നീലേശ്വരം: നിയമം ലംഘിച്ച് തീരക്കടലിൽ ട്രോളിംഗ് നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പും തീരദേശ പോലീസും ചേർന്ന് നടത്തിയ രാത്രികാല പട്രോളിംഗിൽ പിടിച്ചെടുത്തു. ഇവയ്ക്ക് നാലര ലക്ഷം രൂപ പിഴ ചുമത്തി.
യന്ത്രവത്കൃത ബോട്ടുകൾ തീരത്തുനിന്നും നിർദിഷ്ട അകലത്തിൽ ആഴക്കടലിൽ മാത്രമേ ട്രോളിംഗ് നടത്താവൂ എന്നാണ് നിയമം.
കർണാടകയിൽ നിന്നെത്തിയ അലീസ, സാഗർ സമ്പത്ത് എന്നീ ബോട്ടുകളാണ് ഫിഷറീസ് വകുപ്പും അഴിത്തല, ഷിറിയ, ബേക്കൽ തീരദേശ പോലീസും സംയുക്തമായി നടത്തിയ പട്രോളിംഗിൽ പിടിച്ചെടുത്തത്. തൃക്കരിപ്പൂർ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിൽ നിന്നാണ് ബോട്ടുകൾ പിടികൂടിയത്. ഇവ നീലേശ്വരം അഴിത്തലയിലെത്തിച്ച് പിഴയീടാക്കിയതിനു ശേഷം വിട്ടയച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് എസ്.സി.പി.ഒ വിനോദ് കുമാർ, തീരദേശ പോലീസ് ഉദ്യോഗസ്ഥരായ സൂരജ്, സുധീർ, രാജീവൻ, പവിത്രൻ, കോസ്റ്റൽ വാർഡൻമാരായ സജിൻ, അനുകേത്, റസ്ക്യൂ ഗാർഡുമാരായ ശിവകുമാർ, ധനീഷ്, അക്ബർ അലി, പ്രിജിത്ത്, ബിനീഷ്, സ്രാങ്ക് നാരായണൻ, വിനോദ് എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.