മൂന്നു കള്ളനോട്ടുകേസുകൾ കൂടി എൻഐഎ ഏറ്റെടുക്കുന്നു
Thursday, June 23, 2016 1:18 PM IST
കൊച്ചി: സംസ്‌ഥാനത്ത് മൂന്നിടങ്ങളിൽ രജിസ്റ്റർ ചെയ്ത മൂന്ന് സുപ്രധാന കള്ളനോട്ടു കേസുകൾ കൂടി ഏറ്റെടുക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശ്രമം തുടങ്ങി.

കണ്ണൂർ, ചാലക്കുടി, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ പിടികൂടിയ കേസുകളാണ് എൻഐഎ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ കേസുകളിൽ പ്രാരംഭ അന്വേഷണം എൻഐഎ കൊച്ചി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്‌ഥർ നടത്തിക്കഴിഞ്ഞു.

ചൈന, ബംഗ്ളാദേശ് ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നാണ് കള്ളനോട്ട് എത്തിയതെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കേസുകൾ എൻഐഎ ഏറ്റെടുക്കുന്നത്. കാസർഗോഡ് ജില്ലയിൽ കള്ളനോട്ടു പിടികൂടിയതിന്റെ മൂന്നു കേസുകളും തളിപ്പറമ്പയിലെയും നെടുമ്പാശേരി വിമാനത്താവളത്തിലെയും ഓരോ കേസുമാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്. ഇതിൽ മിക്ക കേസിലും കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു.


മാർച്ചിലാണ് 1.80 ലക്ഷത്തിന്റെ കള്ളനോട്ടുമായി ആറ്റിങ്ങലിൽ ആറംഗ സംഘത്തെ പോലീസ് പിടികൂടിയത്.

മേയിൽ 28,000 രൂപയുടെ കള്ളനോട്ടുമായി കണ്ണൂരിലും ഒരു ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുമായി ചാലക്കുടിയിലും മൂന്നുപേർ വീതം പിടിയിലായി. ചാലക്കുടിയിൽ പിടിയിലായവർ ബംഗാൾ സ്വദേശികളാണ്.

ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. കൂടുതൽ കേസുകൾ ഏറ്റെടുക്കുക വഴി കള്ളനോട്ട് എത്തുന്ന സ്രോതസ് കണ്ടെത്തി തടയാനാകുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ.

ഇതിന്റെ ഭാഗമായി വരും നാളുകളിൽ കള്ളനോട്ടുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ ഏറ്റെടുക്കാനും പദ്ധതിയുണ്ട്. പ്രതികൾക്കെതിരേ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള യുഎപിഎ വകുപ്പു കൂടി ചുമത്തുമെന്ന് എൻഐഎ കേന്ദ്രങ്ങൾ സൂചന നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.