യൂറോപ്പില്‍ സമാധാനം ഉറപ്പുവരുത്താന്‍ റഷ്യ പ്രതിജ്ഞാബദ്ധം: പുടിന്‍
Friday, June 27, 2014 8:14 AM IST
വിയന്ന: ലോകം ഉറ്റു നോക്കിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഓസ്ട്രിയന്‍ സന്ദര്‍ശനം അവസാനിച്ചു. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കു നടുവിലാണ് പുടിന്‍ വിയന്ന നഗരത്തിലെത്തിയത്. ഉക്രൈന്‍ പ്രതിസന്ധിക്കു ശേഷം റഷ്യന്‍ പ്രസിഡന്റിന്റെ പാശ്ചാത്യ രാജ്യത്തേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്ന സന്ദര്‍ശനവേളയില്‍ 500 പോലീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസ്ഹെലികോപ്റ്ററുകളും മണിക്കൂറുകള്‍ നീണ്ട സന്ദര്‍ശനം അവസാനിക്കുന്നതുവരെ വന്‍സുരക്ഷയാണ് ഒരുക്കിയത്

ഉച്ചയ്ക്ക് വിയന്ന വിമാനത്താവളത്തിലെത്തിയ പുടിന്‍, ഓസ്ട്രിയന്‍ പ്രസിഡന്റ്, ഹൈന്‍സ് ഫിഷറിനൊടൊപ്പം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തുകൊണ്ട് ഓസ്ട്രിയന്‍ സന്ദര്‍ശനത്തില്‍ താന്‍ സന്തോഷവാനാണെന്നും യൂറോപ്പില്‍ സമാധാനം നിലനിര്‍ത്തുവാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും പുടിന്‍ പറഞ്ഞു. ഉക്രൈനെതിരെ കൂടുതല്‍ നടപടികള്‍ ഇനി ഉണ്ടാകില്ലെന്നും പുടിന്‍ അറിയിച്ചു.

ഉക്രൈന്‍ പ്രതിനന്ധിക്ക് സമാധാനപരമായ ഒരു പരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രിയന്‍ പ്രസിഡന്റ് പറഞ്ഞു. വിദേശകാര്യമന്ത്രി സെബാസ്റ്യന്‍ കുര്‍സ്, സാമ്പത്തികകര്യമന്ത്രി റൈന്‍ഹോള്‍ഡ് മിറ്റര്‍ലേനര്‍, ആഭ്യന്തരമന്ത്രി യോഹാന്നാ മിക്കി ലൈറ്റ്നര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു ബില്യന്‍ ഡോളര്‍ ചെലവു വരുന്ന വാതക പൈപ്പുലൈന്‍ കരാറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഓസ്ട്രിയയുടെ ദൈനംദിനാവശ്യത്തിനായ പ്രകൃതി വാതകത്തിന്റെ 60 ശതമാനവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്.

ഓസ്ട്രിയന്‍ ചാന്‍സലര്‍ ഫായ്മാനുമായും പുടിന്‍ കൂടിക്കാഴ്ച്ച നടത്തി. വിയന്ന ചേംബര്‍ ഓഫ് കൊമേഴ്സ്ന്റെ യോഗത്തില്‍ നൂറു വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സന്ദര്‍ശനത്തിന്റെ അവസാനം പുടിന്‍ ഷാര്‍സ്വന്‍ബര്‍ഗില്‍ റെഡ് ആര്‍മി സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു പുടിന്റെ സന്ദര്‍ശനത്തിനെതിരെ വിയന്നയില്‍ പ്രകടനങ്ങള്‍ നടന്നു. പ്രകടനക്കാര്‍ മാറുമറയ്ക്കാതെയെത്തിയത് കാണികളില്‍ കൌതുകമുണര്‍ത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍