പെരുമാറ്റച്ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ച എന്നെ ആര്‍എസ്എസ് ആക്കി: മുഖ്യമന്ത്രി
പെരുമാറ്റച്ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ച എന്നെ ആര്‍എസ്എസ് ആക്കി: മുഖ്യമന്ത്രി
Thursday, November 26, 2015 12:32 AM IST
തിരുവനന്തപുരം: ജീവനക്കാരുടെ ആവിഷ്കാര സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ച തന്നെ ആര്‍എസ്എസ് ആയി ചിത്രീകരിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒന്നും ചെയ്തില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല.

താഴെനിന്നു വരുന്ന ഫയലിന്റെ അടിയില്‍ ഒപ്പിട്ട് അതേപടി തിരിച്ചയച്ചാല്‍ ആര്‍എസ്എസ് ആകില്ലായിരുന്നു. അഞ്ചു കൊല്ലം ചിലര്‍ ആര്‍എസ്എസ് ആകാതെ ഇരുന്നത് ഇങ്ങനെയാണല്ലോയെന്നും ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമാക്കിയുള്ള വിവാദ ഉത്തരവിനെതിരായ വി.എസ്. അച്യുതാനന്ദന്റെ പ്രതികരണത്തെ പരിഹസിച്ചുകൊണ്ടു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാദ ഉത്തരവു പിന്നീടു പിന്‍വലിച്ചെങ്കിലും ഇതേക്കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്കൂള്‍ കുട്ടികള്‍ക്കു ഹിന്ദി പഠിക്കാനുതകുന്ന വ്യാകരണ പുസ്തകം തയാറാക്കാന്‍ അധ്യാപികയ്ക്ക് അനുമതി നല്‍കാന്‍ ശ്രമിച്ചതാണു വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഉത്തരവ് ഇറങ്ങിയപ്പോള്‍ തനിക്ക് ആര്‍എസ്എസിന്റെ സ്വരമാണെന്നാണു പ്രതിപക്ഷനേതാവ് ആക്ഷേപിച്ചത്.


അദ്ദേഹം അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായപ്പോഴും മാറ്റമില്ലാതെ തുടര്‍ന്ന പെരുമാറ്റച്ചട്ടമാണു താന്‍ ലഘൂകരിക്കാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.