കണ്ണൂർ: പിഎസ്സി റാങ്ക് കാലാവധി തീരാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളെങ്കിലും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴും താത്കാലിക ഫാർമസിസ്റ്റ് നിയമനം തകൃതി. ഫാർമിസിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി രണ്ടു മാസംകൊണ്ട് അവസാനിക്കും.
എന്നാൽ, ഈ ഒഴിവുകളിലേക്ക് നിയമനം നടത്താതെ താത്കാലിക നിയമനങ്ങൾ മാത്രം നടത്തുകയാണ്. 2021ലാണ് ഗ്രേഡ് രണ്ട് ഫാർമസിസ്റ്റ് തസ്തികയിൽ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിൽവന്നത്. മൂന്നു വർഷമാണു ലിസ്റ്റിന്റെ കാലാവധി. സംസ്ഥാനത്തൊട്ടാകെ 2023 പേരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടത്. എന്നാൽ ഇതിൽ നിയമനം ലഭിച്ചത് 250ൽ താഴെ ആളുകൾക്കു മാത്രം. കണ്ണൂരിൽ 149 പേർ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും നിയമനം ലഭിച്ചത് വെറും എട്ടു പേർക്കു മാത്രമാണ്.
വയനാട്-9, മലപ്പുറം-8, തിരുവനന്തപുരം-9, ഇടുക്കി-9, തൃശൂര്‍-4, കൊല്ലം-35, പത്തനംതിട്ട-14, ആലപ്പുഴ-34, കോട്ടയം-10, എറണാകുളം-19. പാലക്കാട്-5, കാസർഗോഡ് -12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നിയമനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാൽ, ഇവരിൽ പലരും അവസാന അവസരക്കാരാണ്. കഴിഞ്ഞ തവണത്തെ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും നിയമനം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ലിസ്റ്റിൽ അത് 250 ആയി ചുരുങ്ങി.
ഫാർമസിസ്റ്റുകള്‍ ഇല്ല
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയെന്നു സര്‍ക്കാര്‍ അഭിമാനത്തോടെ പറയുമ്പോള്‍ ഇവിടങ്ങളില്‍ വേണ്ടത്ര ഫാര്‍മസിസ്റ്റുകളെ നിയമിക്കാത്തത് രോഗികളെ വലയ്ക്കുകയാണ്. രോഗികള്‍ക്ക് അനുപാതികമായി ഫാര്‍മസിസ്റ്റുകള്‍ എവിടെയും ഇല്ല.
മിക്കയിടത്തും ഒരു ഫാര്മസിസ്റ്റാണുള്ളത്. ഇതോടെ വേഗത്തില്‍ ഡോക്ടറെ കാണിച്ചാലും മരുന്നു വാങ്ങാന്‍ ക്യൂവില്‍നിന്ന് വലയുകയാണ് രോഗികള്‍. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ താത്കാലിക നിയമനം നടത്തി സര്‍ക്കാര്‍ തടിയൂരുകയാണ്.
പുതിയ തസ്തികയില്ല
2023 മാര്‍ച്ചില്‍ എല്ലാ ജില്ലകളിലെ മെഡിക്കല്‍ ഓഫീസുകളില്‍നിന്നും അതത് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നും അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രൊപ്പോസലുകള്‍ അയയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാന ആരോഗ്യ വകുപ്പിലേക്കു പ്രൊപ്പോസലുകള്‍ അയയ്ക്കുകയും ചെയ്തു. എന്നാല്‍, ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം, അടുത്ത പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷന്‍ വരുകയും ചെയ്തു. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ പരീക്ഷ നടത്താനാണ് സാധ്യത. നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവര്ക്കുപോലും നിയമനം നല്‍കാതെ ആരെ പറ്റിക്കാനാണ് വീണ്ടും പരീക്ഷ നടത്തുന്നതെന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.