരു യുഗം തന്നെ രചിച്ച രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഏറെ ആദരം പിടിച്ചു പറ്റുന്ന വ്യക്തിയെന്ന കാഴ്ചപാടില്‍ സ്വന്തം അഭിമുഖത്തില്‍ ഉരുത്തിരിഞ്ഞ വാക്ധോരണികള്‍ ഒരിക്കല്‍ സ്വന്തം സഹചാരികള്‍ പെറുക്കിയെടുത്തു തന്നെ അടിക്കാന്‍ വടിയായി ഉപയോഗിക്കുന്നുവെന്ന സത്യം വൈകിയാണെങ്കിലും ഡോ.ഹെല്‍മുട്ട് കോള്‍ മനസിലാക്കിയല്ലോ?.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍