നഗരങ്ങളിലെ വീട്ടു വാടക നിയന്ത്രിക്കാനുള്ള ബില്ലിന് ജര്‍മന്‍ കാബിനറ്റിന്റെ അംഗീകാരം
Friday, October 3, 2014 6:10 AM IST
ബര്‍ലിന്‍: രാജ്യത്തെ നഗരപ്രദേശങ്ങളില്‍ വീട്ടു വാടക യാതൊരു മാനദണ്ഡവുമില്ലാതെ കുതിച്ചുയരുന്ന സാഹചര്യം നേരിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജര്‍മന്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. അടുത്ത വര്‍ഷം നടപ്പാകുന്ന പരിഷ്കാരമനുസരിച്ച് പരമാവധി വാടകയ്ക്ക് പരിധി നിശ്ചയിക്കപ്പെടും.

പ്രദേശത്തെ ശരാശരി വാടക കണക്കാക്കുകയാണ് ആദ്യം ചെയ്യുക. അതിന്റെ പത്തു ശതമാനത്തിലേറെ വര്‍ധന വരുത്താന്‍ ആര്‍ക്കും അനുമതി ലഭിക്കില്ല. ബര്‍ലിന്‍, മ്യൂണിക്ക്, ഹാംബുര്‍ഗ് തുടങ്ങിയ നഗരങ്ങളിലാണ് വാടക ഇപ്പോള്‍ ഏറ്റവും കൂടുതല്‍.

ഈ രീതിയിലുള്ള വര്‍ധന താങ്ങാന്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കളുടെ കുടുംബങ്ങള്‍ക്കും സാധിക്കാത്ത അവസ്ഥയാണുള്ളത്. ശരാശരി വരുമാനക്കാര്‍ക്ക് അനുഗ്രഹമാകുന്ന തരത്തിലാണ് നിയന്ത്രണം നടപ്പാക്കുന്നതെന്ന് മന്ത്രി ഹെയ്കോ മാസ്.

2020 വരെയായിരിക്കും നിയമത്തിനു പ്രാബല്യം. ഇതു പ്രകാരം, എസ്റേറ്റ് ഏജന്റിനുള്ള ഫീസും വീട്ടുടമ തന്നെ കൊടുക്കണം. ഇപ്പോള്‍ വാടക്കാരില്‍നിന്നാണ് സാധാരണ ഇത് ഈടാക്കുന്നത്. അതേസമയം, പുതുതായി പണികഴിപ്പിച്ചതോ, പൂര്‍ണമായി നവീകരിച്ചതോ ആയ കെട്ടിടങ്ങളെ വാടക നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കും. ഇവയെ മാത്രം ഒഴിവാക്കുന്നതില്‍ ഗ്രീന്‍ പാര്‍ട്ടിയും തീവ്ര ഇടതുപക്ഷക്കാരായ ലിങ്കെ പാര്‍ട്ടിയും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍