സൌത്താംപ്ടണില്‍ ഗുരുജയന്തി ആഘോഷം വര്‍ണാഭമായി
Friday, September 12, 2014 8:16 AM IST
സൌത്താംപ്ടണ്‍: യൂറോപ്പിലെ ആദ്യത്തെ എസ്എന്‍ഡിപി ശാഖായഗോം 8170 നേതൃത്വത്തില്‍ ചതയദിനമായ സെപ്റ്റംബര്‍ എട്ടിന് (തിങ്കള്‍) ആദ്യമായി ശ്രീനാരായണഗുരുവിന്റെ ജയന്തിയാഘോഷം നടത്തി.

ചരിത്രത്തിന്റെ ഭാഗമായി പെറ്റ്വര്‍ത്തില്‍ നടന്ന ചതയദിനാഘോഷത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ജാതി,മത,ഭേദമെന്യേ നിരവധിയാളുകള്‍ പങ്കെടുത്തു.

ഘോഷയാത്രയ്ക്കുശേഷം സാബു സൌത്താംപ്ടണിന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ഥന നടന്നു. തുടര്‍ന്ന് സുധാകരന്‍ പാല സുര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ എസ്എന്‍ഡിപിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദൈവദശകം ശതാബ്ദിയാഘോഷം സരസകവി മൂലൂര്‍ എസ്. പത്മനാഭപണിക്കരുടെ ഇളയതലമുറയിലെ അംഗം കിരണ്‍ മണി ഉദ്ഘാടനം ചെയ്തു.

ഗുരുജയന്തി സാംസ്കാരിക സമ്മേളനം യുകെ ശാഖായോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഗുരുസന്ദേശത്തിന്റെ പ്രാധാന്യം വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ യുകെയുടെ എല്ലാ ഭവനങ്ങളിലും ഗുരുദേവ ക്ളാസുകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം ജനറല്‍ സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, യോഗം പ്രസിഡന്റ് ഡോ. എസ്.എന്‍ സോമന്‍, എസ്എന്‍ഡിപി യുകെ യോഗം പ്രസിഡന്റ് സുജിത് ഉദയന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കുമാര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ നായര്‍, സിബി മാത്യു മേപ്പുറത്ത്, ഹേമ സുരേഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജയന്തി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാഗേഷ് സൌത്താംപ്ടണ്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി കുട്ടികളുടെ നൃത്തനിര്‍ത്യങ്ങള്‍, പ്രിന്‍സി രാഗേഷിന്റെ ഭരതനാട്യം, ഉണ്ണികൃഷ്ണന്‍ സൌത്താംപ്ടണ്‍ നേതൃത്വം നല്‍കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത വിരുന്നും ഏറെ ഹൃദ്യമായി. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം സൌമ്യ ഉല്ലാസ് സമ്മാനദാനം നിര്‍വഹിച്ചു.

യുകെയുടെ ചരിത്രത്തില്‍ ആദ്യമായി മഞ്ഞ പതാകകള്‍ സൌത്താപ്ടണ്‍ വീഥികളില്‍ നിറഞ്ഞുനിന്നപ്പോള്‍ ചതയഘോഷയാത്ര ലോകമെമ്പാടുമുള്ള ശ്രീനാരായണീയര്‍ക്ക് അഭിമാനിക്കാവുന്ന ചരിത്രസംഭവമായി മാറി.

പ്രാര്‍ഥന, സമ്മേളനം, പ്രഭാഷണം, ഗുരുദേവ ക്ളാസുകള്‍, ഗുരുദേവ ക്വിസ്, കലാകായിക മത്സരങ്ങള്‍ എന്നിവ ചതയദിനാഘോഷത്തെ പൂര്‍ണതയില്‍ എത്തിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്