സരിതയെ വിസ്തരിക്കുന്നതിനെച്ചൊല്ലി കമ്മീഷനില്‍ വാഗ്വാദം
സരിതയെ വിസ്തരിക്കുന്നതിനെച്ചൊല്ലി  കമ്മീഷനില്‍ വാഗ്വാദം
Thursday, February 11, 2016 12:50 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളല്ലാതെ സരിതയുടെ പൂര്‍വകാല ചരിത്രം സംബന്ധിച്ച ചോദ്യങ്ങളോ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളോ അനുവദിക്കില്ലെന്ന് ജുഡീഷല്‍ കമ്മീഷന്‍ ജസ്റീസ് ജി. ശിവരാജന്‍ അറിയിച്ചതു ദീര്‍ഘനേരത്തെ വാഗ്വാദത്തിന് ഇടയാക്കി.

മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഡ്വ. എസ്. ശ്രീകുമാര്‍ സരിത നായരെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു തന്റെ കക്ഷിയെ അധിക്ഷേപിക്കാന്‍ അനുവദിക്കരുതെന്നു സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണി ആവശ്യപ്പെട്ടപ്പോഴാണ് അനാവശ്യ ചോദ്യങ്ങള്‍ വേണ്െടന്നു കമ്മീഷന്‍ വ്യക്തമാക്കിയത്.

കമ്മീഷനില്‍വന്നു സരിതയ്ക്ക് എന്തും പറയാം, എന്നാല്‍, വിസ്താര സമയത്ത് ഈ മൊഴികളെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല എന്നു പറയുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ആക്ട് എട്ട് ബി പ്രകാരവും കമ്മീഷന്‍ എവിഡന്‍സ് ആക്ട് ആറ് സി പ്രകാരവും ഈ ചോദ്യങ്ങളെല്ലാം ചോദിക്കാമെന്ന് അഡ്വ.ശ്രീകുമാര്‍ വാദിച്ചു. എന്നാല്‍, കമ്മീഷന്റെ അന്വേഷണ പരിധിയിലുള്ള വിഷയത്തിലല്ലാതെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ അനുവദിക്കില്ലെന്നു കമ്മീഷന്‍ വ്യക്തമാക്കി.

സരിതയെ ക്രോസ് വിസ്താരം ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിനു വേണ്ടി ഹാജരായ അഡ്വ.രാജു ജോസഫ് ആവശ്യപ്പെട്ടു. സാക്ഷികളെന്ന നിലയില്‍ മുഖ്യമന്ത്രിക്കും സരിത നായര്‍ക്കും തന്റെ മുന്നില്‍ ഒരേ പരിഗണനയാണെന്നും 14 മണിക്കൂര്‍ മുഖ്യമന്ത്രി മൊഴി നല്‍കിയതു വലിയ കാര്യമൊന്നുമല്ലെന്നും ജസ്റീസ് ശിവരാജന്‍ പറഞ്ഞു. കമ്മീഷനു മൊഴി നല്‍കാന്‍ മുഖ്യമന്ത്രി 14 മണിക്കൂര്‍ ചെലവഴിച്ചത് അഡ്വ.രാജു ജോസഫ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കമ്മീഷന്റെ പ്രതികരണം. 14 മണിക്കൂര്‍ ഇരുന്നതു വലിയ ക്രെഡിറ്റായി പറയാനൊന്നുമില്ല. സാക്ഷിയെന്ന നിലയിലാണ് അദ്ദേഹത്തെ വിസ്തരിച്ചത്. അതേക്കുറിച്ച് തന്നെക്കൊണ്ടു കൂടുതലൊന്നും പറയിപ്പിക്കരുത്. തനിക്കു മുന്നില്‍ എട്ട് ബി പ്രകാരം നോട്ടീസ് കിട്ടിയ രണ്ടു സാക്ഷികളാണ് സരിതയും മുഖ്യമന്ത്രിയും. രണ്ടുപേര്‍ക്കും ഒരേ പരിഗണനയായിരിക്കും - കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍, സരിതയെ അപമാനിക്കുന്ന ചോദ്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ റോഷന്‍ ഡി. അലക്സാണ്ടര്‍ പറഞ്ഞു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങളാണു ചോദിക്കുന്നതെന്നും കമ്മീഷനോടുള്ള ബഹുമാനം കൊണ്ടാണ് ഉത്തരം പറയുന്നതെന്നും സരിത കമ്മീഷനോടു പറഞ്ഞു. എവിഡന്‍സ് ആക്ട് 152ബി പ്രകാരം വ്യക്തിയെ തേജോവധം ചെയ്യുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന സരിതയുടെ അഭിഭാഷകന്റെ വാദത്തെത്തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.


സ്ത്രീകളെ മുന്‍നിര്‍ത്തിയാണു ബിജു രാധാകൃഷ്ണന്‍ ബിസിനസ് പിടിച്ചിരുന്നതെന്ന അഭിഭാഷകന്റെ വാദത്തോട് അനുകൂലിക്കുന്ന തരത്തില്‍ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ സ്ത്രീ ജീവനക്കാരാണ് അധികവും ഉണ്ടായിരുന്നതെന്നു സരിത മറുപടി നല്‍കി.

ബിജു രാധാകൃഷ്ണനുമൊത്തു ഭാര്യാഭര്‍തൃ ജീവിതം നയിച്ചിട്ടില്ലെന്നു സരിത പറഞ്ഞു. ഭര്‍ത്താവിനെ സരിതയില്‍നിന്ന് അകറ്റുന്നതിന് ബിജു ശ്രമിച്ചിട്ടില്ലേ എന്ന ചോദ്യത്തിന്, വ്യക്തിപരമായ കാര്യങ്ങളില്‍ ഉത്തരം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി. കമ്പനിയില്‍നിന്നു കിട്ടിയ പണത്തിന്റെ ഒരു ചെറിയ ശതമാനം ബിജു വഴിവിട്ട് ചെലവഴിച്ചിരുന്നു. നഗ്നഫോട്ടോ എടുത്തു ബിജു ബ്ളാക്ക്മെയില്‍ ചെയ്തു എന്ന അഭിഭാഷകന്റെ വാദം സരിത നിഷേധിച്ചില്ല. 2012 മേയ് മുതല്‍ ബിജുവുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീട് വ്യക്തി ബന്ധങ്ങളില്ലായിരുന്നെങ്കിലും ബിസിനസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ നിരവധി തവണ നേരില്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങളുമായുള്ള ബന്ധവും അതുവഴി മുഖ്യമന്ത്രിയുമായുള്ള ബന്ധവും ഉപയോഗപ്പെടുത്തിയാണ് ബിസിനസ് നടത്തിയിരുന്നതെന്ന വാദം സരിത നിഷേധിച്ചു. ബിസിനസ് നടത്തുന്നതിന് ഇത്തരത്തിലുള്ള യാതൊരു റഫറന്‍സും ആവശ്യം വന്നിട്ടില്ല. താനാണ് മുഖ്യമന്ത്രിയെ കാണുന്നതിന് ശ്രീധരന്‍ നായര്‍ക്ക് അപ്പോയിന്റ്മെന്റെടുത്തു കൊടുത്തത്. എന്നാല്‍, ശ്രീധരന്‍ നായരെ പ്രലോഭിപ്പിക്കാനല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക സംഭാവന നല്‍കിയത്. എല്‍ഡിഎഫിന്റെയും മുന്‍ മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും പിന്‍ബലത്തിലാണു കമ്മീഷനില്‍ മൊഴി നല്‍കിയതെന്ന ചോദ്യത്തിനു തനിക്ക് സത്യം പറയുന്നതിന് ആരുടെയും പിന്‍ബലം ആവശ്യമില്ലെന്നു സരിത പറഞ്ഞു.

കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി 20 ലക്ഷം രൂപ വാങ്ങിയെന്ന് സരിത കമ്മീഷനില്‍ മൊഴി നല്‍കിയത് അസോസിയേഷന്‍ മുന്‍ ഭാരവാഹികളുമായി ഗൂഢാലോചന നടത്തിയിട്ടാണെന്നും ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിനു കമ്മീഷന്‍ അവരുടെ ഫോണ്‍വിളികളുടെ രേഖകള്‍ വരുത്തി പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി കമ്മീഷന്‍ തള്ളി.

കമ്മീഷന്‍ തടഞ്ഞതിനാലാണു സരിത ചില സത്യങ്ങള്‍ പറയാതിരുന്നതെന്നും കമ്മീഷനില്‍നിന്നു സരിതയ്ക്ക് അത്തരം സൂചന കിട്ടിയതോടെയാണ് അവര്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചതെന്നും അഡ്വ.എസ്. ശ്രീകുമാര്‍ പുറത്തു മാധ്യമങ്ങളോടു പറഞ്ഞു. സരിതയുടെ തുടര്‍വിസ്താരം 15ന് നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.