സ്പെയ്നില്‍ നഴ്സിന് എബോള ബാധ; രാജ്യത്തെങ്ങും കനത്ത ജാഗ്രത
Tuesday, October 7, 2014 7:42 AM IST
മാഡ്രിഡ്: സ്പെയ്നില്‍ നഴ്സിന് എബോള വൈറസ് ബാധിച്ചതായി രാജ്യത്തെ ആരോഗ്യ വകുപ്പു മന്ത്രി അന മാറ്റോ സ്ഥിരീകരിച്ചു. എബോള ബാധിച്ച രോഗികളെ പരിചരിച്ച നഴ്സിനാണ് രോഗം പിടിപെട്ടിരിക്കുന്നത്. ആഫ്രിക്കയ്ക്കു പുറത്തുവച്ച് രോഗം പിടിപെടുന്ന ആദ്യ വ്യക്തിയാണ് ഈ നഴ്സ് എന്നു കരുതപ്പെടുന്നു. നാല്‍പ്പതുകാരിയായ നഴ്സിന്റെ പേര് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ആഫ്രിക്കയില്‍വച്ച് രോഗം ബാധിച്ച സ്പാനിഷ് പുരോഹിതന്‍ മാനുവല്‍ ഗാര്‍ഷ്യ വിയജോ, മിഗ്വല്‍ പജാരസ് എന്നിവരെ പരിചരിച്ച സംഘത്തില്‍ അംഗമായിരുന്നു ഈ നഴ്സ്. ഇരുവരും നേരത്തെ മരിച്ചു. ഈ പരിചരണസംഘത്തില്‍ 30 ഓളം നഴ്സുമാരാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണം കണ്ടു തുടങ്ങിയത്.

എന്നാല്‍ ജോലിക്കാരുടെ സുരക്ഷയില്‍ ആശുപത്രി അധികൃതരോ സര്‍ക്കാരോ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയില്‍ ഇവിടുത്തെ നഴ്സുമാര്‍ പ്രതിഷേധിച്ചു.

ഇതിനിടെ ഉഗാണ്ടക്കാരനായ ഡോ. എബോള ബാധിച്ച് ജര്‍മനിയിലെ ആശുപത്രിയില്‍ ചികിത്സയിലായി. രാജ്യത്ത് എബോളയ്ക്ക് ചികിത്സ സ്വീകരിക്കുന്ന രണ്ടാമത്തെയാളാണ് ഇദ്ദേഹം. സിയറ ലിയോണില്‍ ജോലി ചെയ്യുന്നതിനിടെയാണ് രോഗം പിടിപെട്ടത്.

ഒരു ഇറ്റാലിയന്‍ എന്‍ജിഒയുടെ ഉദ്യോഗസ്ഥനാണ് ഈ ഡോക്ടര്‍. ഇദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. 2-3 ആഴ്ച വരെ നീളുന്നതാണ് ചികിത്സ. മൂന്നു ദിവസം കഴിഞ്ഞേ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയൂ എന്നും വിദഗ്ധര്‍.

പ്രത്യേകം കെട്ടിടത്തിലാണ് രോഗിയെ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റില്‍ ഹാംബര്‍ഗിലെ ആശുപത്രിയിലാണ് ജര്‍മനിയില്‍ ആദ്യമായി എബോള രോഗത്തിനു ചികിത്സ നല്‍കുന്നത്. ലോകാരോഗ്യ സംഘടനയില്‍ ഉദ്യോഗസ്ഥനായ സെനഗളീസ് വിദഗ്ധനായ ഇദ്ദേഹത്തിനും സിയറ ലിയോണില്‍ നിന്നു തന്നെയാണ് രോഗം പകര്‍ന്നുകിട്ടിയത്.

എബോള ബാധിച്ച് 3400 പേരോളം മരിച്ചുവെന്നാണ് യുഎന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍