കേംബ്രിഡ്ജില്‍ സമൂഹ ബലിയും മാര്‍ മാത്യു അറയ്ക്കലിന് സ്വീകരണവും
Thursday, July 3, 2014 9:34 AM IST
കേംബ്രിഡ്ജ്: ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ സെന്ററും, സാംസ്കാരിക നഗരിയുമായ കേംബ്രിഡ്ജില്‍ സിബിസിഐ അത്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനും സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറിയും ലയിറ്റി വോയിസ് എഡിറ്ററുമായ ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യനും സ്വീകരണം നല്‍കുന്നു.

ജൂലൈ 17ന് (വ്യാഴം) വൈകുന്നേരം 5.30 നു കേംബ്രിഡ്ജില്‍ എത്തിച്ചേരുന്ന മാര്‍ മാത്യു അറയ്ക്കല്‍, അത്മായ സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ഷെവലിയര്‍ സെബാസ്റ്യനും അത്മായരുമായുള്ള ചര്‍ച്ചകളില്‍ പങ്കു ചേരും.

കേംബ്രിഡ്ജിലെ ഇടവക വികാരിയും മലയാളി വിശ്വാസി സമൂഹത്തിന്റെ ഉന്നമനത്തിനും സഹായത്തിനും സദാ നിലകൊള്ളുകയും മാര്‍ഗ നിര്‍ദ്ദേശവും പ്രോത്സാഹനവും നല്‍കുവാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന മോണ്‍ യുജീന്‍ ഹര്‍ക്നെസിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അറയ്ക്കല്‍ പിതാവ് യുകെയില്‍ എത്തുന്നത്.

സീറോ മലബാര്‍ സഭയുടെ ഏറ്റവും പ്രമുഖ ആഘോഷമായ വാല്‍സിംഗാം തീര്‍ഥാടനത്തിന്റെ നേതൃത്വം വഹിക്കുന്ന ഈസ്റ് ആന്‍ഗ്ളിയായുടെ ചാപ്ളെയിന്‍ റവ. ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ തീര്‍ഥാടനത്തിന്റെ ഈ വര്‍ഷത്തെ മുഖ്യകാമികനായി പിതാവിനെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു. രൂപതയിലും അല്ലാതെയും പിതാവിന്റെ നേതൃത്വത്തില്‍ നടത്തിപോരുന്ന വിവിധ പ്രോജക്ടുകള്‍ നേരില്‍ കാണുവാന്‍ അവസരം കിട്ടിയിട്ടുള്ള മോണ്‍ യുജീന്‍ അതില്‍ ആകൃഷ്ടനായി കൂടുതലായ വിജയങ്ങള്‍ നേടുന്നതിനായി നവീന ടെക്നോളജി ലഭ്യമാക്കുന്നതിനും കൊളാബ്രേഷന്‍ സാധ്യതക്ക് അവസരം ഒരുക്കുന്നതിനും കൂടിയാണ് പിതാവിനെയും സംഘത്തെയും ക്ഷണിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ഏഴിന് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സെന്റ് ഫിലിഫ് ഹോവാര്‍ഡ് ദേവാലയത്തില്‍ ആഘോഷമായ സമൂഹ ബലിയും നടക്കും. മോണ്‍ യുജീന്‍, ചാപ്ളെയിന്‍ മാത്യു അച്ചന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. പാരീഷ് കമ്മിറ്റി മെംബര്‍മാരായ ഷിബു കുര്യന്‍, ജിമ്മിച്ചന്‍, സല്‍മിനി വാഴപ്പള്ളി,ജോണി ജോസഫ്, റോബിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.

വിശുദ്ധ കുര്‍ബാനക്കുശേഷം ഹാളില്‍ അതിഥികള്‍ക്ക് സ്വീകരണവും തുടര്‍ന്ന് സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. പിതാവിന്റെ വിശുദ്ധ കുര്‍ബാനയിലും സ്വീകരണത്തിലും പങ്കു ചേരുവാന്‍ ഏവരെയും പള്ളി കമ്മിറ്റി സസ്നേഹം ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ