സാമൂഹിക സുരക്ഷാ പദ്ധതി: വരുമാന പരിധി ഉയര്‍ത്തുമെന്ന് മന്ത്രി മുനീര്‍
സാമൂഹിക സുരക്ഷാ പദ്ധതി: വരുമാന പരിധി ഉയര്‍ത്തുമെന്ന് മന്ത്രി മുനീര്‍
Wednesday, September 2, 2015 11:15 PM IST
പത്തനംതിട്ട: സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചു കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നു മന്ത്രി ഡോ. എം.കെ. മുനീര്‍. പത്തനംതിട്ടയില്‍ ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സാമൂഹ്യ സേവന പദ്ധതിയായ ജനസേവയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അന്ധയായ സ്ത്രീകള്‍ പ്രസവിച്ചു കഴിഞ്ഞാല്‍ കുട്ടിയെ പരിപാലിക്കുന്നതിന് സഹായിയെ നിര്‍ത്തുന്നതിന് പ്രതിമാസം 2000 രൂപ വീതം ഒരു വര്‍ഷത്തേക്ക് അനുവദിക്കുന്ന പദ്ധതിയും ഭിന്നശേഷിയുള്ള 1000 പേരെ റിസോഴ്സ്പേഴ്സണ്‍മാരായി നിയമിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്െടന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ഒരാള്‍, മുനിസിപ്പാലിറ്റി തലത്തില്‍ രണ്ടുപേര്‍, ജില്ലാ പഞ്ചായത്ത് തലത്തില്‍ മൂന്നുപേര്‍ എന്ന നിലയില്‍ ഇവരെ നിയമിക്കും. പ്രതിമാസം 10,000 രൂപ വീതം ഇവര്‍ക്ക് പ്രതിഫലം നല്‍കും. സാമൂഹിക സുരക്ഷാ മിഷന്റെ ഭാഗമായി വീ കെയര്‍ ഹോപ്സ് എന്ന പദ്ധതി ആവിഷ്കരിക്കും. ഇതിലൂടെ എല്ലാവരും സാമൂഹിക സേവകരായി മാറുകയെന്നതാണ് ലക്ഷ്യം. വീ കെയര്‍ ഫണ്ടും രൂപീകരിക്കും. ഇതിലേക്ക് എല്ലാവര്‍ക്കും പണം നിക്ഷേപിക്കാം. ഇതിനു വരുമാന നികുതിയിളവ് നല്‍കണമെന്ന ശിപാര്‍ശ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 60,000 കുട്ടികള്‍ക്ക് സ്നേഹപൂര്‍വം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്െടന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഹീമോഫീലിയ ഉള്ള കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നു. ഇതുള്‍പ്പെടെ നിരവധി സാമൂഹിക സുരക്ഷാ പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്നുണ്െടന്ന് ഡോ.എം.കെ. മുനീര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.