തിരുവല്ല: അപ്പർകുട്ടനാട് കൂടി ഉൾപ്പെടുന്നതാണ് തിരുവല്ല നിയമസഭാ മണ്ഡലം. ഇതിനൊപ്പം അല്പം മലയോര ബന്ധവും ഇപ്പോൾ മണ്ഡലത്തിനുണ്ട്. തിരുവല്ലയുടെ രാഷ്ട്രീയ ചരിത്രം പൊതുവേ വലതുപക്ഷ അനുഭാവമുള്ളതാണെങ്കിലും സമീപകാല നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതിനോടാണ് താത്പര്യം.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്റോ ആന്റണിക്കു വ്യക്തമായ ലീഡ് തിരുവല്ല നൽകി. ഇത്തവണ തിരുവല്ലയിൽ ലീഡ് നിലനിർത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആന്റോ ആന്റണിയും യുഡിഎഫും.
തോമസ് ഐസക് പത്തനംതിട്ടയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്പായുള്ള അണിയറ പ്രവർത്തനങ്ങൾ ഒരുക്കിയത് തിരുവല്ല കേന്ദ്രീകരിച്ചാണ്. മന്ത്രിയായിരുന്നപ്പോഴും പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചപ്പോഴും ഐസക്കിന് തിരുവല്ലയുമായി ഒരു ബന്ധം ഉണ്ടായിരുന്നു.
ബിജെപി വോട്ടുകളിൽ വർധന പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമാണ് തിരുവല്ല. അനിൽ കെ. ആന്റണിയുടെ സ്ഥാനാർഥിത്വത്തിലൂടെ എൻഡിഎ തിരുവല്ലയിൽ ഒരു മുന്നേറ്റത്തിനുള്ള ശ്രമം നടത്തിവരികയാണ്.
അപ്പർകുട്ടനാട് പ്രദേശങ്ങൾക്കൊപ്പം പഴയ കല്ലൂപ്പാറയുടെ ഭാഗമായ മല്ലപ്പള്ളി പ്രദേശങ്ങൾ നിലവിൽ തിരുവല്ലയുടെ ഭാഗമാണ്. രണ്ടിടത്തെയും വോട്ടർമാരുടെ രാഷ്ട്രീയമനസ് പലപ്പോഴും ഒരേപോലെയാണ്. രാഷ്ട്രീയത്തേക്കാളുപരി വ്യക്തിബന്ധങ്ങൾ പലപ്പോഴും തിരുവല്ലയിലെ വോട്ടർമാരെ സ്വാധീനിക്കാറുണ്ടെന്നതാണ് ചരിത്രം.
പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിന്റെ പ്രയോജനം തിരുവല്ലയിൽ ലഭിക്കുമെന്നു മുൻകാല തെരഞ്ഞെടുപ്പുകളുടെ അനുഭവത്തിൽ സ്ഥാനാർഥികളും പറയുന്നു.
നിയമസഭ വേറെ, ലോക്സഭ വേറെ
തിരുവല്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പലപ്പോഴും പ്രവചനാതീതമായി മാറാറുണ്ട്. പക്ഷേ അപ്പോഴും സിറ്റിംഗ് എംഎൽഎമാരെ അത്ര പെട്ടെന്ന് കൈവിടുന്ന രീതി തിരുവല്ലക്കാർക്കില്ല.
നിലവിലെ എംഎൽഎ മാത്യു ടി. തോമസ് 2006 മുതൽ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്.
അതിനു മുന്പ് 1987ൽ അദ്ദേഹം തിരുവല്ലയുടെ പ്രതിനിധിയായി. 25-ാം വയസിൽ അന്ന് മാത്യു ടി. തോമസ് തിരുവല്ലയിൽ നേടിയ വിജയം ഇന്നും കേരള നിയമസഭയുടെ ചരിത്രത്തിന്റെ ഭാഗം. നിയമസഭയുടെ ബേബി എന്ന പേര് ചരിത്രത്തിൽ ഇപ്പോഴും അദ്ദേഹത്തിനു സ്വന്തം.
നിയമസഭയിലേക്ക് മാറി ചിന്തിക്കുന്പോഴും തിരുവല്ലയിലെ വോട്ടർമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമായിരിക്കും. ദേശീയ രാഷ്ട്രീയം കുറെയൊക്കെ ഇതിൽ ഘടകമാകാം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകൾക്കായിരിക്കും യുഡിഎഫ് തിരുവല്ലയിൽ സീറ്റ് നൽകുക.എൽഡിഎഫിൽ ജനതാദളിന് ഏറെക്കാലമായി ലഭിച്ചുവരുന്ന സീറ്റുമാണിത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്പ് തിരുവല്ല മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള കേരള കോൺഗ്രസ് -എം എൽഡിഎഫിനൊപ്പമായത് ഫലത്തെ ബാധിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനം ലോക്സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് പ്രതീക്ഷിക്കുന്നു.
അരക്കിട്ടുറപ്പിച്ച് സ്ഥാനാർഥികൾ
തിരുവല്ലയിൽ ലീഡ് ഉറപ്പിച്ചു തന്നെയാണ് ആന്റോ ആന്റണി പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ലീഡ് തിരുവല്ല അദ്ദേഹത്തിനു നൽകിയിരുന്നു. ഇതിൽ ചെറിയൊരു കുറവുണ്ടായത് 2019ൽ മാത്രമാണ്. എൻഡിഎ ശക്തമായ പോരാട്ടം നടത്തിയപ്പോൾ യുഡിഎഫ്, എൽഡിഎഫ് അന്തരം 3649 വോട്ടായി കുറഞ്ഞു.
ശബരിമല വിഷയം മുൻനിർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ഇത്തവണ ആന്റോ ആന്റണി വീണ്ടും ജനവിധി തേടുന്പോൾ തിരുവല്ല അദ്ദേഹത്തെ മുന്നിലെത്തിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.
തിരുവല്ലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പ്രചാരണം. എംപി ഫണ്ട് വിനിയോഗം, തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനം തുടങ്ങിയവയൊക്കെ പ്രധാന പ്രചാരണ വിഷയങ്ങളായി ഉയർത്തിക്കാട്ടുന്നുണ്ട്.
മൈഗ്രേഷൻ കോൺക്ലേവിലൂടെയാണ് തോമസ് ഐസക് തിരുവല്ലയിൽ പ്രചാരണം ശക്തമാക്കിയത്. പ്രവാസി സ്വാധീനമുള്ള മണ്ഡലത്തിൽ അവരുടെ പിന്തുണയിൽ പ്രചാരണരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു ലക്ഷ്യം.
പ്രവാസി പിന്തുണയോടെ പുതിയ സംരംഭങ്ങൾ, തൊഴിൽ അവസരങ്ങൾ ഇവ ലക്ഷ്യമാക്കിയാണ് മൈഗ്രേഷൻ കോൺക്ലേവ് നടത്തിയത്. പിന്നാലെ ഇതിനു തുടർച്ചയായി വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതികളും നിലവിൽ വന്നു.
കാർഷിക മേഖല
കാർഷിക മേഖലയാണ് തിരുവല്ല മണ്ഡലം. നെൽകർഷകരും റബർ കർഷകരുമെല്ലാം മണ്ഡല പരിധിയിലുണ്ട്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയിൽ ഇടം കണ്ടു തുടങ്ങി. നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പൊതുചർച്ചയിലുണ്ട്.
സംഭരണ വില വൈകുന്നതും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതുമെല്ലാം കർഷകർ ഉയർത്തിക്കാട്ടുന്നു. കാർഷിക മേഖലയുടെ സംരക്ഷണത്തിന് ആസൂത്രണം ചെയ്ത കേന്ദ്രപദ്ധതികൾ ബിജെപി എടുത്തുകാട്ടുന്നുണ്ട്. എന്നാൽ, എല്ലാവർഷവും പ്രളയകാലം അതിജീവിക്കുന്നതോടെ അപ്പർകുട്ടനാടിനുണ്ടാകുന്ന തളർച്ചയ്ക്കു ശാശ്വത പരിഹാരമില്ലാത്താണ് പ്രശ്നം.
2018, 2019 വർഷങ്ങളിലെ പ്രളയം ഏറെ നാശനഷ്ടം വരുത്തിയ മേഖലകളാണ് തിരുവല്ല മണ്ഡലത്തിലുളളത്. വനമേഖലയുമായി ബന്ധമില്ലെങ്കിലും കാട്ടുമൃഗശല്യം ഏറെ അനുഭവിക്കുന്ന പ്രദേശങ്ങൾ മണ്ഡല പരിധിയിലുണ്ട്.
പടിഞ്ഞാറൻ മേഖലയിൽവരെ കാട്ടുപന്നി എത്തിയിരിക്കുന്നു. മല്ലപ്പള്ളി, കല്ലൂപ്പാറ, ആനിക്കാട്, പുറമറ്റം പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം കാരണം കർഷകർ കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. റബർ കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളും മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കാർഷിക പ്രശ്നങ്ങൾ വ്യക്തമായ മറുപടികളോടെയാണ് മൂന്ന് മുന്നണികളും പ്രചാരണം നയിക്കുന്നത്.
2.12 ലക്ഷം വോട്ടർമാർ
വിസ്തൃതമായ തിരുവല്ല മണ്ഡലത്തിൽ രണ്ടുലക്ഷത്തിലധികം വോട്ടർമാരുണ്ട്. 1,00,906 പുരുഷൻമാരും 1,11,533 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും അടക്കം 2,09,760 വോട്ടർമാരാണ് ആകെയുള്ളത്. ഇവരിൽ 1220 പുരുഷൻമാരും 1207 സ്ത്രീകളും കന്നി വോട്ടർമാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2,08,708 വോട്ടർമാരാണ് തിരുവല്ല മണ്ഡലത്തിലുണ്ടായിരുന്നത്.
പുനർവിഭജനത്തോടെ ചരിത്രം വഴിമാറി
2009ലെ മണ്ഡല പുനർവിഭജനത്തോടെ തിരുവല്ലയുടെ പഴയകാല ചരിത്രം തന്നെ വഴിമാറുകയായിരുന്നു.1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ 2006 വരെ തിരുവല്ല, കല്ലൂപ്പാറ മണ്ഡലങ്ങൾ നിലവിലുണ്ടായിരുന്നു. എന്നാൽ, പുനർവിഭജനത്തോടെ കല്ലൂപ്പാറ ഇല്ലാതായി. കല്ലൂപ്പാറയിലെ ഭൂരിഭാഗം പ്രദേശങ്ങളും തിരുവല്ലയുടെ ഭാഗമായി.
രണ്ട് മണ്ഡലങ്ങളായിരുന്നപ്പോൾ വലതുപക്ഷ ആഭിമുഖ്യം പുലർത്തിയിരുന്നുവെങ്കിലും പുനർവിഭജനത്തിനുശേഷം തിരുവല്ല നിയമസഭാ മണ്ഡലം യുഡിഎഫിനു സ്വന്തമാക്കാനായിട്ടില്ല. മുന്നണിക്കുള്ളിലെ പോരും കാലുവാരലുമൊക്കെയാണ് പലപ്പോഴും മണ്ഡലം കൈമോശം വരാൻ കാരണമായി കണ്ടുവരുന്നത്. എൻഡിഎ വോട്ടുകളിലെ വർധനയും യുഡിഎഫിന്റെ തളർച്ചയ്ക്കു കാരണമായിട്ടുണ്ട്.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തേക്കാണ് തിരുവല്ല ചായാറുള്ളത്. മുന്പ് മാവേലിക്കര ലോക്സഭാ മണ്ഡല പരിധിയിൽ ആയിരിക്കുന്പോഴും തിരുവല്ല, കല്ലൂപ്പാറ മണ്ഡലങ്ങൾ യുഡിഎഫ് പക്ഷത്തേക്കാണ് താത്പര്യം കാട്ടിയത്.