കാട്ടാന ആക്രമണത്തിൽ രണ്ടു യുവാക്കൾക്കു പരിക്ക്
കാട്ടാന ആക്രമണത്തിൽ രണ്ടു യുവാക്കൾക്കു പരിക്ക്
Wednesday, December 7, 2016 4:35 PM IST
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ആദിവാസി യുവാക്കൾക്കു പരിക്കേറ്റു. പിണവൂർ ആദിവാസിക്കുടിക്കു സമീപം ആനന്ദംകുടിയിലെ ആഞ്ഞിലിമൂട്ടിൽ എ.ആർ. സന്തോഷ്(28), ചിറയ്ക്കൽ വത്സലൻ (35) എന്നിവർക്കാണു പരിക്ക്. സന്തോഷിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഒമ്പതോടെ വീടിനു സമീപം വെളിയത്തുപറ ഭാഗത്തു തോട്ടിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുളിക്കുന്നതിനിടെയാണു കാടിന്റെ പച്ചപ്പിന് ഇടയിൽ എട്ട് ആനകൾ അടങ്ങിയ കൂട്ടത്തെ സന്തോഷ് കണ്ടത്. ബഹളം കൂട്ടി ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ കൂട്ടത്തിലെ വലിയ കൊമ്പൻ സന്തോഷിനു നേരേ തിരിഞ്ഞു. നിമിഷത്തിനുള്ളിൽ കുതിച്ചെത്തിയ കൊമ്പൻ സന്തോഷിനെ തുമ്പിക്കൈകൊണ്ട് അടിച്ചു. അടിയേറ്റു തെറിച്ചു വീണ സന്തോഷിനെ കൊമ്പൻ കുത്താൻ ആഞ്ഞു. സന്തോഷ് ഉരുണ്ടുമറിഞ്ഞ് പ്രാണരക്ഷാർഥം ഓടി വീട്ടിൽ കയറി. നിലവിളി കേട്ട് ഓടിയെത്തിയ വത്സലനും സന്തോഷിന്റെ ഭാര്യ ഷിജിയും മുത്തശി കല്യാണിയും ഒച്ചവച്ചു.


ഇതിനിടെ, ആന വത്സലന്റെ നേരെയും തിരിഞ്ഞു. ആനയുടെ മുമ്പിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ കല്ലിൽതട്ടി വീണാണു വത്സലനു കാലിൽ പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയ സന്തോഷ് അബോധാവസ്‌ഥയിലായി. പിന്നീടു വീട്ടുകാരും സമീപവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സന്തോഷിന്റെ നട്ടെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ സമീപകാലയളവിൽ കാട്ടാനശല്യം വർധിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.