ജുങ്കര്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്
Monday, June 30, 2014 3:46 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ കമ്മിഷന്റെ അടുത്ത പ്രസിഡന്റായി ലക്സംബര്‍ഗിന്റെ മുന്‍ പ്രധാനമന്ത്രി ജീന്‍ ക്ളഡഡെ ജുങ്കറെ(59) യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ചു. ബ്രിട്ടന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് സ്വീകരിച്ച തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കനത്ത അപമാനം.

ജുങ്കര്‍ പ്രസിഡന്റായാല്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന രഹസ്യ മുന്നറിയിപ്പ് പ്രാവര്‍ത്തികമാക്കുന്നതിലേക്കാണ് കാമറൂണിന്റെ അടുത്ത നടപടികള്‍ എന്ന് സൂചന. 26 അംഗരാജ്യങ്ങളില്‍, ഹംഗറി മാത്രമാണ് ബ്രിട്ടനൊപ്പം നിന്ന് ജങ്കറെ എതിര്‍ത്തത്.യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി(ഇപിപി) പാര്‍ട്ടിക്കാരനാണ് ജുങ്കര്‍.അടുത്ത അഞ്ചു കൊല്ലത്തേയ്ക്കാണ് നിയമനം. യൂറോപ്യന്‍ പാര്‍ലമെന്റ് സമിതിയുടെ അംഗീകാരംകൂടി ലഭിച്ചാല്‍ മതി അധികാരം ഏറ്റെടുക്കാന്‍. ആകെ അംഗങ്ങളുടെ എണ്ണം 751 ആണ്.376 അംഗങ്ങളുടെ പിന്‍തുണ കിട്ടിയിരിയ്ക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിലേറെ പിന്തുണ ജുങ്കറിനുണ്ട്.

യൂറോപ്യന്‍ ഫെഡറലിസത്തിന്റെ ശക്തനായ വക്താവായ ജുങ്കര്‍, യൂണിയന്റെ അധികാരം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും, യൂണിയന്‍ പരിഷ്കരണത്തിനുള്ള ശ്രമങ്ങള്‍ക്ക് ഇത് വിഘാതമാകുമെന്നുമുള്ള ആശങ്കയുടെ അടിസ്ഥാനത്തിലാണ് കാമറൂണ്‍ അദ്ദേഹത്തെ എതിര്‍ത്തിരുന്നത്.

ജുങ്കറെ പ്രസിഡന്റാക്കിയതിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നാണ് രോഷാകുലനായി കാമറൂണ്‍ പ്രതികരിച്ചത്. ബ്രിട്ടന്റെ നിലപാടിനെ അവഗണിച്ച ജര്‍മനി അടക്കമുള്ള രാജ്യങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇതിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടുമെന്നും മുന്നറിയിപ്പുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍