അറുപത്തി ആറാമത് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍
Thursday, September 18, 2014 5:39 AM IST
ഫ്രാങ്ക്ഫര്‍ട്ട്: അറുപത്തി ആറാമത് അന്താരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയര്‍) ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ അതിഥി രാജ്യം ഫിന്‍ലാന്‍ഡ് ആണ്. 1,72,000 ചതുരശ്ര മീറ്ററില്‍ 15 ഹാളുകളിലായി 98 രാജ്യങ്ങളില്‍ നിന്നും 7200 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നു.

ഫിന്‍ലാന്‍ഡില്‍ നിന്നും എഴുത്തുകാരും പ്രസാധകരും ഉള്‍പ്പെടെ 65 പ്രദര്‍ശകര്‍ ഹാള്‍ 05 ലും 04 ലും പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കുന്നു. അതിഥി രാജ്യമായ ഫിന്‍ലാന്‍ഡിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശന ഹാള്‍ ഫിന്‍ലാന്‍ഡില്‍ നിന്നുമുള്ള മൂന്ന് ഡിസൈന്‍ ടെക്നോളജി വിദ്യാര്‍ഥികള്‍ ഡിസൈന്‍ ചെയ്ത് ഒരുക്കിയിരിക്കുന്നു.

മൂന്ന് ലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് മെസെ പ്രതീക്ഷിക്കുന്നത്. ഇതിനോടകം 61 രാജ്യങ്ങളില്‍ നിന്നായി 8500 ജേര്‍ണലിസ്റുകള്‍ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 63 പ്രസാധകര്‍ ഈ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ ഹാള്‍ 05 ആണ് തങ്ങളുടെ പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കുന്നത്. കേരളത്തില്‍ നിന്നും ഡിസി ബുക്സ് കോട്ടയം പ്രദര്‍ശന ഹാള്‍ 05.1 ഇ 99 ല്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം നടത്തുന്നു.

ഒക്ടോബര്‍ ഏഴിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിനിഥികള്‍, പുസ്തക പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. ഉദ്ഘാടന ചടങ്ങില്‍ അതിഥി രാജ്യമായ ഫിന്‍ലാന്‍ഡില്‍ നിന്നുമുള്ള കലാ,സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി അലക്സാണ്ടര്‍ സ്റ്റബ്, ജര്‍മന്‍ സാമ്പത്തിക കാര്യമന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍, ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൊഫെയര്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍, ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജൂര്‍ഗന്‍ ബൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിക്കും.

ഒക്ടോബര്‍ എട്ടു മുതല്‍ 10 വരെ പുസ്തക മേഖലയിലെ പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പതു മുതല്‍ 18.30 വരെയാണ് ഈ അന്തരാഷ്ട്ര പുസ്തകമേള കാണാന്‍ സാധിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍