വര്‍ഗീസ് തോമസ് കക്കാട്ടിന് ഷെവലിയാര്‍ പദവി
Friday, September 19, 2014 7:34 AM IST
സൂറിച്ച്: പാലക്കുഴ സെന്റ് ജോണ്‍സ് പളളി ഇടവകയില്‍ കക്കാട്ട് വര്‍ഗീസ് തോമസിന് (ബെന്നി) പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഷെവലിയാര്‍ പദവി നല്‍കി ആദരിച്ച് അനുഗ്രഹിച്ചു.

പാലക്കുഴ സെന്റ് ജോണ്‍സ് പളളിയില്‍ നടന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സ്ഥാനചിഹ്നം അണിയിച്ചു. യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. കുര്യാക്കോസ് മോര്‍ തേയോഫിലോസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. മെത്രാപോലീത്തമാരായ ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, പൌലോസ് മോര്‍ ഐറേനിയോസ്, സക്കറിയാസ് മോര്‍ പോളികാര്‍പ്പസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നിവരെ കൂടാതെ കേരള ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്, എംഎല്‍എമാരായ ജോസ്ഫ് വാഴയ്ക്കന്‍, ടി. യു. കുരുവിള, മറ്റ് രാഷ്ട്രീയ നേതാക്കന്മാരും പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഉഷ, സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും എത്തിയ ലഹദോ റമ്പാച്ചന്‍, മറ്റ് വൈദീക ശ്രേഷ്ഠരും ശെമ്മാശന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കക്കാട്ട് പരേതരായ വര്‍ഗീസിന്റെയും ശൂശാമ്മയുടേയും പുത്രനാണ്. എന്‍ജിനിയറിംഗ് പഠനത്തിനുശേഷം സ്വിറ്റ്സര്‍ലന്‍ഡിലെത്തിയ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ യാക്കോബായ ഇടവകയ്ക്ക് തുടക്കം കുറിച്ചത്. ഇടവകയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആദ്യകാലങ്ങളില്‍ സഭയിലെ പിതാക്കന്മാരേയും വൈദീകരേയും സ്വിറ്റ്സര്‍ലന്‍ഡില്‍ ക്ഷണിച്ചു വരുത്തി വിശുദ്ധ കുര്‍ബാനകള്‍ ക്രമീകരിക്കുന്നതിന് നേതൃത്വം നല്‍കി. യൂറോപ്പിലെ പ്രമുഖ ഇടവകയായി സെന്റ് മേരീസ് യാക്കോബായ പളളി മാറിയതിന്റെ പ്രധാന നേതൃത്വം വഹിച്ചത് ഇദ്ദേഹമാണ്. ഇടവകയിലെ സണ്‍ഡേസ്കൂള്‍, വനിതാ സമാജം, യൂത്ത് അസോസിയേഷന്‍ എന്നീ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് കക്കാട്ട് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കി.

സ്വിറ്റ്സര്‍ലന്‍ഡ് ഇടവകയെ അന്താരാഷ്ട്ര ഓര്‍ത്തഡോക്സ് സഭകളുടെ സൂറിച്ചിലെ സംഘനയായ അഗോക്കില്‍ അംഗമാക്കുകയും ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ ഇടവകയെ സൂറിച്ചിലെ എക്യുമെനിക്കല്‍ പ്രസ്ഥാനമായ ആ ഗാസേക്കായില്‍ അംഗമാകുന്നതിനും ഇദ്ദേഹം മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആര്‍ട്സ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കക്കാട്ട് ട്രസ്റ്റിന്റെ ചെയര്‍മാനാണ്.

സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതാദ്യമായാണ് ഒരു മലയാളിക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും ഈ ഉന്നത ബഹുമതി ലഭിയ്ക്കുന്നത്.

ഭാര്യ സുമ കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് ഇടവകയില്‍ ചേലപ്പുറത്ത് പരേതരായ മത്തായിയുടേയും ഏലിയാമ്മയുടേയും പുത്രിയാണ്. സൂറിച്ച് യൂണിവേഴ്സിറ്റിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ ബിബിയ സൂസനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ഥിനിയായ നിമിഷയും മക്കളാണ്.

റിപ്പോര്‍ട്ട്: സജി പടിക്കകുടി