കൊച്ചേട്ടന്റെ കത്ത് / മരിയ സെലിൻ - ബർണശേരിയിലെ ഒടിയാത്ത കുരിശ്
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
കടൽത്തിരകൾ നിരന്തരം കരംകൂപ്പി തൊഴുതുമടങ്ങുന്ന പയ്യാന്പലം തീരം! കണ്ണൂർ നഗരത്തിന്റെ അരികുകളിൽ സ്ഥിരനുരകൊണ്ട് ചാകര തീർക്കുന്ന മഹാസാഗരം. കൈരളിയുടെ രാഷ്ട്രീയ സാംസ്കാരിക നായകരുടെ മൃതസംസ്കാരംകൊണ്ട് ഖ്യാതി നേടിയ പയ്യാന്പലം കടൽത്തീരത്ത് ഉപ്പുതിന്നു സംസാര സാഗരത്തിന്റെ ദാഹശമനിക്കുള്ള തീർത്ഥക്കിണറുപോലെ ഒരു കബറിടം! ആ കബറിടത്തിലെ ലിഖിത നാമം - സിസ്റ്റർ മരിയ സെലിൻ കണ്ണനായിക്കൽ യു.എം.ഐ.
ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ ഇറ്റലിയിൽ മദർ ബ്രിജിത മൊറേനോ എന്ന കന്യാസ്ത്രീ രൂപംകൊടുത്ത ഉർസുലൈൻസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കത്തോലിക്കാ സന്യാസ സഭയുടെ കേരള ശാഖയിൽ മുളച്ച പുണ്യസൂനമാണ് മരിയ സെലിൻ. തൃശൂർ ജില്ലയിൽ കുണ്ടന്നൂർ ദേശത്ത് കണ്ണനായ്ക്കൽ കുടുംബത്തിൽ പിറന്ന് ഉർസുലൈൻ സന്യാസിനിയായി ജീവിച്ച് ഇരുപത്താറാം വയസിൽ അന്തരിച്ച ഈ ദൈവദാസിയുടെ സ്വർഗപ്രാപ്തിയുടെ അറുപതാം സ്മരണദിനമാണ് നാളെ 2017 ജൂലൈ 22.
പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണെന്നു വിശ്വസിക്കുന്ന ഒരു മതധാരയാണ് ക്രിസ്തുമതത്തിന്റേത്. ദൈവത്തിന്റെ സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ എന്ന് ഈ മതം പഠിപ്പിക്കുന്നു. മനുഷ്യരിൽ ദൈവത്തെ ദർശിച്ചുകൊണ്ട്, സമസ്ത മേഖലയും ആത്മീയമാക്കി ദൈവത്തിലേക്ക് യാത്രചെയ്യേണ്ടവരാണ് എല്ലാ മനുഷ്യരും.
മരിയ സെലിൻ ജീവിതത്തെ ആത്മീയമാക്കാൻ വരം ലഭിച്ച ഒരു കന്യകയാണ്. ദൈവപുത്രനായ യേശുക്രിസ്തുവിനോടുള്ള ആത്മീയ സ്നേഹത്തിന്റെ പേരിൽ സ്വന്തം ജീവിതത്തിലെ രോഗപീഢകളെ അവൾ സ്വീകരിച്ചു. അസാധാരണമായ വേദനകളിൽ, കടലിളകുന്നതുപോലെ സ്വന്തം ഉടലുലഞ്ഞപ്പോഴും അവൾ ദൈവസ്നേഹത്തിൽ സ്വയം ലയിക്കുന്ന മിസ്റ്റിക് മുഖഭാഷകൊണ്ട് കാലത്തോടു സംവദിച്ചു. ആരെയും നോവിക്കാതെ സഹനക്കണ്ണീർമണികളിൽ വിശുദ്ധിയുടെ പുഞ്ചിരി പടർത്തിക്കൊണ്ട് അവൾ ദൈവവിശ്വാസികൾക്കെല്ലാം ഉദാത്ത മാതൃകയായി.
കണ്ണൂർ ബർണശേരി കത്തീഡ്രൽ ശ്മശാനത്തിലാണ് ഉർസുലൈൻ സന്യാസിനിമാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്നത്. കുറച്ചുകാലംമുന്പ് കുറേ സാമൂഹിക വിരുദ്ധർ ആ കബറിടങ്ങൾ തകർത്ത് ഓരോ കബറിടത്തിലുമുണ്ടായിരുന്ന കുരിശുകൾ ചവിട്ടി ഒടിച്ചുകളഞ്ഞു. അപ്പോഴും വീണ്ടും വിശ്വാസികൾക്ക് പിടിച്ചെഴുന്നേല്ക്കാനായി ഒടിയാത്ത ഒരു കുരിശ് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഇന്നും വിശുദ്ധ പൂത്തുലയുന്ന ആ കുരിശുമരത്തിന്റെ പേരാണ് മരിയ സെലിൻ.
അന്നും ഇന്നും ഏറുവാങ്ങാൻ മാത്രം എഴുന്നേറ്റു നിൽക്കുന്നവയാണ് ക്രിസ്തുവിന്റെ കുരിശുകൾ. ഓരോ വിശുദ്ധരും ക്രിസ്തുവിന്റെ കുരിശുകളാണ്. ബർണശേരി ഇന്നൊരു ചിഹ്നമാണ്. ഈശ്വരവിശ്വാസത്തെ ഉള്ളടക്കംചെയ്തു ജീവിക്കുന്ന എല്ലാ മതസംസ്കാരങ്ങളുടെയും ചിഹ്നം. നിരന്തരം ചവിട്ടേൽക്കുകയാണ് ഇന്ന് യഥാർഥ ഈശ്വരവിശ്വാസികളുടെ ആത്മീയ മൂല്യങ്ങൾ.
അസഹിഷ്ണുത അണപൊട്ടിയൊഴുകുന്ന വർത്തമാനകാലത്തിന്റെ ക്രൗര്യം ഈശ്വരവിശ്വാസത്തിന്റെ വിശുദ്ധ ചിഹ്നങ്ങൾ തകർക്കുന്പോൾ ചവിട്ടേറ്റു വീഴുന്നവർക്ക് പിടിച്ചെഴുന്നേൽക്കാനായി ഇത്തരത്തിൽ എല്ലാ കാലങ്ങളിലും ഉയിർക്കുന്നുണ്ട്, ഒടിയാത്ത കുരിശുകൾ.
നമുക്ക് ദൈവവിശ്വാസത്തിൽ അടിയുറച്ച ആത്മീയ മൂല്യങ്ങൾ ശീലമാക്കാം. ജീവിതത്തിന്റെ നന്മ നഷ്ടപ്പെടാതെ നിലനിൽക്കുവാൻ ആത്മീയമായ കരുത്തു സംഭരിക്കാം.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ ഓഗസ്റ്റ് 15-നു മുന്പ്
കോട്ടയം: ഡിസിഎൽ പ്രവിശ്യാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15-നു മുന്പായി പൂർത്തിയാക്കും. അതിനാൽ മേഖലാ തെരഞ്ഞെടുപ്പുകൾ ജൂലൈ 30-നു മുന്പായി നടത്തണമെന്ന് കൊച്ചേട്ടൻ അറിയിച്ചു.
ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു സെക്രട്ടറിമാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ എന്നീ സ്ഥാനങ്ങളിലേക്കാണു മേഖല യിലും പ്രവിശ്യയിലും ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. മേഖലാ ഭാരവാഹികളുടെ ലിസ്റ്റ് ജൂലൈ 31-നു മുന്പായി പ്രവിശ്യാ കോ-ഓർഡിനേറ്റർമാരെ ഏല്പിക്കേണ്ടതാണ്.
കരിമണ്ണൂർ മേഖലാ പ്രവർത്തനോദ്ഘാടനം നാളെ
കരിമണ്ണൂർ: ഡിസിഎൽ കരിമണ്ണൂർ മേഖലാ പ്രവർത്തനോദ്ഘാടനവും നേതൃത്വപരിശീലനവും മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ കരിമണ്ണൂർ ഹോളിഫാമിലി എൽപി സ്കൂളിൽ നടക്കും. രാവിലെ 9.45-ന് സ്കൂൾ ഹെഡ്മിസ്ട്രസ് ജെസിൻ ജേക്കബിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മേഖലാ രക്ഷാധികാരി ഫാ. തോമസ് കുഴിഞ്ഞാലിൽ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. കോട്ടയം പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.റ്റി. തോമസ് മുഖ്യ പ്രഭാഷണം നടത്തും. ഡിസിഎൽ റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി പരിശീലന ക്ലാസിനു നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് രണ്ടിനു ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും. ശാഖകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും ശാഖാ ഡയറക്ടർമാരും പങ്കെടുക്കണമെന്ന് മേഖലാ ഓർഗനൈസർ റ്റി.എ. ജോസഫ് അറിയിച്ചു.
രാമപുരം മേഖലാ സ്വാതന്ത്ര്യദിന - ഓണാഘോഷമത്സരങ്ങൾ
രാമപുരം: ദീപിക ബാലസഖ്യം രാമപുരം മേഖല സംഘടപ്പിക്കുന്ന സ്വാതന്ത്ര്യദിന- ഓണാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 12-ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30-ന് മത്സരങ്ങൾ ആരംഭിക്കും. അത്തപ്പൂക്കള രചനാമത്സരം, സ്വാതന്ത്ര്യദിന ക്വിസ്, നാടൻ പാട്ട്, ദേശഭക്തിഗാനം, കഥാകഥനം, കടങ്കഥ എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.
നിബന്ധനകൾ: അത്തപ്പൂക്കള രചനാമത്സരം ഒരു മണിക്കൂറായിരിക്കും. ചാർട്ട് പേപ്പറിൽ അത്തപ്പൂക്കളം വരച്ച് വാട്ടർ കളറോ, പോസ്റ്റർ കളറോ, ക്രയോണോ ഉപയോഗിച്ച് കളർ ചെയ്യണം. സ്വാതന്ത്ര്യദിന ക്വിസിന് രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരിക്കേണ്ടത്. കഥാകഥനം (മലയാളം), കടങ്കഥ എന്നിവ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കു മാത്രമായിരിക്കും.
നാടൻപാട്ട്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളിൽ ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ, അഞ്ചു പേരിൽ കുറയാനോ പാടില്ല. സ്വാതന്ത്ര്യദിന ക്വിസ്, നാടൻ പാട്ട്, ദേശഭക്തിഗാനം എന്നിവയൊഴികെ എല്ലാ മത്സരങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. ഒരു സ്കൂളിൽനിന്ന് എത്ര കുട്ടികൾക്കുവേണെങ്കിലും പങ്കെടുക്കാം. ജൂലൈ 31-നു മുന്പായി പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ മേഖലാ ഓർഗനൈസറുടെ പക്കൽ നല്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ സജി മുളയ്ക്കലിനെ (ഫോൺ: 9447302217, 8921873483) സമീപിക്കുക.
എറണാകുളം പ്രവിശ്യാ നേതൃസംഗമം
പെരുന്പാവൂർ: ഡിസിഎൽ എറണാകുളം പ്രവിശ്യാ നേതൃസംഗമം വിമല സെൻട്രൽ സ്കൂളിൽ നടന്നു. ഡിസിഎൽ സംസ്ഥാന പി.ആർ.കോ-ഓർഡിനേറ്റർ ഫാ. പോൾ മണവാളൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുന്പാവൂർ മുനിസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ നേതൃസംഗമം ഉദ്ഘാടനംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.