അഭയാര്‍ഥികേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥ ക്രിമിനലുകളുടെ വിളയാട്ടം; ജര്‍മനിയുടെ പ്രതിച്ഛായ തകര്‍ന്നു
Wednesday, October 1, 2014 7:59 AM IST
ബര്‍ലിന്‍: ലോകത്തെ വിവിധ സംഘര്‍ഷ മേഖലകളില്‍നിന്നുള്ള അഭയാര്‍ഥികളെ നിര്‍ലോപം സ്വീകരിച്ച് മാതൃക കാണിച്ച രാജ്യമാണ് ജര്‍മനി. എന്നാല്‍, ഇതേ ജര്‍മനിയുടെ പ്രതിച്ഛായ ഒരൊറ്റ ഫോട്ടോഗ്രാഫില്‍ തട്ടി തകര്‍ന്നു വീണു. രാജ്യത്തെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ അഭയാര്‍ഥി ക്രൂരമായ മര്‍ദനമേല്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഈ ചിത്രം പുറത്തുവന്നതോടെ, ഗ്വാണ്ടനാമോ ബേയും അബു ഗാരിബും പോലുള്ള കുപ്രസിദ്ധ കേന്ദ്രങ്ങളുമായാണ് ജര്‍മന്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ താരതമ്യം ചെയ്യപ്പെടുന്നത്. മൂന്നു ക്യാമ്പുകളിലായി അഭയാര്‍ഥികള്‍ നേരിട്ട ആറ് അക്രമങ്ങളെപ്പറ്റി പോലീസ് അന്വേഷിച്ചു വരുന്നു.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലാണ് എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവിച്ച കാര്യങ്ങളില്‍ അപമാനം തോന്നുന്നു എന്ന് സ്റേറ്റ് മുഖ്യമന്ത്രി ഹാനലോറെ ക്രാഫ്റ്റ്. ഇതു ചെയ്തത് അക്രമികളാണ്. അവര്‍ ഉദ്യോഗസ്ഥരായാലും ക്രിമിനലുകളായി തന്നെയാണ് പരിഗണിക്കപ്പെടുകയെന്നും അവര്‍ വ്യക്തമാക്കി.

അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് കേന്ദ്രങ്ങളില്‍ രണ്ടെണ്ണം യൂറോപ്യന്‍ ഹോംകെയര്‍ എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലുള്ളതാണ്. ഇവയുടെ സുരക്ഷയ്ക്കുള്ള ഉപകരാര്‍ നല്‍കിയിരിക്കുന്നത് എസ്കെഐ എന്ന സ്ഥാപനത്തിനും. ബുര്‍ബാഹിലാണ് ആദ്യം അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ഒരു അന്തേവാസിയെ ഛര്‍ദ്ദിയില്‍ കിടത്തി, പിന്നീട് അതു തീറ്റിച്ചു.

എസെനില്‍ അന്തേവാസികളെ സുരക്ഷാ ഗാര്‍ഡുകള്‍ മര്‍ദിച്ചെന്നാണ് കേസ്. ബാഡ് ബെര്‍ലെബര്‍ഗിലാണ് മൂന്നാമത്തെ സംഭവം. ഇവിടെ 30, 37 ഉം വയസുള്ള സെക്യൂരിറ്റി ഗാര്‍ഡുകള്‍ ചേര്‍ന്ന് ഒരു അന്തേവാസിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂന്നു കേസുകളിലും അന്വേഷണം പുരോഗമിക്കുന്നു. എന്തായാലും അഭയാര്‍ഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന ജര്‍മനിയുടെ പൊയ്മുഖം ഇതോടെ അഴിഞ്ഞുവീണു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍