ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി വിതരണ ഏജന്‍സി
Thursday, September 3, 2015 12:26 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യ വിതരണം നടത്തുന്നതിനുള്ള സര്‍ക്കാരിന്റെ ഏക വിതരണ ഏജന്‍സിയായി സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിനെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഏജന്റുമാരുടെയും സബ് ഏജന്റുമാരുടെയും കമ്മീഷനില്‍ നിന്നു സേവനനികുതി ഈടാക്കി സേവനനികുതി വകുപ്പില്‍ അടയ്ക്കേണ്ട ചുമതല ക്ഷേമനിധി ബോര്‍ഡിനെ ഏല്പിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതല്‍ സേവന നികുതി ശേഖരിച്ച് അതു വകുപ്പിലടയ്ക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരായിരിക്കും. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ ബോര്‍ഡിനു നിയമിക്കാം.

സ്വകാര്യ എയ്ഡഡ് കോളജുകളില്‍ 2010നു മുമ്പ് അനുവദിക്കപ്പെട്ട കണ്ടീഷണല്‍ കോഴ്സുകളില്‍ നിയമിതരായ അധ്യാപകരുടെ നിയമനം ക്രമീകരിക്കാനും ഭാവികാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പള ആനുകൂല്യം നല്‍കാനും തീരുമാനിച്ചു.


ശമ്പള കുടിശിക വരുന്നപക്ഷം ആ തുക അഞ്ചു വര്‍ഷം കഴിഞ്ഞുമാത്രം പിന്‍വലിക്കാനാകുന്ന വിധത്തില്‍ അധ്യാപകരുടെ പിഎഫ് അക്കൌണ്ടില്‍ ലയിപ്പിക്കും. കോട്ടയം കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിനു പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ വെള്ളൂര്‍ എച്ച്എന്‍എല്ലിന്റെ കൈവശമുള്ള സ്ഥലത്തു സ്ഥിതിചെയ്യുന്ന സിഐഎസ്എഫ് കെട്ടിടത്തില്‍ താത്കാലികമായി ക്ളാസുകള്‍ ആരംഭിക്കുന്നതിനായി അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാന ഉടമസ്ഥതയിലുള്ള കെട്ടിടം ലഭ്യമാക്കുക എന്നത് കാലതാമസം ഉണ്ടാക്കുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള അനുമതി പത്രം റദ്ദാകാന്‍ ഇടയാക്കുകയും ചെയ്യുമെന്നതിനാലാണ് ഇതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.