മൂവാറ്റുപുഴ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കലാശക്കൊട്ടോടെ മൂവാറ്റുപുഴയിലും സമാപനം കുറിച്ചു. യുഡിഎഫിന് പിഒ ജംഗ്ഷനിലും എൽഡിഎഫിന് കച്ചേരിത്താഴത്തും ബിജെപിയ്ക്ക് വെള്ളൂർക്കുന്നം എന്നിങ്ങനെയാണ് സ്ഥലങ്ങൾ ക്രമീകരിച്ചു നൽകിയിരുന്നത്. വൈകുന്നേരം നാലോടെ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ കൊട്ടിക്കലാശത്തിന് നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിൽ കളം പിടിച്ചു.
മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിലായി പ്രചരണം നടത്തിയിരുന്ന വാഹനങ്ങളും ഉച്ചയോടെ നഗരത്തിൽ സജീവമായി. മൂവാറ്റുപുഴയിൽ സ്ഥാനാർഥികളെത്തിയില്ലെങ്കിലുംകലാശക്കൊട്ടിന് എത്തിയില്ലെങ്കിലും ഒട്ടും ആവേശം ചോരാതെയാണ് പ്രവർത്തകർ കൊട്ടിക്കലാശത്തിൽ ശക്തിപ്രകടനം കാഴ്ചവെച്ചത്.
നൂറ് കണക്കിന് പ്രവർത്തകരാണ് മുന്നണികളുടെ കൊട്ടിക്കലാശത്തിൽ ആണിനിരന്നത്. പാട്ടും മുദ്രാവാക്യങ്ങളും താളമേളങ്ങളും മുഴങ്ങിയ കലാശക്കൊട്ടിൽ വർണക്കടലാസുകളും വർണബലൂണുകളും കാറ്റിൽ പാറി. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് തൊടുപുഴയിലും, എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് കട്ടപ്പനയിലും, എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ തൊടുപുഴയിലും കലാശക്കൊട്ടിൽ പങ്കുചേർന്നു.
കോതമംഗലം: കോതമംഗലത്തും കൊട്ടിക്കലാശം സമാധാനപരമായിരുന്നു. എൽഡിഎഫിനന്റെയും യുഡിഎഫിനന്റെയും പ്രകടനം നേർക്കുനേർ വന്നെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റോടെ കടന്നുപോയി.
യുഡിഎഫിന്റെ കലാശക്കൊട്ട് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ സാന്നിധ്യംകൊണ്ട് ആവേശക്കൊടുമുടിയിലെത്തി. കോതമംഗലം നഗരസഭ ഓഫീസിന് മുന്നിൽ നിന്നും ഇന്നലെ വൈകുന്നേരം 4.30ഓടെ ആരംഭിച്ച കലാശക്കൊട്ടിൽ ഡീൻ കുര്യാക്കോസ് തുറന്ന വാഹനത്തിൽ പങ്കെടുത്തു. സ്ഥാനാർഥിയുടെ ചിത്രമേന്തി നൂറു കണക്കിന് പ്രവർത്തകർ അണിനിരന്ന കലാശക്കൊട്ട് ഒന്നര കിലോമീറ്റർ അകലെ ഹൈറേഞ്ച് ജംഗ്ഷനിൽ സമാപിച്ചു.
പഞ്ചവാദ്യത്തിനും താളമേളങ്ങൾക്കുമൊപ്പം പൂക്കാവടിയും തെയ്യവും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ കൂടി ചേർന്ന പ്രകടനം കാണാൻ ആളുകൾ നഗരത്തിന്റെ ഇരു പുറവും തടിച്ചു കൂടി.
സ്ഥാനാർഥിക്കൊപ്പം യുഡിഎഫ് ജില്ലാ കണ്വീനർ ഷിബു തെക്കുംപുറം, എഐസിസി അംഗം ജെയ്സണ് ജോസഫ്, മുൻ മന്ത്രി ടി.യു. കുരുവിള, കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, എ.പി. ഉസ്മാൻ, കെ.പി. ബാബു, ഷമീർ പനക്കൽ, ഇബ്രാഹിം കവലയിൽ, ബാബു ഏലിയാസ്, പി.പി. ഉതുപ്പാൻ, മാത്യു ജോസഫ്, പി.കെ. മൊയ്ദു, ഇ.എം. മൈക്കിൾ, എ.സി. രാജശേഖരൻ, എം.എസ്. എൽദോസ്, എബി ഏബ്രഹാം, വി.വി. കുര്യൻ, പ്രിൻസ് വർക്കി, പി.എസ്. നജീബ്, എ.ടി. പൗലോസ്, പീറ്റർ മാത്യു എന്നിവർ നേതൃത്വം നൽകി.
എൽഡിഎഫിന്റെ കലാശക്കൊട്ട് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ അഭാവത്തിലും ആവേശമായി. കോഴിപ്പിള്ളിയിൽ നിന്നും ആന്റണി ജോണ് എംഎൽഎയുടെയും എൽഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ പ്രകടനത്തോടെയായിരുന്നു തുടക്കം. ഘടകകക്ഷി നേതാക്കൾ നേതൃത്വം നൽകി. പോസ്റ്റ് ഓഫിസ് ജംഗ്ഷനിലാണ് എൽഡിഎഫിന് അനുവദിച്ചിരുന്നത്. നേതാക്കളും പ്രവർത്തകരും അവിടെ കേന്ദ്രീകരിച്ചു.
സ്ഥാനാർത്ഥിയുടെ അഭാവം ആവേശം ചോർത്തിയതുമില്ല. കട്ടപ്പനയിൽ പാർലമെന്റ് മണ്ഡലംതല കലാശക്കൊട്ടിലാണ് ജോയ്സ് ജോർജ് പങ്കെടുത്തത്. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും കൊട്ടികലാശത്തിന് പൊലിമയേകി. എൻഡിഎയുടെ കൊട്ടിക്കലാശം ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ചുള്ള റോഡ് ഷോയോടെ നടന്നു.
നേതാക്കളും പ്രവർത്തകരും ആവേശപൂർവം പങ്കെടുത്തു. ഇടുക്കി പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ തൊടുപുഴയിലായിരുന്നു. കോതമംഗലത്തെ നേതാക്കൾ കലാക്കൊട്ടിന് നേതൃത്വം നൽകി.