തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വരുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചർച്ചകൾ നടക്കുമ്പോഴും, മനുഷ്യത്വത്തിന് ഉൗന്നൽ നൽകി, മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ വകുപ്പുകളെയും കേന്ദ്ര സേനകളെയും ഏകോപിപ്പിച്ച് ഹൃദയത്തിൽതൊട്ട നിസ്തുലവും സത്യസന്ധവുമായ പ്രവർത്തനം കാഴ്ചവെയ്ക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
ഓഖി കൊടുങ്കാറ്റിന്റെ ഇരുളിലും തെളിഞ്ഞു നിൽക്കുന്ന സർഗാത്മകതയുടെയും ഭാവി പ്രതീക്ഷകളുടെയും അടയാളങ്ങളാണു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏകോപന സ്വഭാവത്തോടു കൂടിയ രക്ഷാപ്രവർത്തനമെന്നു പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ അവർ ചൂണ്ടിക്കാട്ടി.
ചുഴലിക്കാറ്റും പേമാരിയും വൻതിരമാലകളും ഉണ്ടാകുമെന്നുള്ള യാതൊരു മുന്നറിയിപ്പും നവംബർ 29-ന് സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നില്ല. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദങ്ങൾ സാധാരണയാണ്.
അപൂർവമായി മാത്രമേ ഇത് കൊടുങ്കാറ്റായി മാറുകയുള്ളൂ. 1940-കളിൽ മാത്രമേ അത്തരം ഒരു സംഭവം ഇന്നത്തെ ആളുകളുടെ ഓർമയിലുള്ളൂ. ന്യൂനമർദം സംബന്ധിച്ചുള്ള അറിയിപ്പുകൾ ആയിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ നിന്ന് ആദ്യം ലഭിച്ചിരുന്നത്. ന്യൂനമർദത്തിന്റെ തോതിലുള്ള വർധന സംബന്ധിച്ചായിരുന്നു പിന്നീടുള്ള അറിയിപ്പുകൾ. അത്തരത്തിലുള്ള ഒരു സന്ദേശം ആദ്യമായി ലഭിക്കുന്നത് നവംബർ 30-നു മാത്രമാണ്. എന്നാൽ, 30-ന് രാവിലെ പത്തിന് ആദ്യ അപകടം അടിമലത്തുറയിൽ ഉണ്ടായതു മുതൽ ശക്തമായ നടപടികളാണു സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കോസ്റ്റ്ഗാർഡിനെ സഹകരിപ്പിച്ചുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശക്തമായ പേമാരിയും കൊടുങ്കാറ്റും രക്ഷാപ്രവർത്തനത്തിനു തടസമായി. 11 മണിയോടെ തന്നെ തിരുവനന്തപുരം മെറ്റ് സെന്ററുകളിൽ നിന്ന് ലഭിച്ച അപകട സന്ദേശവും കാലാവസ്ഥാ പ്രവചനവും കിട്ടി.
കോസ്റ്റ്ഗാർഡിനോടും നേവിയോടും അടിയന്തരമായി ഇടപെടാൻ സന്ദേശങ്ങൾ നൽകി. പത്തു മണിക്ക് തന്നെ അടിമലത്തുറ സംഭവത്തെ തുടർന്ന് എന്റെ ഓഫീസിൽ നിന്നു സന്ദേശം നേവിക്കും എയർഫോഴ്സിനും നൽകുകയുണ്ടായി.
ഇതിനോടൊപ്പം തന്നെ അപകട മുന്നറിയിപ്പ് മത്സ്യഭവനുകൾ, പള്ളികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്ന നിർദേശം നൽകി.
30-ന് രാവിലെ തന്നെ എല്ലാ ജില്ലകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിരുന്നു. വിഴിഞ്ഞത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാക്കി. ഇവയുടെ ടെലിഫോണ് നമ്പറുകൾ മാധ്യമങ്ങളിൽക്കൂടി പരസ്യപ്പെടുത്തി.
നവംബർ 29-നോ 30-ന് അതിരാവിലെയോ മത്സ്യബന്ധനത്തിനുപോയ ബോട്ടുകളും വള്ളങ്ങളുമാണ് കൂടുതലായി അപകടത്തിൽപ്പെട്ടത്.
30-ന് രാവിലെ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അത് വിജയകരമാക്കാൻ പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞില്ല.
രക്ഷാപ്രവർത്തനത്തിനു പുറപ്പെട്ട ബോട്ടുകൾ അതിരൂക്ഷമായ മഴയും കാറ്റും കാരണം തകരാറിലാവുകയും നിയന്ത്രണം വിട്ട് കടലിൽ ഒഴുകി നടക്കുകയുമാണുണ്ടായത്.
വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ മത്സ്യഗ്രാമങ്ങളും വിശേഷ്യ വിഴിഞ്ഞവും കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഡിസംബർ ഒന്നിന് രാവിലെ തന്നെ വിഴിഞ്ഞം വാർഫിൽ നങ്കൂരമിട്ടിരുന്ന എമറാൾഡ് എന്ന സ്വകാര്യ ഫിഷിംഗ് ബോട്ട് വകുപ്പു നൽകിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ വകുപ്പിന്റെ ചെലവിൽ സജ്ജമാക്കി വിഴിഞ്ഞം, പൂന്തുറ, പൂവാർ സ്വദേശികളായുള്ള 12 മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
രാത്രി പത്തു മണിവരെ തെരച്ചിൽ തുടർന്നു.
വിഴിഞ്ഞം, പൂവാർ, അടിമലത്തുറ സ്വദേശികളായ ഒമ്പതുപേരെ എമറാൾഡ് വഴി അന്നു തന്നെ രക്ഷിക്കാൻ കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിൽ സർക്കാരിന്റെ ശുഷ്കാന്തി മത്സ്യത്തൊഴിലാളികൾക്കു ബോധ്യമായ പ്രവർത്തനമായിരുന്നു ഇത്.
തേങ്ങാപട്ടണത്തുനിന്ന് വകുപ്പ് ഏർപ്പെടുത്തിയ മറ്റൊരു സ്വകാര്യ ബോട്ടിന്റെ സഹായത്തോടെ പൂവാർ, പൂന്തുറ സ്വദേശികളായ ഒമ്പതു പേരെ രക്ഷപ്പെടുത്തുകയും ഒരു മൃതദേഹം കരയിലെത്തിക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികൾ പോകാൻ സാദ്ധ്യതയുള്ള പ്രദേശത്തിന്റെ ഏകദേശ ദൂരവും ദിശയും സ്ഥാനവും കണക്കാക്കി രക്ഷാപ്രവർത്തക സംഘത്തിന് കൈമാറി.
ഫിഷറീസ്, റവന്യൂ വകുപ്പുദ്യോഗസ്ഥരെ സമന്വയിപ്പിച്ച് മത്സ്യഗ്രാമങ്ങളായ വിഴിഞ്ഞം, പൂവാർ, അടിമലത്തുറ, കരിങ്കുളം പൂന്തുറ, പൊഴിയൂർ, വെട്ടുകാട്, വലിയതുറ, തുമ്പ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ചു നേവിക്കും എയർഫോഴ്സിനും ലഭ്യമാക്കി.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ലക്ഷ്യദ്വീപ് എന്നീ പ്രദേശങ്ങളിൽ ലക്ഷ്യം തെറ്റി എത്തിയ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് ആ പ്രദേശങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻ സെന്റർ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചു.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്വീകരിച്ചിരുന്നു.
ജീവൻ നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകി ഒരു പരിധിവരെയെങ്കിലും അവർക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യം.
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിൽ ഒരാൾക്ക് ജോലി ഉറപ്പു വരുത്താനും സർവകക്ഷി യോഗത്തിൽ ധാരണയായിട്ടുണ്ട്.
സർക്കാർ 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും 25 ലക്ഷം രൂപയുടെ സഹായം ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഇൻഷ്വറൻസോ ക്ഷേമനിധി അംഗത്വമോ ഇല്ലെന്ന കാരണത്തിൽ ആർക്കും സഹായങ്ങൾ നിഷേധിക്കില്ല. ബോട്ടുകൾക്കും വള്ളങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്.
ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിനാണ് മത്സ്യത്തൊഴിലാളികൾ ഇരയായിരിക്കുന്നത്.
അടിയന്തര ആശ്വാസ പദ്ധതികൾക്കൊപ്പം ഇടക്കാലാശ്വാസവും ദീർഘകാല പദ്ധതികളും വളരെ ശ്രദ്ധാപൂർവം നടപ്പാക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.